സീറ്റ് ലഭിച്ചില്ലെങ്കിൽ അയിഷ പോറ്റി സിപിഎം വിടും? പ്രചാരണങ്ങൾക്ക് മറുപടിയുമായി അയിഷ പോറ്റി
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍ സിപിഎം വിടും എന്നുളള പ്രചാരണം നിഷേധിച്ച് കൊട്ടാരക്കര എംഎല്‍എ അയിഷ പോറ്റി. ഇക്കുറി കൊട്ടാരക്കരയില്‍ പാര്‍ട്ടി കെഎന്‍ ബാലഗോപാലിനെ പരിഗണിച്ചേക്കും എന്നുളള വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് അയിഷ പോറ്റി സിപിഎം വിടും എന്നുളള പ്രചാരണം ആരംഭിച്ചത്. തന്നെ ഒട്ടും അറിയാത്തവരാണ് ഇത്തരത്തില്‍ പ്രചാരണം നടത്തുന്നത് എന്ന് അയിഷ പോറ്റി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
മനസ്സില്‍ പോലും ചിന്തിക്കാത്ത കാര്യമാണ് പാര്‍ട്ടി വിടുക എന്നതെന്നും അയിഷ പോറ്റി പറഞ്ഞു. അയിഷ പോറ്റി മൂന്ന് തവണയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് എംഎല്‍എ ആയിട്ടുളളത്. ഇത്തവണ ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന സിപിഎം തദ്ദേശ തിരഞ്ഞെടുപ്പ് മോഡല്‍ തന്നെയാണ് നിയമസഭാ തിരഞ്ഞെടുപ്പിലും പരീക്ഷിക്കാനൊരുങ്ങുന്നത്. രണ്ടിലധികം തവണ മത്സരിച്ചവര്‍ക്ക് ടിക്കറ്റ് നല്‍കേണ്ടതില്ലെന്നും യുവനേതാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കണം എന്നുമാണ് പാര്‍ട്ടി ആലോചിക്കുന്നത്.
ഈ സാഹചര്യത്തിലാണ് അയിഷ പോറ്റി അടക്കമുളളവര്‍ മത്സര രംഗത്ത് നിന്ന് മാറ്റി നിര്‍ത്തപ്പെട്ടേക്കും എന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നത്. പാര്‍ട്ടി ഇതുവരെ തനിക്ക് നല്കിയ അവസരങ്ങളിലെല്ലാം തന്നെ പൂര്‍ണ തൃപ്തയാണ് എന്ന് അയിഷ പോറ്റി പറയുന്നു. താന്‍ അധികാരത്തിന് പിറകേ പോകുന്ന ആളല്ല. തനിക്ക് അതിന്റെ ആവശ്യവും ഇല്ല. കൊട്ടാരക്കരയില്‍ ആര് മത്സരിക്കണം എന്നുളളത് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. ആര് വേണമെങ്കിലും വരട്ടെ. ആര് വന്നാലും മണ്ഡലത്തില്‍ ചെയ്ത പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ഉണ്ടാകുമെന്നും അയിഷ പോറ്റി പ്രതികരിച്ചു.
കൊല്ലം ജില്ല പൊതുവില്‍ ഇടത് കോട്ടയാണ്. അതില്‍ തന്നെ കൊട്ടാരക്കര ഏറ്റവും സുരക്ഷിതമായ മണ്ഡലമായാണ് വിലയിരുത്തപ്പെടുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ കെഎന്‍ ബാലഗോപാല്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് നിന്ന് മത്സരിച്ചിരുന്നു. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ എന്‍കെ പ്രേമചന്ദ്രനോട് പരാജയപ്പെടുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പി രാജീവും ബാലഗോപാലും എംബി രാജേഷും അടക്കമുളള നേതാക്കള്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം അവസരം നല്‍കിയേക്കും എന്നാണ് സൂചന