ഉത്ര വധം: ഉത്രയ്ക്ക് അണലിയുടെ കടിയേറ്റിട്ടും കാര്യമാക്കാതെ സൂരജ്, വൈകിപ്പിച്ചത് ആ ഉദേശത്തില്‍, മൊഴി!
കൊല്ലം: അഞ്ചലില്‍ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സൂരജിനെതിരെ കൂടുതല്‍ തെളിവുകള്‍. ഉത്രയെ ചികിത്സിച്ചിരുന്ന ഡോക്ടര്‍മാര്‍ സൂരജിനെ കുറിച്ച് നിര്‍ണായ മൊഴി നല്‍കിയിരിക്കുകയാണ്. സൂരജ് തുടക്കം മുതല്‍ തന്നെ നിസംഗാവസ്ഥയാണ് പുലര്‍ത്തിയിരുന്നതെന്ന് ഡോകര്മാര് പറയുന്നു. ഒരു ഭര്‍ത്താവിന് സാധാരണ ഉണ്ടായിരിക്കേണ്ട തരത്തിലുള്ള ഭാവങ്ങളോ ആശങ്കകളോ സൂരജിന് ഇല്ലായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. ഉത്രയുടെ മാതാപിതാക്കള്‍ക്ക് സംശയമില്ലാത്തത് കൊണ്ട് മാത്രമാണ് ആദ്യ അവസരത്തില്‍ ഇയാള്‍ രക്ഷപ്പെട്ടത്.
ഡോക്ടര്‍ പറയുന്നത്
ഉത്രയെ ആദ്യ തവണ പാമ്പ് കടിപ്പിച്ച സംഭവത്തില്‍ ചികിത്സിച്ച ഡോക്ടര്‍മാരാണ് മൊഴി നല്‍കിയിരിക്കുന്നത്. അണലിയുടെ കടിയേറ്റ് ഉത്ര ഒന്നരമാസത്തിലേറെ ചികിത്സയില്‍ കഴിഞ്ഞ തിരുവല്ല പുഷ്പഗിരി ആശുപത്രിയിലിെ ഡോക്ടര്‍മാരില്‍ നിന്നാണ് ചികിത്സാ വിവരങ്ങളും, ഉത്രയുടെ ശരീരത്തില്‍ കാണപ്പെട്ട മുറിവുകളും സംബന്ധിച്ച് വിവരങ്ങള്‍ തേടിയത്. അണലിയുടെ കടിയേറ്റ് മണിക്കൂറുകള്‍ കഴിഞ്ഞാണ് ഉത്രയ്ക്ക് ചികിത്സ നല്‍കിയതെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി.
ഒരേയൊരു ഉദ്ദേശം മാത്രം
ഉത്രയ്ക്ക് അണലിയുടെ കടിയേറ്റിട്ടും സൂരജ് കാര്യമാക്കിയില്ലെന്നാണ് വ്യക്തമാകുന്നത്. ഇയാളില്‍ സാധാരണയുള്ള ആശങ്കയും ഇല്ലായിരുന്നു. ചികിത്സ വൈകിപ്പിച്ചത് അപായപ്പെടുത്തണമെന്ന ഉദ്ദേശത്തിലായിരിക്കാമെന്ന സംശയവും ഡോക്ടര്‍ ഉന്നയിച്ചു. സൂരജിനെതിരെയുള്ള നിര്‍ണായക മൊഴിയാണിത്. കേസില്‍ ഉത്രയുടെ അയല്‍വാസിയുടെ ഇടപെടലും തുടര്‍ന്നുള്ള സംശയങ്ങളെയും സാധൂകരിക്കുന്നതാണ് ഡോക്ടറുടെ മൊഴി.
മുറിവുകളുടെ സ്ഥാനം
പാമ്പ് കടിയെ തുടര്‍ന്ന് ഉത്രയുടെ കാലില്‍ കാണപ്പെട്ട മുറിവുകളുടെ സ്ഥാനം സംശയം ജനിപ്പിക്കുന്നതായിരുന്നു. എന്നാല്‍ ഉത്രയുടെ വീട്ടുകാര്‍ ആരും അത്തരം ഒരു സംശയം ഉന്നയിച്ചതേയില്ല. പാമ്പിനെ ഉപയോഗിച്ച് ആളെ കൊല്ലാന്‍ ശ്രമിക്കുമെന്നും ചിന്തിച്ചില്ല. കണങ്കാലിന് മുകളിലും മുട്ടിന് താഴെയുമായുള്ള കടിയാണ് സംശയത്തിനിടയാക്കിയത്. വീടിന് പുറത്ത് വച്ച് കടിയേറ്റതായാണ് ഉത്രയെ ആശുപത്രിയിലെത്തിച്ചവര്‍ പറഞ്ഞത്. നടന്നുപോകുന്ന ഒരാളെ അണലി കടിച്ചാല്‍ കാലില്‍ അത്രയും ഉയരത്തില്‍ കടിയേല്‍ക്കാറില്ല.
അണലി കടിക്കുന്നത്....
അണലി ഒരിക്കലും കാലിന് മുകളിലേക്ക് കയറി കടിക്കാറില്ല. എന്നാല്‍ ഉത്രയുടെ കാലിന്റെ ചിരട്ടഭാഗത്തിന് മുകളിലും മുട്ടിന് താഴെയുമാണ് കടിയേറ്റത്. ഇത് സംശയം ജനിപ്പിക്കുന്നതാണ്. സൂരജ് അണലിയെ കൊണ്ട് ഉത്രയെ കടിപ്പിച്ചുവെന്നതിന് നിര്‍ണായക തെളിവാണ് ഡോക്ടര്‍മാരുടെ മൊഴി. നാല് ഡോക്ടര്‍മാരുടെയും മൊഴി പ്രത്യേകം പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്. അത്യാഹിത വിഭാഗത്തില്‍ ഉത്രയെ പ്രവേശിപ്പിച്ചപ്പോള്‍ പരിശോധിച്ച ഡോക്ടര്‍, അഡ്മിറ്റ് ചെയ്ത ഡോക്ടര്‍, പാമ്പിന്റെ വിഷം തിരിച്ചറിഞ്ഞ് ചികിത്സിച്ച ഡോക്ടര്‍മാര്‍ എന്നിവരുടെ മൊഴികള്‍ കേസില്‍ വഴിത്തിരിവാകും.
സിസിടിവി ദൃശ്യങ്ങള്‍
ഉത്ര ചികിത്സയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സൂരജിന്റെയും കുടുംബത്തിന്റെയും നീക്കങ്ങള്‍ നിരീക്ഷിക്കാനായി ആശുപത്രിയിലെ സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങളും അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവല്ലയിലെ ഡോക്ടര്‍മാര്‍ക്ക് പുറമേ പാമ്പ് കടയേറ്റ ശേഷം ഉത്രയെ ആദ്യം പ്രവേശിപ്പിച്ച അടൂര്‍ ഗവ ആശുപത്രിയിലെ ഡോകര്‍മാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. ഇവിടെ ഉത്രയെ പ്രവേശിപ്പിച്ച സമയം കേസില്‍ നിര്‍ണായകമാണ്.
വഴിത്തിരിവായി നിര്‍ദേശം
ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജിനെ കുടുക്കിയത് പോലീസിന്റെ മാത്രം മികവല്ലെന്ന് ബന്ധുക്കള്‍. ഉത്രയുടെ പിതാവും സഹോദരനും പോലീസിലേക്ക് എത്തുന്നത് തന്നെ അയല്‍വാസിയും പൊതുപ്രവര്‍ത്തകനുമായി വേണുവിന്റെ ഇടപെടലാണ്. ഉത്ര പാമ്പ് കടിയേറ്റ് മരിച്ചപ്പോള്‍ വീട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ വലിയ സംശയങ്ങളൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ വേണു ഉത്രയുടെ വീടുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ്. ഉത്രയുടെ മരണവിവരം അഞ്ചല്‍ പോലീസില്‍ ആദ്യം അറിയിക്കാന്‍ പിതാവ് വിജയസേനനും സഹോദരന് വിഷു വിജയനും പോലീസ് സ്റ്റേഷനിലേക്ക് പോകുന്നതിന് മുമ്പ് വേണുവുമായി സംസാരിച്ചിരുന്നു. വേണു തന്റെ സംശയങ്ങള്‍ ഇവരെ അറിയിച്ചിരുന്നു.
കുടുങ്ങിയത് ഇങ്ങനെ
വേണുവിന്റെ സംശയങ്ങളാണ് ഉത്രയുടെ വീട്ടുകാര്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി കൊടുത്തത്. തുടര്‍ന്ന് മരണത്തില്‍ ദുരൂഹതകള്‍ ഉണ്ടെന്ന് രക്ഷിതാക്കള്‍ മൊഴിനല്‍കി. ഉത്രയുടെ സംസ്കാര ചടങ്ങിനിടെ ഭര്‍ത്താവ് സൂരജിന്റെയും സൂരജിന്റെ മാതാവ് രേണുക, സഹോദരി സൂര്യ എന്നിവരുടെ പെരുമാറ്റ രീതി സംശയം തോന്നിപ്പിക്കുന്നതായിരുന്നു. ഇത് വേണു കൃത്യമായി നിരീക്ഷിച്ചിട്ടുണ്ടായിരുന്നു. ചടങ്ങിന് ശേഷം ഉത്രയുടെ രക്ഷിതാക്കളും സൂരജും ബന്ധുക്കളുമായുണ്ടായ പ്രശ്നങ്ങള്‍ എല്ലാം കൃത്യമായി തെളിയിക്കുന്നതായിരുന്നു. തുടര്‍ച്ചയായുള്ള പാമ്പുകടി, നിരന്തരം പണം ആവശ്യപ്പെടല്‍ എന്നിവയെല്ലാം ചേര്‍ത്തപ്പോള്‍ മരണം അസ്വാഭാവികമാണെന്ന് വേണുവിന് ബോധ്യമായി.
Recommended Video
പോലീസിലേക്ക് എത്തിയത്
തന്റെ സംശയങ്ങള്‍ ഉത്രയുടെ രക്ഷാകര്‍ത്താക്കളുമായി വേണു പങ്കുവെക്കുകയും ഇവയെല്ലാം തന്റെ സുഹൃത്തും മുന്‍ ഡിവൈഎസ്പിയുമായി സംസാരിക്കുകയും ചെയ്തു. ഇയാള്‍ കൂടി പറഞ്ഞതോടെ സംശയം ബലപ്പെടുകയും ചെയ്തു. ഉത്രയുടെ രക്ഷിതാക്കള്‍ക്ക് വേണു തന്നെ വിശദവും സമഗ്രവുമായ പരാതി തയ്യാറാക്കി നല്‍കുകയായിരുന്നു. ഈ പരാതിയാണ് പിന്നീട് റൂറല്‍ എസ്പിക്ക് കൈമാറിയത്. പരാതി വായിച്ചപ്പോള്‍ ഗൗരവമേറിയതാണെന്ന് എസ്പിക്ക് ബോധ്യപ്പെട്ടു. ഇതോടെ ഒരു സ്വാഭാവിക മരണമായി മാറേണ്ടിയിരുന്ന സംഭവം വധക്കേസായി മാറിയിരിക്കുകയാണ്.