ഉത്ര വധം: വന്യമൃഗങ്ങളുടെ ആരാധകന്‍, പലവട്ടം ഉത്രയുമായി വഴക്ക്, വിലപിടിപ്പുള്ള മദ്യം, സൂരജ് ചില്ലറക്കാരനല്ല!!
തിരുവനന്തപുരം: അഞ്ചലില്‍ ഉത്രയെ പാമ്പ് കൊണ്ട് കടിപ്പിച്ച കൊലപ്പെടുത്തിയ സംഭവത്തില്‍ സൂരജിനെതിരെ തെളിവുകള്‍ ബലപ്പെടുന്നു. സൂരജിന് പണം ധൂര്‍ത്തടിക്കാതെ ജീവിക്കാന്‍ സാധിക്കില്ലെന്ന അവസ്ഥ ഉണ്ടായിരുന്നതായിട്ടാണ് സാക്ഷി മൊഴികളില്‍ നിന്ന് തെളിയുന്നത്. കടുത്ത മദ്യപാനവും നിരന്തരം ബഹളവും സൂരജിന്റെ വീട്ടില്‍ ഉണ്ടായിരുന്നതായി അമ്മയും സഹോദരിയും നല്‍കുന്ന മൊഴിയിലുണ്ട്. മണിക്കൂറുകള്‍ വീണ്ട ചോദ്യം ചെയ്യലില്‍ നിന്നാണ് ഇവരെ പൂട്ടാനുള്ള എല്ലാ കുരുക്കും കൃത്യമായി ലഭിച്ചിരിക്കുന്നത്.
Recommended Video
വന്യമൃഗങ്ങളോട് കമ്പം
സൂരജിന് കുട്ടിക്കാലം മുതലേ വന്യമൃഗങ്ങളോട് കമ്പമുണ്ടായിരുന്നുവെന്ന് അമ്മയും സഹോദരിയും പറയുന്നു. അതുകൊണ്ട് പാമ്പിനെ കൊണ്ടുവന്നതില്‍ സംശയം തോന്നിയില്ലെന്നും ഇവര്‍ മൊഴി നല്‍കി. ഉത്രയെ പാമ്പ് കടിച്ചത് അറിഞ്ഞെങ്കിലും, കടിപ്പിച്ചതാണെന്ന് അറിയില്ലായിരുന്നുവെന്നാണ് ഇവര്‍ വെളിപ്പെടുത്തിയത്. പത്തം മണിക്കൂര്‍ നീണ്ട പോലീസിന്റെ ചോദ്യം ചെയ്യലില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഇവര്‍ ഉത്തരം നല്‍കിയിട്ടുണ്ട്. എന്നാല്‍ എല്ലാം വിശ്വസിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.
ഇനി മുന്നിലുള്ളത്
കസ്റ്റഡിയിലുള്ള സൂരജിനെയും സുഹൃത്തുക്കളെയും വിളിച്ചുവരുത്തി സൂരജിന്റെ അമ്മയുടെയും സഹോദരിയുടെയും മൊഴികളില്‍ വ്യക്തത വരുത്താനാണ് പോലീസ് ശ്രമിക്കുന്നത്. കൊലയില്‍ ഇവര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള ബന്ധമുണ്ടെന്ന് കണ്ടാല്‍ ഇവരെ കേസില്‍ പ്രതിയാക്കും. വ്യക്തമായ തെളിവില്ലാതെ ഇവരെ പ്രതിയാക്കിയാല്‍ അത് കേസിന് പ്രതികൂലമാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
വീട്ടില്‍ നിരന്തരം പ്രശ്‌നങ്ങള്‍
ഉത്രയുമായി സൂരജ് പല തവണ പ്രശ്‌നങ്ങളും വഴക്കും ഉണ്ടാക്കിയതായി അന്വേഷണ സംഘത്തോട് ഇവര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. ഇതോടെ സൂരജിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ ഗാര്‍ഹിക പീഡന നിയമപ്രകാരം കേസെടുക്കും. എന്നാല്‍ അറസ്റ്റ് ഉടനുണ്ടാവില്ല. ഉത്രയുടെ വീട്ടുകാര്‍ നല്‍കിയ സ്വര്‍ണത്തെ കുറിച്ചും വ്യക്തമായിട്ടുണ്ട്. കൊലപാതകത്തില്‍ പങ്കില്ലെന്ന് സൂര്യയും രേണുകയും പൊട്ടിക്കരഞ്ഞുകൊണ്ട് പഞ്ഞത്. ഉത്രയുടെ പിതാവ് സൂരജിന് നല്‍കിയ സ്വര്‍ണാഭരണങ്ങളില്‍ മൂന്ന് പവന്‍ അമ്മയും സഹോദരിയും പോലീസിന് മുന്നില്‍ ഹാജരാക്കിയിട്ടുണ്ട്.
സ്വര്‍ണം പോയ വഴി
സൂരജിന്റെ അച്ഛന് ഓട്ടോ റിക്ഷ വാങ്ങാനായി ഉത്രയുടെ വീട്ടുകാര്‍ നല്‍കിയ സ്വര്‍ണത്തില്‍ 21 പവന്‍ പണയം വെച്ചു. 15 പവന്‍ സ്വര്‍ണം വിറ്റതിന്റെ തെളിവുകളും ലഭിച്ചു. നിലവില്‍ ഉത്രയെ കൊലപ്പെടുത്തിയ കേസില്‍ സൂരജ് മാത്രമാണ് പോലീസ് കസ്റ്റഡിയില്‍ ഉള്ളത്. പിതാവ് സുരേന്ദ്രപ്പണിക്കരെ ഇന്നലെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. അടുത്ത രണ്ട് ദിവസം കൂടി സൂരജ് പോലീസ് കസ്റ്റഡിയില്‍ തുടരും. തുടര്‍ന്ന് സൂരജിനെയും സുരേഷിനെയും വനംവകുപ്പ് കസ്റ്റഡിയില്‍ വാങ്ങും.
വിലയേറിയ മദ്യം
സൂരജ് ഉത്രയുടെ പതിനഞ്ച് പവനോളം സ്വര്‍ണം പലപ്പോഴായി സ്വന്തം ആവശ്യങ്ങള്‍ക്കായി വിറ്റഴിച്ചിരുന്നു. ഈ പണം ധൂര്‍ത്തടിച്ചതായും കണ്ടെത്തി. ആഴ്ച്ചയില്‍ കുറഞ്ഞത് രണ്ടായിരം രൂപയുടെ മദ്യം കഴിക്കുമായിരുന്നുവെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയത്. അടൂരിലെ ഒരു ബാറില്‍ നിന്നാണ് സ്ഥിരമായി മദ്യം വാങ്ങിയിരുന്നത്. അടുത്ത സുഹൃത്തുക്കളായ ചിലരും മദ്യസല്‍ക്കാരത്തില്‍ സ്ഥിരമായി പങ്കെടുക്കാറുണ്ടായിരുന്നു. ആയിരങ്ങള്‍ വിലവരുന്ന മദ്യമാണ് ആഘോഷവേളകളില്‍ സൂരജ് ഉപയോഗിച്ചിരുന്നത്.
കുടിച്ച ശേഷം....
സൂരജിനെ തെളിവെടുപ്പില്‍ ബാര്‍ ജീവനക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഹോട്ടലുകളിലും റൂമെടുത്തും സുഹൃത്തുക്കളുടെയും പറക്കോടെ സ്വന്തം വീട്ടിലും വാഹനങ്ങളിലുമായിട്ടായിരുന്നു മദ്യസല്‍ക്കാരം നടത്താറുള്ളത്. മദ്യപിച്ചെത്തി ഉത്രയുമായി വഴക്കുണ്ടാക്കുകയും മര്‍ദിക്കുകയും ചെയ്തിരുന്നതായും സൂരജ് സമ്മതിച്ചു. സ്വര്‍ണം വിറ്റത് കൂടാതെ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് ലഭിക്കുന്ന ശമ്പളവും സുഹൃത്തുക്കളുമായി കറങ്ങാനും അടിച്ചു പൊളിക്കാനുമാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. സൂരജിന്റെ വീട്ടുചെലവുകല്‍ പോലും പിതാവ് സുരേന്ദ്രപണിക്കരാണ് നോക്കിയിരുന്നത്.
അതിബുദ്ധി പാരയായി
കേസില്‍ പിടിയാലാകുമെന്ന് സൂചന ലഭിച്ചപ്പോള്‍ സ്വര്‍ണം പിതൃസഹോദരിക്ക് കൈമാറാനായി സൂരജ് പിതാവിനെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ സൂക്ഷിക്കാന്‍ തയ്യാറാകാതെ പിറ്റേന്ന് തന്നെ അവര്‍ തിരികെ ഏല്‍പ്പിച്ചു. തുടര്‍ന്നാണ് വീട്ടുപരിസരത്തെ റബര്‍ തോട്ടത്തില്‍ കവറുകളിലാക്കി സ്വര്‍ണം കുഴിച്ചിട്ടത്. പൂര്‍ണമായും സ്വന്തം ആവശ്യത്തിനാണ് സ്വര്‍ണം വിറ്റതെന്നാണ് സൂരജിന്റെ മൊഴി. ഉത്രയുടെ സ്വര്‍ണാഭരണത്തില്‍ നിന്ന് മാറ്റിയ മൂന്നര പവന്‍ കഴിഞ്ഞ ദിവസം സൂരജിന്റെ വീട്ടുകാര്‍ പോലീസിന് കൈമാറിയിരുന്നു. ഇതോടെ ആഭരണങ്ങള്‍ ഭൂരിഭാഗവും കണ്ടെത്തിയിട്ടുണ്ട്.
മണിക്കൂറുകളുടെ ചോദ്യം ചെയ്യല്‍
ഉത്രയുടെ വീട്ടുകാര്‍ സൂരജിന്റെ അച്ഛന് വാങ്ങി കൊടുത്ത ഓട്ടോ ടാക്‌സിയും പറക്കോട്ടെ വീട്ടില്‍ നിന്ന് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തു. സൂര്യയെയും രേണുകയെയും പതിനേഴര മണിക്കൂറാണ് ചോദ്യം ചെയ്തത്. ഉത്രയെ അണലിയെ കൊണ്ട് കടിപ്പിച്ച സംഭവത്തില്‍ മൊഴികളിലെ വൈരുധ്യം പോലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ടാം നിലയിലെ കിടപ്പുമുറിയില്‍ വെച്ചാണ് ഉത്രയ്ക്ക് പാമ്പ് കടിയേറ്റത്. എങ്ങനെയാണ് സംഭവം നടത്തിയതെന്ന് വീട്ടിലെ തെളിവെടുപ്പിനിടയില്‍ സൂരജ് കൃത്യമായി വ്യക്തമാക്കി.
അണലി തന്നെ
സൂരജിന്റെ വീടിനുള്ളിലെ കോണിപ്പടിയില്‍ കണ്ടതും അണലി തന്നെയെന്ന് സൂരജ് വ്യക്തമാക്കി. ചേരയാണെന്നായിരുന്നു സൂരജ് പഞ്ഞിരുന്നത്. ഉത്ര പാമ്പിനെ കണ്ട് പേടിച്ച് കരഞ്ഞപ്പോള്‍ സൂരജെത്തി ഇതിനെ വിറകുപുരയില്‍ ഒളിപ്പിക്കുകയായിരുന്നു. പിന്നീട് ഉത്രയെ കടിപ്പിച്ചത് ഇതേ പാമ്പിനെ കൊണ്ടാണ്. അതേസമയം ഉത്ര വധക്കേസില്‍ അഞ്ചല്‍ സിഐ സുധീര്‍ വീഴ്ച്ച വരുത്തിയതായി പോലീസിന്റെ റിപ്പോര്‍ട്ടുണ്ട്. കൃത്യമായ വിവരങ്ങള്‍ ശേഖരിച്ചില്ലെന്നാണ് പറയുന്നത്. തെളിവുകള്‍ കൈമാറുന്നത് വൈകിപ്പിച്ചെന്നും പറയുന്നു. ഇയാള്‍ക്കെതിരെ നടപടിയുണ്ടാവാന്‍ സാധ്യതയുണ്ട്.