കൊല്ലത്ത് മുകേഷിനെ ഉന്നമിട്ട് പ്രതിപക്ഷം, വെല്ലുവിളിച്ച് മുകേഷ്, ഇത്തവണയും നടനെ തന്നെ ഇറക്കാൻ സിപിഎം
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് വീണ്ടും മത്സരിച്ചേക്കുമെന്ന സൂചന നല്കി നടനും എംഎല്‍എയുമായ മുകേഷ്. മണ്ഡലത്തില്‍ മുകേഷ് എംഎല്‍എയെ കാണാനില്ലെന്ന് പ്രതിപക്ഷം തുടക്കം മുതല്‍ ആരോപണം ഉന്നയിക്കുന്നതാണ്.
അതിന് മറുപടിയുമായാണ് മുകേഷ് രംഗത്ത് വന്നിരിക്കുന്നത്. തന്നെക്കുറിച്ച് എന്തെങ്കിലും ആരോപണം ഉണ്ടെങ്കില്‍ ഉന്നയിക്കാന്‍ മുകേഷ് പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ
ഇടത് കോട്ടയായ കൊല്ലം
2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് ആദ്യമായാണ് മുകേഷിനെ സിപിഎം മത്സരിപ്പിച്ചത്. 17611 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുകേഷ് കൊല്ലത്ത് നിന്ന് ജയിച്ചത്. ഇടത് കോട്ടയായ കൊല്ലം യുഡിഎഫിന് കിട്ടാക്കനിയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൊല്ലത്തെ മുഴുവന്‍ സീറ്റുകളും ഇടതുപക്ഷം തൂത്തുവാരുകയായിരുന്നു. ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിലും ഇടതുപക്ഷം ആധിപത്യം കാത്തു.
മുകേഷിന് തന്നെ അവസരം
നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്തെ ഇടത് കോട്ട പൊളിക്കണം എന്നുളള വാശിയിലാണ് യുഡിഎഫ്. മുകേഷിന്റെ കൊല്ലം സീറ്റില്‍ യുഡിഎഫിന് കാര്യമായ നോട്ടമുണ്ട്. കൊല്ലത്ത് ഇത്തവണയും സിപിഎം മുകേഷിന് അവസരം നല്‍കാനാണ് സാധ്യത. സിനിമാ തിരക്കുകള്‍ കാരണം മുകേഷിനെ കൊല്ലത്ത് കാണാനില്ലെന്ന് തുടക്കം മുതല്ക്കേ പ്രതിപക്ഷം ആരോപിക്കുന്നുണ്ട്.
മുകേഷിനെതിരെ പ്രതിപക്ഷം ആക്രമണം
തിരഞ്ഞെടുപ്പ് മുന്നിലെത്തി നില്‍ക്കേ മുകേഷിനെതിരെ പ്രതിപക്ഷം ആക്രമണം ശക്തമാക്കുകയുമാണ്. തന്നെ മണ്ഡലത്തില്‍ കാണാറില്ലെന്ന പ്രതിപക്ഷ ആരോപണം താന്‍ തിരഞ്ഞെടുക്കപ്പെട്ടത് മുതല്‍ കേള്‍ക്കുന്നതാണ്. അത് ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്. ഇതല്ലാതെ തന്നെ കുറിച്ച് മറ്റ് എന്തെങ്കിലും ആരോപണം ഉണ്ടെങ്കില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തെ മുകേഷ് വെല്ലുവിളിച്ചു.
മുകേഷിനെതിരെ പോസ്റ്റര്‍ പ്രചാരണം
സിനിമയിലും നാടകത്തിലുമൊക്കെ അഭിനയിക്കുന്ന ഒരാള്‍ക്ക് എങ്ങനെ മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കാന്‍ സമയം ലഭിക്കുന്നു എന്നുളള മുന്‍വിധിയാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപങ്ങള്‍ക്ക് പിന്നിലെന്നും മുകേഷ് പറഞ്ഞു. മുകേഷ് എംഎല്‍എയെ കാണാനില്ലെന്ന് കാണിച്ച് എതിരാളികള്‍ പോലീസില്‍ പരാതിപ്പെടുക പോലുമുണ്ടായി. മാത്രമല്ല മുകേഷിനെതിരെ പോസ്റ്റര്‍ പ്രചാരണവും നടന്നു.
പ്രതിപക്ഷത്തിന് വെല്ലുവിളി
കൊല്ലം മണ്ഡലത്തില്‍ മികച്ച വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചുവെന്ന് മുകേഷ് പ്രതികരിച്ചു. കിഫിബിയുടെ സഹായത്തോടെ 1330 കോടി രൂപയാണ് കൊല്ലത്തിന് വേണ്ടി മാറ്റി വെച്ചത്. 45 കോടി രൂപയാണ് പെരുമണ്‍ പാലത്തിന് വേണ്ടി മാറ്റി വെച്ചത്. താന്‍ വീഴ്ച വരുത്തിയ മേഖല ഏതെന്ന് ചൂണ്ടിക്കാട്ടാന്‍ പ്രതിപക്ഷത്തെ മുകേഷ് എംഎല്‍എ വെല്ലുവിളിച്ചു.
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍
കൊല്ലത്ത് മുകേഷ് മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വെച്ചത് എന്നാണ് സിപിഎം നേതൃത്വം വിലയിരുത്തുന്നത്. കൊല്ലത്ത് വീണ്ടും മത്സരിക്കാനുളള താല്പര്യം സിപിഎം നേതൃത്വത്തെ മുകേഷ് അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വീണ്ടും മത്സരിക്കുമെന്ന് മുകേഷ് പറഞ്ഞു. തന്റെ സേവനത്തില്‍ പാര്‍ട്ടിക്ക് തൃപ്തിയുണ്ട് എന്ന് വേണം തന്നോട് വീണ്ടും മത്സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ കരുതാനെന്നും മുകേഷ് വ്യക്തമാക്കി.