കുഞ്ഞ് ഉത്രയുടെ മാതാപിതാക്കള്‍ക്കൊപ്പം വളരും; ഉത്തരവിട്ട് ബാലക്ഷേമ സമിതി
കൊല്ലം: അഞ്ചലില്‍ ഉത്രയുടെ കൊലപാതകത്തിന് പിന്നാലെ ഇവരുടെ കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറാന്‍ ഉത്തരവ്. കൊല്ലം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടേതാണ് തീരുമാനം. വനിത കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി.
സംഭവത്തില്‍ ഉത്ര മരണപ്പെടുകയും ഭര്‍ത്താവ് സൂരജ് അറസ്റ്റിലാവുകയും ചെയ്തതോടെ കുഞ്ഞിനെ ആര് ഏറ്റെടുക്കുമെന്ന കാര്യത്തില്‍ ആശങ്ക നിലനിന്നിരുന്നു. ഉത്രയുടെ മരണത്തോടെ ഒന്നര മാസമുള്ള കുഞ്ഞിനെ സൂരജിന്റെ വീട്ടുകാരായിരുന്നു നോക്കി കൊണ്ടിരുന്നത്. എന്നാല്‍ സൂരജിന്റെ അറസ്റ്റോട് കൂടി കുട്ടിയെ ഞങ്ങള്‍ക്ക് വേണമെന്ന ആവശ്യം വീട്ടുകാര്‍ ഉയര്‍ത്തിയിരുന്നു.
ഒരു വയസു മൂന്നു മാസവുമാണ് കുഞ്ഞിന്റെ പ്രായം. സൂരജ് അറസ്റ്റിലായ സാഹചര്യത്തില്‍ ഇനി കുഞ്ഞിനെ സൂരജിന്റെ വീട്ടില്‍ നിര്‍ത്തേണ്ടതില്ലെന്നായിരുന്നു ഉത്രയുടെ വീട്ടുകാരുടെ തിരുമാനം. ഉത്രയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ കുഞ്ഞിനെ തിരികെ വേണമെന്നാവശ്യപ്പെട്ട് ഉത്രയുടെ മാതാപിതാക്കള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ സമീപിക്കുകയായിരുന്നു.
ഉത്രയുടെ മകനെ വിട്ടുകിട്ടണമെന്നും സൂരജിന്റെ കുടുംബം ക്രിമിനല്‍ സ്വഭാവം ഉള്ളവരാണെന്നും ഉത്രയുടെ അച്ഛന്‍ വിജയ സേനന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി സൂരജിനെ ഉത്രയുടെ വീട്ടില്‍ തെളിവെടുപ്പിന് കൊണ്ട് വന്നിരുന്നു. പിന്നാലെയാണ് കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറാന്‍ ഉത്തരവിട്ടത്.
നേരത്തേ സൂരജ് സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ അമ്മ മരിച്ച കുട്ടിയെന്ന നിലയ്ക്കാണ് അയാളുടെ കുടുംബത്തിന് കുട്ടിയെ കൈമാറിയതെന്ന് പത്തനംതിട്ട ശിശുക്ഷേമ സമിതി അധ്യക്ഷന്‍ സക്കീര്‍ ഹുസൈന്‍ പ്രതികരിച്ചിരുന്നു.
അതേസമയം അധികൃതര്‍ എന്താണ് തിരുമാനിക്കുന്നത് അത് അനുസരിക്കുമെന്നായിരുന്നു സൂരജിന്റെ വീട്ടുകാരുടെ പ്രതികരണം. നേരത്തേ കുഞ്ഞിനെ ഉത്രയുടെ വീട്ടില്‍ വിട്ടപ്പോള്‍ കുഞ്ഞ് ഭയങ്കര കരച്ചിലായിരുന്നു. തുടര്‍ന്നാണ് കുട്ടിയെ വീട്ടില്‍ വളര്‍ത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്. മൂന്ന് വയസ് മുതല്‍ കുഞ്ഞിനെ താനാണ് നോക്കിയിരുന്നതെന്നും സൂരജിന്റെ അമ്മ പറഞ്ഞിരുന്നു.
ഞായറാഴ്ച്ചയാണ് ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സൂരജ്, സുഹൃത്ത് സുരേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് മാസം മുന്‍പാണ് സൂരജ് കൊലയ്ക്കുള്ള ആസൂത്രണം നടത്തിയത്. സുരേഷില്‍ നിന്നും 10000 രൂപയ്ക്ക് പാമ്പിനെ വാങ്ങിയായിരുന്നു സൂരജ് കൊലനടത്തിയത്.
സൂത്രധാരൻ കാരി രതീഷ്, ബജ്റംഗ്ദൾ ജില്ലാ നേതാവ്, കുപ്രസിദ്ധ ഗുണ്ട, കൊലക്കേസ് പ്രതി, പോലീസ് പൊക്കി!
'ഞാനെന്റെ മകളെ വില്‍ക്കുന്നില്ല. ആ തീരുമാനത്തിന് വലിയ വില കൊടുക്കുന്നുണ്ടെങ്കിലും'; കുറിപ്പ്
പൂര്‍വികര്‍ മുസ്ലീംകൾ, ഞാനും മുസല്‍മാൻ, കോൺഗ്രസ് മുസ്ലീംകളുടേത്, രാഹുലിന്റെ പേരിൽ പ്രചാരണം! വാസ്തവം?