ചോക്കോഡോസ് വാങ്ങാൻ കുട്ടികളുടെ തിരക്ക്: ഉപേക്ഷിച്ച സിറിഞ്ചുകളെന്ന് സംശയം, ഉല്‍പ്പന്നം നിരോധിച്ചു!!
കൊല്ലം: ചോക്കോഡോസ് എന്ന പേരില്‍ സിറിഞ്ചില്‍ നിറച്ച് വിറ്റിരുന്ന ചോക്ലേറ്റ് ജില്ലയില്‍ നിരോധിച്ചു. ആശുപത്രികള്‍, ലാബോറട്ടറികള്‍ എന്നിവിടങ്ങളില്‍ നിന്ന് ഉപയോഗം കഴിഞ്ഞ് ഉപേക്ഷിക്കുന്ന സിറിഞ്ചുകളില്‍ ചോക്ലേറ്റ് നിറയ്ക്കുന്ന സാഹചര്യവും അതുവഴിയുള്ള ആരോഗ്യ ഭീഷണിയും കണക്കിലെടുത്താണ് നടപടി. സ്‌കൂള്‍ പരിസരത്ത് ഉത്പന്നം വിറ്റഴിക്കുന്നതായി പരാതി കിട്ടിയതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ അന്വേഷണത്തിനായി ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി.
സംശയകരമായ സാഹചര്യത്തിലാണ് മിഠായിയുടെ വിതരണം എന്ന ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപോര്‍ട്ട് അടിസ്ഥാനമാക്കി ഭക്ഷ്യസുരക്ഷാ നിലവാര നിയമപ്രകാരം ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറാണ് ഉത്പന്നത്തിന്റെ സംഭരണം, വിതരണം, വില്‍പ്പന എന്നിവ നിരോധിച്ചത്. അഹമ്മദാബാദിലെ ആയുഷ് ചോക്കോയാണ് വിതരണ ഏജന്‍സി.

തങ്കശേരി ഭാഗത്ത് ഇത്തരത്തില്‍ സിറിഞ്ചിലുള്ള ചോക്ലേറ്റ് വില്‍ക്കുന്നതായും കുട്ടികള്‍ വ്യാപകമായി ഉപയോഗിക്കുന്നതായും മാതാപിതാക്കള്‍ ജില്ലാ മെഡിക്കല്‍ ഓഫിസറെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പരിശോധന തുടങ്ങിയത്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിനു ലഭിച്ച വിവരം അനുസരിച്ചു സ്ഥലത്തു പരിശോധനയ്‌ക്കെത്തിയെങ്കിലും ഒഴിഞ്ഞ സിറിഞ്ചുകള്‍ മാത്രമാണു ലഭിച്ചത്. തുടര്‍ന്നു നാട്ടുകാരില്‍ നിന്നും വില്‍പനക്കാരനില്‍ നിന്നും മൊഴിയെടുത്ത ശേഷം സംഘം മടങ്ങുകയായിരുന്നു.
സ്‌കൂള്‍ തുറക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കിയാണെന്നതും പരിഗണിച്ചാണ് നീക്കം. ഇത്തരത്തിലുള്ള ചോക്ലേറ്റ് പിടിച്ചെടുക്കാനെത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു മരുന്നിനു പോലും ഒരെണ്ണം ലഭിക്കാതിരുന്നതാണ് ദുരൂഹത വര്‍ദ്ധിപ്പിക്കാന്‍ ഇടയായത്. പരിശോധനയ്ക്കു മുന്നോടിയായി ഇവ മറ്റെവിടേക്കെങ്കിലും മാറ്റിയോ എന്നതും കണ്ടെത്തേണ്ടതുണ്ട്. മൊത്ത വിതരണ ഏജന്‍സിയില്‍ അടക്കം പരിശോധന നടത്തിയിട്ടും സ്റ്റോക്കില്ലെന്ന മറുപടിയാണു ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചത്. കുറഞ്ഞത് 20 ചോക്ലേറ്റുകളെങ്കിലും ലഭിച്ചാലേ ലാബില്‍ പരിശോധിക്കാനാകൂ.












Click it and Unblock the Notifications