'കൊവിഡ് പ്രതിരോധം ചിലർക്ക് പരിഹാസം, ചിലർക്ക് അധിക്ഷേപം', പ്രതികരിച്ച് കൊല്ലം ജില്ലാ കളക്ടർ
കൊല്ലം: കൊവിഡ് പ്രതിരോധ നിർദേശങ്ങളെ പരിഹസിക്കുകയും അപഹസിക്കുകയും ചെയ്യുന്നവരോട് പ്രതികരിച്ച് കൊല്ലം ജില്ലാ കളക്ടർ ബി അബ്ദുൾനാസർ. കുറേ പേർ പോസിറ്റീവായി പ്രതിരോധ നിർദേശങ്ങളോട് പ്രതികരിക്കുമ്പോൾ ചിലർക്ക് പരിഹാസത്തിനും കുറ്റം മാത്രം എടുത്ത് പറയാനുമാണ് താൽപര്യമെന്ന് കളക്ടർ വിമർശിച്ചു.
'' കോവിഡ് എന്നു കേട്ടാലെ ഉദ്യോഗസ്ഥരോടും പ്രതിരോധം വേണമെന്ന് നിർദ്ദേശിക്കുന്നവരോടും കുറെ പേർക്ക് പരിഹാസം, ചിലർക്ക് അധിക്ഷേപിക്കാനുള്ള സമയം, മറ്റു ചിലർക്ക് കുറ്റം മാത്രം എടുത്തു പറയാനുള്ള അവസരം... പിന്നെ കുറെ ആളുകൾക്ക് പക്ഷം ചേർക്കാനുള്ള ത്വരയും.. എന്നാൽ അതിലും എത്രയോ കുറെ ഏറെ പേർ ആ ഉപദേശങ്ങളോടും നിർദ്ദേശങ്ങളോടും വളരെ ക്രിയാൽമകമായി പോസിറ്റീവായി പ്രതികരിക്കുന്നു'' എന്ന് കളക്ടർ ഫേസ്ബുക്കിൽ കുറിച്ചു.
''വ്യത്യസ്ത ചിന്താഗതിയും, കാഴ്ചപ്പാടും, അഭിപ്രായങ്ങളും, താൽപര്യങ്ങളും ഉള്ള ലക്ഷക്കണക്കിനു ആൾക്കാരിൽ ഉരുക്കുമുഷ്ടി കൊണ്ടുള്ള നടപടികൾ ഒരു ജനാധിപത്യ സർക്കാർ സംവിധാനത്തിനും ആവില്ല. ജനങ്ങളെ ബോധവത്കരിച്ചും പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചും ആവശ്യമായ ഇടങ്ങളിൽ നിയമപരമായ നടപടികളിൽ കൂടിയും വേണ്ടത്ര പരിശോധന-ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയും അല്ലാതെ ഒരു മഹാമാരി തടയുകയും സാധ്യമല്ല. അതാണ് ഞങ്ങളും ഇവിടെ ചെയ്തു കൊണ്ടിരിക്കുന്നത്''.
''വരും ദിവസങ്ങൾ കൂടുതൽ ജാഗ്രതയും കരുതലും തേടുന്നു. കോവിഡ് രോഗബാധ യുടെ എണ്ണവും കൂടുകയാണ്. പിഴവുകൾ തിരുത്താനും കൂടുതൽ നല്ല രീതികൾ അവലംബിക്കാനും ഉള്ള പരാതികൾ, വിമർശനങ്ങൾ, അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ എല്ലാം വളരെ ഏറെ സ്വാഗതാർഹമാണ്... ജനാധിപത്യ വ്യവസ്ഥയിൽ വളരെ അത്യാവശ്യവും. എന്നാൽ ഉദ്യോഗസ്ഥരുടെയും പ്രതിരോധ പ്രവർത്തകരുടെയും മനോവീര്യവും പ്രതിബദ്ധതയും ആത്മാർത്ഥതയും തകർക്കുന്ന തരത്തിൽ വളരെ ചെറുതാണെങ്കിലും കുറച്ചു പേർ രംഗത്തിറങ്ങുന്നത് ഈ ദൗത്യത്തിന് കുറച്ചേറെ പ്രയാസം സൃഷ്ടിക്കുന്നതാണ്... ഒരു മിഷൻ പ്രവർത്തനത്തിന് എല്ലാവരുടെയും സഹായവും സഹകരണവും കൂട്ടായ്മയും ആവശ്യമാണ്.. #നമ്മൾ ഒറ്റക്കെട്ടായി പോരാടും'' എന്നും കളക്ടർ പ്രതികരിച്ചു