തന്നെ തോല്‍പിക്കാന്‍ സിപിഐ നേതാക്കള്‍ വീടു കയറി; ഗുരുതരാരോപണവുമായി ഗണേഷ് കുമാര്‍
പത്തനാപുരം∙ സിപിഐക്കെതിരെ വിമർശനവുമായി കെബി ഗണേഷ് എംഎൽഎ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തന്നെ തോൽപിക്കാൻ സിപിഐ നേതാക്കൾ വീടു കയറിയെന്നാണ് ഗണേഷ് കുമാർ ആരോപിച്ചത്. കൂടെ നിന്നു ചതിക്കുന്നവരാണ് സിപിഐക്കാർ എന്ന് ഗണേഷ് കുമാർ ആരോപിച്ചു. ഹോർട്ടികോർപ് ചെയർമാനു ലഭിച്ച കാർ തന്റെ ഔദാര്യമാണെന്നു മറക്കരുതെന്നും ഗണേഷ്കുമാർ വിമർശിച്ചു. ബഫർസോൺ വിഷയത്തിൽ കുഴപ്പം കാണിച്ചത് മുൻ മന്ത്രി കെ.രാജുവാണെന്നും ഗണേഷ്കുമാർ ആരോപിച്ചു. കേരള കോൺഗ്രസ്(ബി) പത്തനാപുരം മണ്ഡലം ഏകദിന സഹവാസ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിറവന്തൂരിൽ തന്റെ സ്വീകരണം നടക്കുമ്പോൾ മറ്റൊരു വശത്ത് മൈക്കാമൈനിൽ സിപിഐയുടെ രണ്ടു നേതാക്കൾ തന്നെ തോൽപിക്കണമെന്ന് ആവശ്യപ്പെട്ട് വീടു കയറുകയായിരുന്നു. ഇക്കാര്യം താൻ എൽഡിഎഫ് സംസ്ഥാന കമ്മിറ്റിയിൽ പരാതിയായി നൽകിയിരുന്നെങ്കിൽ നേതാവ് കൊണ്ടു നടക്കുന്ന കാർ ഇന്ന് ഉണ്ടാകുമായിരുന്നില്ല. പുനലൂർ പേപ്പർമിൽ പട്ടയം നൽകിയപ്പോൾ എൽഡിഎഫ് ഘടകകക്ഷിയായ എംഎൽഎ ആയിട്ടും തന്നെ ക്ഷണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.സിപിഐ മണ്ഡലം സമ്മേളനത്തിൽ ഗണേഷ്കുമാറിനെതിരെ ഉയർന്ന കടുത്ത വിമർശനങ്ങൾക്കുള്ള മറുപടിയാണ് ഇതെന്നാണ് വിലയിരുത്തൽ.

സിപിഐയുടെ പത്തനാപുരം മണ്ഡലം സമ്മേളനത്തില്‍ കെബി ഗണേഷ് കുമാര്‍ എംഎല്‍എയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഗണേഷ് കുമാര്‍ എംഎല്‍എ ഇടതുപക്ഷ സ്വഭാവമാര്‍ജിച്ചിട്ടില്ലെന്നാണ് പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ പരാമര്‍ശം. തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ സിപിഎം ശ്രമിച്ചതായും സിപിഐ കുറ്റപ്പെടുത്തിയിരുന്നു.

2001ല്‍ സിപിഐ പ്രവര്‍ത്തകരോട് കാട്ടിയ അതേ നിലപാടാണ് എംഎല്‍എ ഇപ്പോഴും ആവര്‍ത്തിക്കുന്നത്. തന്നിഷ്ട പ്രകാരമാണ് എംഎല്‍എയുടെ പ്രവര്‍ത്തനമെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു. ഗണേഷ്‌കുമാറിന്റെ സാന്നിധ്യത്തില്‍ എല്‍ഡിഎഫ് മണ്ഡലം യോഗംപോലും ചേരാന്‍ സാധിക്കുന്നില്ല. ഗണേഷ്‌കുമാറിന് മന്ത്രിമാരോട് അലര്‍ജിയാണ് എന്നും വിമര്‍ശനം ഉന്നയിച്ചിരുന്നു.

അതേസമയം ഗണേഷ്കുമാർ പാർട്ടി സമ്മേളനത്തിൽ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നും മറുപടി പറയേണ്ട കാര്യമില്ലെന്നും ഹോർട്ടികോർപ് ചെയർമാൻ എസ്.വേണുഗോപാൽ പറഞ്ഞു. കേരള കോൺഗ്രസ്(ബി) മണ്ഡലം സമ്മേളനത്തിൽ കേരള കോൺഗ്രസ്(ബി) നിയോജക മണ്ഡലം പ്രസിഡന്റ് നെടുവന്നൂർ സുനിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എ.ഷാജു, വടകോട് മോനച്ചൻ, ഏലിയാമ്മ, എച്ച്.റിയാസ് മുഹമ്മദ്, മനു ജോയി തുടങ്ങിയവർ പ്രസംഗിച്ചു.

ഗണേഷ് കുമാറിന് പുറമെ സിപിഎമ്മിനേയും സിപിഐ വിമര്‍ശിച്ചിരുന്നു. ഇടതുസര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ മണ്ഡലത്തില്‍ വേണ്ട രീതിയില്‍ പ്രതിഫലിക്കുന്നില്ലെന്നായിരുന്നു പ്രവര്‍ത്തന റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയത്, സിപിഎമ്മിനേയും വിമര്‍ശിച്ചിരുന്നു. കേരള കോണ്‍ഗ്രസ് ബിക്കൊപ്പം ചേര്‍ന്ന് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ സിപിഎം ശ്രമിച്ചെന്നും പലയിടത്തും വിമതരെ നിര്‍ത്തി. പല പഞ്ചായത്തുകളിലും ഭരണസമിതിയില്‍ സിപിഐ പ്രാതിനിധ്യമില്ലാത്തത് സിപിഎം അജണ്ടയുടെ ഭാഗമാണെന്നും റിപ്പോര്‍ട്ടിലൂടെ സിപിഐ കുറ്റപ്പെടുത്തി.












Click it and Unblock the Notifications