ഒറ്റ കുത്തിന് മനുഷ്യരെ കൊല്ലാൻ പരിശീലനം നേടിയവരെ ആർഎസ്എസ് നിയോഗിച്ചിരിക്കുകയാണോ എന്ന് എംഎ ബേബി
കൊല്ലം: സിപിഎം പ്രവർത്തകനായ മണിലാലിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ആർഎസ്എസിനെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി രംഗത്ത്. മണിലാലിന്റെ കൊലപാതകത്തോടെ നെഞ്ചിലെ ഒറ്റ കുത്തിന് മനുഷ്യരെ കൊല്ലാൻ പരിശീലനം നേടിയവരെ ആർഎസ്എസ് കേരളത്തിൽ പ്രത്യേകമായി നിയോഗിച്ചിരിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് എംഎ ബേബി പ്രതികരിച്ചു.
എംഎ ബേബിയുടെ ഫേസ്ബുക്ക് കുറിപ്പ്: '' സഖാവ് മണിലാലിനെ ആർ എസ് എസ് കാർ കുത്തിക്കൊന്ന കാര്യം ഞെട്ടലോടെയാണ് അറിഞ്ഞത്. കൊല്ലം മൺറോ തുരുത്ത് സ്വദേശിയായ സഖാവിനെ അവിടെ ഉള്ള തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനു മുന്നിൽ വച്ചാണ് ഈ മതഭീകരർ ചങ്കിലേല്പിച്ച ഒറ്റക്കുത്തിനു കൊന്നത്. ദില്ലി പോലീസിൽ നിന്നും സ്വയം വിരമിക്കൽ വാങ്ങി നാട്ടിലെത്തി സജീവ ആർ എസ് എസ് പ്രവർത്തനം തുടങ്ങിയ ആളാണ് അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒരാൾ.
നെഞ്ചിലെ ഒറ്റ കുത്തിന് മനുഷ്യരെ കൊല്ലാൻ പരിശീലനം നേടിയവരെ ആർ എസ് എസ് കേരളത്തിൽ പ്രത്യേകമായി നിയോഗിച്ചിരിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സഖാവ് മണിലാലിൻറെ കൊലപാതകം നടത്തിയ പ്രതികളുടെ പേർക്ക് മാത്രമല്ല, അതിന് പിന്നിലെ ഗൂഡാലോചനയെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് പോലീസിനോട് ആവശ്യപ്പെടുന്നു. സഖാവ് മണിലാലിൻറെ കുടുംബത്തോടും ബന്ധുമിത്രാദികളോടും സഖാക്കളോടും എന്റെ അനുശോചനം''.
കൊല്ലം മണ്‍റോതുരുത്തില്‍ സിപിഐ എം പ്രവര്‍ത്തകനായ മണിലാലിനെ കൊലപ്പെടുത്തിയ ബിജെപിയ്‌ക്കെതിരെ ശക്തമായ ജനവികാരം ഉയരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കൊലപാതക പരമ്പര നടത്തി പ്രകോപനം സൃഷ്ടിക്കാനുള്ള ബിജെപി- കോണ്‍ഗ്രസ് ശ്രമത്തെ സംയമനത്തോടെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാന്‍ കഴിയണം. തെരഞ്ഞെടുപ്പ് സന്ദര്‍ഭത്തില്‍ പോലും രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കാനുള്ള ഇക്കൂട്ടരുടെ ശ്രമം ജനാധിപത്യത്തോടുള്ള വെല്ലുവിളി കൂടിയാണ് എന്നും സിപിഎം ആരോപിച്ചു. കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കളായി മാറി ആധുനിക സമൂഹത്തിന് അപമാനമായ ബിജെപിയ്‌ക്കും കോണ്‍ഗ്രസ്സിനും തക്കതായ മറുപടി ഈ തെരഞ്ഞെടുപ്പില്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും സിപിഎം പ്രസ്താവനയിൽ പറഞ്ഞു.