കൊല്ലം ജില്ലയിലെ ലോക്സഭ മണ്ഡലങ്ങളിൽ ഇവിഎം കമ്മീഷനിംഗ് ഏപ്രില്‍ 13 മുതല്‍; എല്ലാ സ്ഥാനാര്‍ഥിയും നോട്ടയും ഓരോ വോട്ടു വീതം മോക്ക് പോള്‍ നടത്തി കൃത്യത ഉറപ്പുവരുത്തും, സംഭവം ഇങ്ങനെ...
കൊല്ലം: ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് ഏപ്രില്‍ 13, 14, 15 തീയതികളില്‍ അതത് വിതരണ കേന്ദ്രങ്ങളില്‍ നടക്കും. സ്ഥാനാര്‍ഥികളുടെ ഫോട്ടോ പതിച്ച ബാലറ്റ് പേപ്പര്‍ വോട്ടിംഗ് മെഷീനിലെ ബാലറ്റ് യൂണിറ്റില്‍ ക്രമീകരിച്ച് സ്ഥാനാര്‍ഥികളുടെ എണ്ണം കണ്‍ട്രോള്‍ യൂണിറ്റില്‍ സെറ്റ് ചെയ്യും.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം എല്ലാ മെഷീനുകളിലും എല്ലാ സ്ഥാനാര്‍ഥിയും നോട്ടയും ഓരോ വോട്ടു വീതം മോക്ക് പോള്‍ നടത്തി കൃത്യത ഉറപ്പുവരുത്തും. സ്ഥാനാര്‍ഥികള്‍ അവരുടെ ഏജന്റുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മണ്ഡലത്തില്‍ അനുവദിച്ചിട്ടുള്ള മെഷീനുകളില്‍ അഞ്ച് ശതമാനം മെഷീനുകളില്‍ 1000 വോട്ടു വീതം മോക്ക് പോള്‍ ചെയ്ത് വിവി പാറ്റ് മെഷീനിലെ പേപ്പര്‍ അക്കൗണ്ടും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ റിസള്‍ട്ടും തമ്മില്‍ ഒത്തുനോക്കി കൃത്യത വരുത്തി സ്ട്രോംഗ് റൂമില്‍ സൂക്ഷിക്കും.
വിവി പാറ്റ് മെഷീനില്‍ സ്ഥാനാര്‍ഥികള്‍ക്ക് അനുവദിച്ചിട്ടുള്ള ചിഹ്നം ലോഡ് ചെയ്യുന്നത് ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച എഞ്ചിനീയര്‍മാര്‍ മുഖേനയാണ്. അതത് എആര്‍ഒ മാരുടെയും അസംബ്ലി നിയോജക മണ്ഡലം വരണാധികാരികളുടെയും മേല്‍നോട്ടത്തിലും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍, ഒബ്സര്‍വര്‍, സ്ഥാനാര്‍ഥികള്‍ അല്ലെങ്കില്‍ ഏജന്റുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലുമാണ് ഇവിഎം കമ്മീഷനിംഗ് നടത്തുക. ഇവിഎം കമ്മീഷനിംഗ് നടക്കുന്ന ഹാളിനുള്ളില്‍ മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ അനുവദിക്കില്ല. പോലീസ് സുരക്ഷയിലാണ് എല്ലാ കേന്ദ്രങ്ങളിലും കമ്മീഷനിംഗ് നടക്കുന്നത്.
അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങള്‍ അച്ചടിക്കുമ്പോള്‍ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ജില്ലാ വരാണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. നോട്ടീസുകള്‍, ലഘുലേഖകള്‍, പോസ്റ്ററുകള്‍, ബാനറുകള്‍ തുടങ്ങി എല്ലാ പ്രസിദ്ധീകരണങ്ങളിലും പ്രസാധകന്റെയും അച്ചടിക്കാരന്റെയും വിവരങ്ങള്‍, പകര്‍പ്പുകളുടെ എണ്ണം മുതലായവ രേഖപ്പെടുത്തണം.
അച്ചടിക്കാരന്റെയോ പ്രസാധകന്റെയോ പേരും മേല്‍വിലാസവുമില്ലാത്ത പോസ്റ്ററുകള്‍, ലഘുലേഖകള്‍ മുതലായവ അച്ചടിക്കുകയോ പ്രസാധനം ചെയ്യുകയോ അരുത്. അച്ചടിക്കാരന്‍, പ്രസാധകന്‍ എന്നിവരുടെ നിശ്ചിത ഫോറത്തിലുള്ള പ്രസ്താവനയും അച്ചടിച്ച പ്രസിദ്ധീകരണങ്ങളുടെ നാല് പകര്‍പ്പും ചെലയായ തുകയും ചേര്‍ത്ത് അച്ചടിച്ച് മൂന്ന് ദിവസത്തിനകം അച്ചടിക്കാരന്‍ ജില്ലാ വരണാധികാരി മുമ്പാകെ സമര്‍പ്പിക്കണം. നിബന്ധനകളും നിര്‍ദേശങ്ങളും ലംഘിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും അച്ചടിശാലയുടെ ലൈസന്‍സ് റദ്ദാക്കും. വിശദ വിവരങ്ങള്‍ www.eci.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ