മരണത്തിലും ഉറ്റ കൂട്ടുകാർ, ആര്യയുടേയും അമൃതയുടേയും മരണത്തിൽ സംശയങ്ങളുമായി ബന്ധുക്കൾ
കൊല്ലം: കോളേജിലേക്ക് എന്ന് പറഞ്ഞാണ് കൂട്ടുകാരായ ആര്യയും അമൃതയും വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഇരുവരുടേയും മൃതദേഹം വൈക്കത്തിന് സമീപത്തുളള മൂവാറ്റുപുഴയാറ്റില്‍ കണ്ടെത്തി. 21 വയസ്സ് മാത്രമാണ് രണ്ട് പെണ്‍കുട്ടികള്‍ക്കും പ്രായം.
ആര്യയും അമൃതയും എന്തിനാണ് ആറ്റില്‍ ചാടി മരിച്ചത് എന്നത് ഇനിയും വ്യക്തമായിട്ടില്ല. കുട്ടികളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഉത്തരം ലഭിക്കേണ്ട പല ചോദ്യങ്ങളും ആര്യയുടേയും അമൃതയുടേയും മരണത്തില്‍ അവശേഷിക്കുന്നുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..
അടുത്ത സുഹൃത്തുക്കൾ
കൊല്ലം ആയൂര്‍ സ്വദേശികളായ ആര്യയും അമൃതയും അഞ്ചലിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥികളായിരുന്നു. ഒരുമിച്ചാണ് ബിഎ ഹിസ്റ്ററി പഠനം പൂര്‍ത്തിയാക്കിയത്. ക്ലാസ്സിലും പുറത്തുമെല്ലാം വേര്‍പിരിയാത്ത കൂട്ടുകാരായിരുന്നു ഇരുവരും. 13ാം തിയ്യതി രാവിലെ ഇവര്‍ വീട്ടില്‍ നിന്നും കോളേജിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയത്. സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനായി പോകുന്നു എന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്.
ശനിയാഴ്ച രാത്രി
എന്നാല്‍ വൈകിയിട്ടും ഇരുവരും വീടുകളിലേക്ക് തിരികെ എത്തിയില്ല. വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫുമായിരുന്നു. തുടര്‍ന്നാണ് വീട്ടുകാര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. അഞ്ചല്‍ പോലീസിലും ചടയമംഗലം പോലീസിലും പരാതി നല്‍കി. ശനിയാഴ്ച രാത്രിയാണ് ഇരുവരും ആറ്റില്‍ ചാടിയത്.
ആറ്റിൽ ചാടിയ ശബ്ദം
പുഴയിലേക്ക് ആരോ ചാടിയതായി പ്രദേശവാസികള്‍ പോലീസിനോട് സംശയം അറിയിച്ചിരുന്നു. പുഴയോരത്ത് താമസിക്കുന്ന സീതാലക്ഷിയാണ് ശബ്ദം കേട്ടത്. ആദ്യം പുഴയില്‍ ആരോ മാലിന്യം എറിഞ്ഞതാണ് എന്നാണ് കരുതിയത്. എന്നാല്‍ ചാടിയ ശബ്ദത്തിന് പിറകേ നിലവിളിയും കേട്ടതോടെയാണ് സംശയമുണ്ടായത്.
കായലിൽ തിരച്ചിൽ
തുടര്‍ന്ന് നാട്ടുകാരെ വിളിച്ച് കൂട്ടി സംശയം അറിയിച്ചു. പോലീസിനേയും വിവരം അറിയിച്ചു. പോലീസ് എത്തി നടത്തിയ പരിശോധനയില്‍ പാലത്തില്‍ നിന്ന് ചെരിപ്പും തൂവാലയും കണ്ടെടുത്തു. ഇതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. അഗ്നിശമന സേനയുടെ സ്‌കൂബ ടീം അടക്കം ആറ്റില്‍ തിരച്ചിലിന് ഇറങ്ങി.
മൃതദേഹം കണ്ടെത്തി
തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയോടെയാണ് ആര്യയുടേയും അമൃതയുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കക്ക വാരുന്ന തൊഴിലാളികളാണ് ആദ്യം അമൃതയുടെ മൃതദേഹം കണ്ടെത്തിയത്. പി്‌നനാലെ പെരുമ്പളം ബോട്ട് ജെട്ടിക്ക് സമീപത്തായി ആര്യയുടെ മൃതദേഹവും കണ്ടെത്തി. ഇവരുടെ മരണകാരണം പോലീസ് അന്വേഷിക്കുകയാണ്.
Recommended Video
ദുരൂഹതയെന്ന് ബന്ധുക്കൾ
വീട്ടില്‍ ഇരുവര്‍ക്കും പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. കൊല്ലത്ത് നിന്നും രണ്ട് പെണ്‍കുട്ടികളും എങ്ങനെ വൈക്കം മുറിഞ്ഞ പുഴ വരെ എത്തിയെന്നതും പോലീസ് പരിശോധിക്കുന്നുണ്ട്. തിരുവല്ല എത്തിയപ്പോഴാണ് ഇവരുടെ മൊബൈല്‍ സ്വിച്ച് ഓഫായത് എന്ന് കണ്ടെത്തിയിട്ടുണ്ട്. സിസിടിവി പരിശോധന അടക്കം നടത്തി പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.