അനധികൃത മത്സ്യബന്ധന രീതികള്‍ അനുവദിക്കില്ല; കർശന നടപടിക്കൊരുങ്ങി ഫിഷറീസ് വകുപ്പ്
കൊല്ലം: മത്സ്യസമ്പത്ത് നിലനിറുത്തുന്നതിനായി അനധികൃത മത്സ്യബന്ധന രീതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. അഷ്ടമുടിക്കായലിലെ മത്സ്യസമ്പത്ത് സംരക്ഷണവുമായി ബന്ധപ്പെട്ട് തേവള്ളി ഫിഷറീസ് അവബോധ കേന്ദ്രത്തില്‍ നടത്തിയ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
യുപിയില്‍ 60 സീറ്റുകള്‍ ലക്ഷ്യമിട്ട് മഹാസഖ്യം, ലക്ഷ്യം പ്രധാനമന്ത്രി പദം, കോണ്‍ഗ്രസ് സഹായം തേടും!!
അഷ്ടമുടി കായലിലെ മത്സ്യ സമ്പത്തും ജൈവ വൈവിധ്യവും കുറഞ്ഞ് വരുന്ന സാഹചര്യത്തില്‍ ഇവയുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി ബന്ധപ്പെട്ട എല്ലാവരുടേയും പങ്കാളിത്തം ഉറപ്പു വരുത്തിക്കൊണ്ടുള്ള പദ്ധതി രൂപരേഖ തയ്യാറാക്കാന്‍ തീരുമാനിച്ചു. കല്ലികക്കയുടെ സമ്പത്ത് വര്‍ധിപ്പിക്കുന്നതിനായി ശാസ്ത്രീയ സംവിധാനം ഏര്‍പ്പെടുത്തി സംരക്ഷിത പ്രദേശങ്ങള്‍ സ്ഥാപിക്കും. സംസ്ഥാന മത്സ്യമായ കരിമീന്‍ സംരക്ഷിത പ്രദേശങ്ങളും അനുബന്ധമായുണ്ടാകും. അനുയോജ്യ സ്ഥലങ്ങളില്‍ കണ്ടല്‍ ചെടികള്‍ നട്ട് മത്സ്യത്തിന്റെ സ്വാഭാവിക പ്രജനനകേന്ദ്രങ്ങള്‍ പുനഃസൃഷ്ടിക്കാനും വഴിയൊരുക്കും.
ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെ സാമൂഹികസാമ്പത്തിക ഉന്നമനത്തിനായി കൂടുകളിലെ മത്സ്യകൃഷി പോലെയുള്ള നൂതന മത്സ്യകൃഷി രീതികളാണ് പരീക്ഷിക്കുക. മത്സ്യത്തൊഴിലാളി സംഘങ്ങളുടെ പ്രാതിനിധ്യം ഉറപ്പു വരുത്തിയാകും പദ്ധതി നടത്തിപ്പ്. കായലിലെ മത്സ്യ സംരക്ഷണത്തിനും പരിപാലനത്തിനുമായി ഫിഷറീസ് മാനേജ്‌മെന്റ് കൗണ്‍സിലുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനാടിസ്ഥാനത്തില്‍ രൂപീകരിക്കാനും ഉദ്ദേശിക്കുന്നു.അനധികൃതമായി ഊന്നി ചീനവലകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനെതിരെ നോട്ടീസ് നല്‍കും. ജൂണ്‍ മാസത്തോടു കൂടി നീക്കം ചെയ്യുന്നുമുണ്ട്. മത്സ്യ സമ്പത്തിന്റെ നാശത്തിന് ഇടയാക്കുന്ന ചെറിയ കണ്ണി വലിപ്പമുള്ള വലകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കും. 35 മില്ലീമീറ്ററില്‍ കൂടുതല്‍ കണ്ണി വലിപ്പം ഉള്ളവ ഊന്നി വലയിലും 25 മില്ലീമീറ്ററില്‍ കൂടുതലുള്ളവ ചീനവലയിലും ഉപയോഗിക്കാനാണ് അനുമതി. ചീനവലയില്‍ 20 വാട്‌സില്‍ കുറഞ്ഞ ലൈറ്റ് ഉപയോഗിക്കണം. അനധികൃത മത്സ്യബന്ധനവും, നിയമലംഘനവും തടയുന്നതിനായി ഫിഷറീസ് വകുപ്പിന്റെ പട്രോളിംഗ് ശക്തിപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. കായല്‍തീരത്തുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, തൊഴിലാളി സംഘടനാ നേതാക്കള്‍, ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളുടെ പ്രതിനിധികള്‍, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍, ശാസ്ത്രജ്ഞര്‍ പങ്കെടുത്തു.