ഇന്ന് കൊല്ലം ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത് 4 പേർക്ക്! ജില്ലയിൽ 29 പോസിറ്റീവ് കേസുകൾ
കൊല്ലം: കൊല്ലം ജില്ലയിൽ 4 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗികളിലൊരാൾ കൊട്ടിയം സ്വദേശിയായ 45 കാരൻ ആണ്. മെയ് 19 ന് മുംബൈ ഓഫ് ഷോറിൽ നിന്നും യാത്ര ചെയ്തു വന്നയാളാണ് ഇദ്ദേഹം. തൃശൂരിൽ നിന്നും ചാർട്ടർ ചെയ്ത് മുംബെയിൽ എത്തിയ സ്വകാര്യ ബസിലാണ് 23 പേർ ഉൾപ്പെട്ട സംഘം യാത്ര തിരിച്ചത്. ഇദ്ദേഹം ഉൾപ്പെടെ കൊല്ലം സ്വദേശികളായ 3 പേരെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും മറ്റുള്ളവരിൽ 5 പേർ ഹോം ക്വാറന്റൈനിലും പ്രവേശിച്ചു.
രണ്ടാമത്തെയാൾ 24ന് കോവിഡ് സ്ഥിരീകരിച്ച യുവതിയുടെ ഭർത്താവാണ്. ഇദ്ദേഹം 37കാരനാണ്. പുനലൂർ സ്വദേശിയായ യുവതി സൗദിയിൽ നിന്നും കോഴിക്കോടേക്കുളള വിമാനത്തിലാണ് എത്തിയത്. മൂന്നാമത്തെ രോഗി തഴവ മണപ്പുറം സൗത്ത് സ്വദേശിയായ 44 വയസുള്ള യുവാവാണ്. മെയ് 16ന് എത്തിയ അബുദാബി- തിരുവനന്തപുരം വിമാനത്തിലാണ് ഇദ്ദേഹം എത്തിയത്. സെൻറിനൽ സർവെയ്ലൻസിന്റെ ഭാഗമായി ഈ ഫ്ലൈറ്റിലെ യാത്രികരുടെ സ്വാബ് എടുത്തിരുന്നു.
കൊട്ടാരക്കരയിൽ സ്ഥാപന നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ രോഗലക്ഷണങ്ങൾ പ്രകടമായതിനെത്തുടർന്ന് പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം ശരവണ നഗർ സ്വദേശിയായ യുവാവാണ് അടുത്തയാൾ. മെയ് 28 ന് കുവൈറ്റ് - തിരുവനന്തപുരം ഫ്ലൈറ്റിൽ എത്തിയ 49 വയസുകാരനായ ഇദ്ദേഹത്തെ ശാരീരികമായ അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഇതോടെ നിലവിൽ 29 പോസിറ്റീവ് കേസുകളാണ് കൊല്ലം ജില്ലയിൽ ആശുപത്രി പരിചരണത്തിലുള്ളത്. 23 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. പ്രവാസികളിൽ കൂടുതലായി കോവിഡ് ബാധിതർ എത്തുന്ന സാഹചര്യത്തിൽ ജില്ല അതീവജാഗ്രത പുലർത്തുകയാണെന്ന് കളക്ടർ അറിയിച്ചു. പൊതുജനങ്ങൾ സാമൂഹിക അകലം പാലിക്കുകയും അത്യാവശ്യത്തിനല്ലാത്ത യാത്രകൾ ഒഴിവാക്കുകയും വേണം. ഇതുവരെ നേടിയ രോഗനിയന്ത്രണം നിലനിർത്തുന്നതിന് പിഴവുകളില്ലാത്ത പ്രതിരോധം മാത്രമേ വഴിയുള്ളൂ. കോവിഡ് നിയന്ത്രണത്തിന് മാസ്കും സാനിറ്റൈസറും ശീലമാക്കുകയും കൈകൾ സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കഴുകുകയും വേണം. സാമൂഹിക വ്യാപനം ചെറുക്കാൻ എല്ലാവരും ഒരുമിച്ച് പരിശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും കളക്ടർ വ്യക്തമാക്കി.
ആൾട്ടോ പോര, ബൊലേനോ തന്നെ വേണം! ഉത്ര കൊലക്കേസ് രഹസ്യങ്ങൾ ചുരുളഴിയുന്നു, പാമ്പിനെ എത്തിച്ചത്
ഒരു വശത്ത് കരുത്ത് ഇരട്ടിയാക്കി ഡികെ, മറുവശത്ത് ബിജെപി വിമതര്‍, കര്‍ണാടകത്തില്‍ വിറച്ച് യെഡിയൂരപ്പ!