നിയമം നടപ്പാക്കേണ്ടവര്‍ നിയമലംഘനം നടത്തരുത്; സര്‍വീസില്‍ നിന്ന് വിരമിച്ച സിഐക്ക് 'മുട്ടൻ പണി', നേരിട്ട് ഹാജരാകണം, വിശദീകരണം നൽകേണ്ടത് 4 വർഷം മുമ്പുള്ള കേസിന്!!
കൊല്ലം: നാലുവര്‍ഷം മുമ്പ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടി നല്‍കാതിരുന്നത് അന്നത്തെ ഇരവിപുരം സി.ഐ. കെ. ബാലാജി. സര്‍വീസില്‍ നിന്ന് വിരമിച്ചെങ്കിലും ഇന്നിപ്പോള്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് കമ്മീഷന്‍. നിയമം നടപ്പിലാക്കേണ്ട പോലീസ് തന്നെ അത് ലംഘിക്കുന്നത് ആശ്യാസമല്ലെന്നും ആവര്‍ത്തിക്കരുതെന്നും കമ്മീഷണര്‍ കെ. വി. സുധാകരന്‍ കലക്‌ട്രേറ്റില്‍ നടത്തിയ സിറ്റിംഗില്‍ നിര്‍ദേശിച്ചു.
വീഴ്ച സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അറിയിച്ചു. കമ്മീഷന്റെ സിറ്റിംഗുകളില്‍ ഉദ്യോഗസ്ഥര്‍ ഹാജരാകാതിരിക്കുന്നത് ഗുരുതര വീഴ്ചയാണ്. മുന്‍കൂട്ടി അനുമതി വാങ്ങാതെ വിട്ടുനില്‍ക്കുന്നവര്‍ക്കെതിരെ വിശദീകരണം തേടുന്നതിനൊപ്പം മനപൂര്‍വമായ വീഴ്ച കണ്ടെത്തിയാല്‍ വകുപ്പുതല നടപടിക്ക് ശുപാര്‍ശയും ചെയ്യും. പരാതികളുമായി ബന്ധപ്പെട്ട് ഓച്ചിറ സബ് ഇന്‍സ്‌പെക്ടര്‍, കൊട്ടാരക്കര ഇലക്ട്രിക് ഡിവിഷണല്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, കൊട്ടാരക്കര താലൂക്ക് വിവരാവകാശ ഓഫീസര്‍, പത്തനാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ ഹാജരാകാത്ത പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്.

20 വര്‍ഷം പഴക്കമുള്ള രേഖകള്‍ ആവശ്യപ്പെടുന്നവര്‍ക്ക് അവ നല്‍കണം. കാലപ്പഴക്കം ചൂണ്ടിക്കാട്ടി നിഷേധിക്കാന്‍ പാടില്ലെന്ന് മാത്രമല്ല രേഖകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ തൃപ്തികരമായ വിശദീകരണം നല്‍കുകയും വേണം. വിവരാവകാശ നിയമത്തിലെ എട്ടാം വകുപ്പ് കാലപ്പഴക്കമുള്ള രേഖകള്‍ക്ക് ബാധകമാക്കരുതെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന പകര്‍പ്പുകള്‍ക്ക് രണ്ട് രൂപയില്‍ കൂടുതല്‍ ഈടാക്കരുതെന്ന് കമ്മീഷന്‍ ആവര്‍ത്തിച്ചു. നേരത്തെ മുന്നറിയിപ്പു നല്‍കിയിട്ടും കോട്ടപ്പുറം വില്ലേജ് ഓഫീസില്‍ ബേസിക് ടാക്‌സ് രജിസ്റ്ററിന്റെ പകര്‍പ്പിനു 225 രൂപ ഈടാക്കിയതായി കണ്ടെത്തിയ സാഹചര്യത്തിലാണ് വീണ്ടും നിര്‍ദേശം നല്‍കിയത്. പകര്‍പ്പൊന്നിന് രണ്ട് രൂപ കണക്കാക്കി ശേഷിക്കുന്ന തുക തിരികെ നല്‍കാനും ഉത്തരവായി. പരിഗണിച്ച 20 പരാതികളില്‍ 17 എണ്ണം തീര്‍പ്പാക്കി. ഉദ്യോഗസ്ഥര്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് മറ്റുള്ളവ മാറ്റിവച്ചത്.












Click it and Unblock the Notifications