ശിശുമരണ നിരക്ക് ഏറ്റവും കുറവ് കേരളത്തിൽ; സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളെല്ലാം മികവിന്റെ കേന്ദ്രങ്ങളായി മാറുന്നുവെന്ന് ആരോഗ്യമന്ത്രി!!
കൊല്ലം: ഇന്ത്യയില്‍ ശിശുമരണ നിരക്ക് ഏറ്റവും കുറവ് കേരളത്തിലാണെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ പറഞ്ഞു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പുതിയ ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ആയിരം പ്രസവത്തിനു പന്ത്രണ്ട് ആയിരുന്ന ശിശുമരണ നിരക്ക് പത്തായി കുറഞ്ഞിട്ടുണ്ട്. 2020ല്‍ തോത് വീണ്ടും കുറയ്ക്കുകയാണ് ലക്ഷ്യം. മാതൃമരണ നിരക്കും സംസ്ഥാനത്ത് തീരെ കുറവാണ്.
സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളെല്ലാം മികവിന്റെ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. പകര്‍ച്ചവ്യാധികളെ നിയന്ത്രണ വിധേയമാക്കുക എന്ന വലിയ വെല്ലുവിളിയും ഏറ്റെടുത്തു നടപ്പാക്കുകയാണ്. പ്രളയവും, നിപ്പയും, ഓഖിയും വന്നിട്ടും സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുക്ഷാമം ഉണ്ടാകാത്തത് വലിയ നേട്ടമാണ്. ജനസംഖ്യയെ അടിസ്ഥാനമാക്കി എല്ലായിടത്തും ഇ-ഹെല്‍ത്ത് സംവിധാനം നടപ്പിലാക്കി വരുന്നു. സമ്പൂര്‍ണ ട്രോമാകെയര്‍ പദ്ധതിയും നടപ്പിലാക്കി.
തിരുവനന്തപുരം, കോഴിക്കോട്, മെഡിക്കല്‍ കോളേജുകളെ ലവല്‍ വണ്‍ യൂണിറ്റുകളായി പരിഗണിക്കുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ട്രോമാകെയര്‍ യൂണിറ്റ് ഉടന്‍ പ്രവര്‍ത്തനസജ്ജമാകും. ആരോഗ്യ മേഖലയില്‍ 830 തസ്തികള്‍ സൃഷ്ടിച്ചു. കൊല്ലം വിക്ടോറിയ ആശുപത്രിയുടെയും ജില്ലാ ആശുപത്രിയുടെയും മാസ്റ്റര്‍ പ്ലാനുകള്‍ അംഗീകരിച്ചു. ഒന്‍പത് പേര്‍ക്ക് ഒരേസമയം ഡയാലിസിസ് ചെയ്യാനാകുന്ന സംവിധാനമാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഒരുക്കിയതെന്നും മന്ത്രി വ്യക്തമാക്കി.
പി അയിഷ പോറ്റി എം.എല്‍.എ അധ്യക്ഷയായി. നഗരസഭാ അധ്യക്ഷ ബി. ശ്യാമളയമ്മ, വൈസ് ചെയര്മാന് സി. മുകേഷ്, സ്ഥിരംസമിതി അംഗങ്ങളായ എസ്.ആര്. രമേശ്, ഉണ്ണികൃഷ്ണ മേനോന്, ലീല ഗോപിനാഥ്, ശ്രീകല, ഷംല, വാര്‍ഡ് കൗണ്‍സിലര്‍ കാര്‍ത്തിക വി. നാഥ്, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ആര്. സന്ധ്യ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ബി.എന്‍. ബിജു, ജനപ്രതിനിധികള്‍, ആശാവര്‍ക്കര്‍മാര്‍, നാഷണല്‍ ഹെല്‍ത്ത് മിഷന് പ്രതിനിധികള്‍ പങ്കെടുത്തു.