കൊല്ലം ജില്ലയിൽ കുളമ്പുരോഗ ഭീഷണി; തെന്മല ചെക്ക് പോസ്റ്റിൽ മിന്നൽ പരിശോധന, ചെക്ക്‌പോസ്റ്റ് ആധുനികവത്കരണത്തിന് ശുപാര്‍ശ
കൊല്ലം : ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ കുളമ്പുരോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് തെന്മല, കോട്ടവാസല്‍ ചെക്ക്‌പോസ്റ്റുകളില്‍ മൃഗസംരക്ഷണ വകുപ്പ് മിന്നല്‍ പരിശോധന നടത്തി. കന്നുകാലികള്‍, പാല്‍, പാല്‍ ഉത്പന്നങ്ങള്‍, എല്ലുപൊടി, വൈക്കോല്‍, കോഴിതാറാവ് മുട്ടകള്‍ എന്നിവ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധ കമ്പനികളുടെ പാലിന്റെ സാമ്പിളുകള്‍ വിശദ പരിശോധനയ്ക്കായി ശേഖരിച്ചു. സാംക്രമിക രോഗ നിയന്ത്രണ പദ്ധതിയിലുള്‍പ്പെടുത്തി ചെക്ക്‌പോസ്റ്റ് ആധുനികവത്കരണത്തിന് ശുപാര്‍ശ നല്‍കി. ചെക്ക്‌പോസ്റ്റില്‍ കര്‍ശന പരിശോധന തുടര്‍ച്ചയായി നടത്താനും തീരുമാനിച്ചു.
തെന്മല, കോട്ടവാസല്‍, ചാലിയേക്കര, മാമ്പഴത്തറ, കുറവന്‍താവളം, ചെറുകടവ് എന്നിവിടങ്ങളില്‍ കന്നുകാലികള്‍ക്ക് പ്രതിരോധ കുത്തിവയ്പ് തുടങ്ങി. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവന്ന കാലികളില്‍ രോഗബാധയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ സാംക്രമിക രോഗവ്യാപനത്തിനുള്ള സാഹചര്യം നിലനില്‍ക്കുന്നില്ലെന്നും പരിശോധക സംഘം അറിയിച്ചു.
ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. കെ.കെ. തോമസ്, മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ഡി. ഷൈന്‍കുമാര്‍, വെറ്ററിനറി സര്‍ജന്‍ ഡോ. ശോഭ രാധാകൃഷ്ണന്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്പക്ടര്‍ നജീബ് എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.