മോഷ്ടിക്കുന്ന ബൈക്കുകളിൽ കറങ്ങി നടന്ന് ആഡംബര ജീവിതം, കള്ളന്മാരെ വലയിലാക്കി പോലീസ്
കൊല്ലം: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി കവർച്ച നടത്തി വന്നിരുന്ന മോഷ്ടാക്കൾ പോലീസ് പിടിയിൽ. കണ്ണനല്ലൂർ , കായംകുളം , എഴുകോൺ എന്നിവിടങ്ങളിൽ നടന്ന നിരവധി മോഷണ കേസുകളിലെ പ്രതികളാണ് കണ്ണനല്ലൂർ പോലീസിന്റെ പിടിയിലായിരിക്കുന്നത്. ചേരികോണം ഫൈസൽ മൻസിലിൽ ഫൈസൽ (22), വടക്കേ മൈലാക്കാട് അക്കരകുന്നത് വീട്ടിൽ ശ്യാംകുമാർ (35) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കുറച്ചു കാലങ്ങളായി വാഹനങ്ങളിലെ ബാറ്ററികൾ, വീടുകളിൽ സൂക്ഷിച്ചിരുന്ന റബ്ബർഷീറ്റുകൾ , ബൈക്കുകൾ എന്നിവ മോഷണം പോയിരുന്നു. ഇതിനെ തുടർന്ന് കണ്ണനല്ലൂർ പോലീസ് ഇൻസ്പെക്ടർ വിപിൻ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മോഷ്ടാക്കൾ വലയിലായത്.
കഴിഞ്ഞ ദിവസം മൊയ്തീൻ മൂക്ക് ഭാഗത്ത് നിന്നും കെ സി ജോൺസന്റെ വീട്ടിലെ ടെറസസിന്റെ മുകളിൽ സൂക്ഷിച്ചിരുന്ന ഏകദേശം 300 ഓളം റബ്ബർ ഷീറ്റുകൾ മോഷണം പോയിരുന്നു. തുടർന്ന് വീട്ടുകാർ കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവേയാണ് പ്രതികൾ പിടിയിലായത്. മോഷ്ടിച്ച റബർ ഷീറ്റുകൾ കുണ്ടറയിലുള്ള കടയിൽ വിറ്റതായി അന്വേഷണത്തിൽ കണ്ടെത്തി.
Recommended Video
കായകുളത്ത് നിന്നും കോടതി ജീവനക്കാരന്റെ ബൈക്ക് മോഷ്ടിച്ചതും, എഴുകോൺ സ്റ്റേഷൻ പരിധിയിൽ നിന്നും മറ്റൊരു ബൈക്ക് മോഷണം നടത്തിയതും ചോദ്യം ചെയ്യലിനിടെ പ്രതികൾ സമ്മതിച്ചു. പ്രതികൾ മുമ്പും ബൈക്ക് മോഷണത്തിന് അറസ്റ്റിലായവരാണ്. ഇവർക്കെതിരെ കുണ്ടറ, കൊട്ടിയം തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് രാത്രി കാലങ്ങളിൽ വീടുകളിലും റോഡ് സൈഡിലും പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലെ ബാറ്ററികളും മോഷണം നടത്തിയതായും ഇവ മീയന്നൂരിലുള്ള ഒരു സ്ഥാപനത്തിൽ വിറ്റതായും കണ്ടെത്തി.
കൂടാതെ നിരവധി മൊബൈൽ ഫോണുകളും പ്രതികൾ മോഷ്ടിച്ചതായി തെളിഞ്ഞിട്ടുണ്ട്. മോഷ്ടിക്കുന്ന ബൈക്കുകളിൽ കറങ്ങി നടന്നു ആഡംബര ജീവിതം നയിക്കുകയാണ് പ്രതികളുടെ രീതിയെന്ന് പോലീസ് പറയുന്നു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് കണനല്ലൂർ സബ് ഇൻസ്പെക്ടർ നിയാസ് അറിയിച്ചു. കണ്ണനല്ലൂർ പോലീസ് ഇൻസ്പെക്ടർ യു പി വിപിൻ കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ മാരായ നിയാസ് എൽ, ജോർജ് വർഗീസ്, എ എസ് ഐ സതീഷ് , സിപിഒ മാരായ മണികണ്ഠൻ, സന്തോഷ് ലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.