അത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ, ദുഷ്ടലക്ഷ്യം... പാവപ്പെട്ടവനാണ്, ജീവിക്കാൻ അനുവദിക്കണമെന്ന് ഗണേഷ് കുമാർ
കൊല്ലം: ഇത്തവണ കെബി ഗണേഷ് കുമാര്‍ പത്താനപുരത്ത് മത്സരിക്കില്ല എന്നാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍. ഗണേഷ് പത്താനാപുരം വിട്ട് കൊട്ടാരക്കരയില്‍ മത്സരിക്കും എന്നായിരുന്നു പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. പത്തനാപുരത്ത് സിപിഎം കെഎൻ ബാലഗോപാലിനെ മത്സരിപ്പിക്കാൻ ലക്ഷ്യമിടുന്നു എന്നും വർത്തകൾ വന്നു.
കെബി ഗണേഷ് കുമാറിനെ പത്തനാപുരത്ത് നിന്നും മാറ്റാന്‍ സിപിഎം; സീറ്റില്‍ കെഎന്‍ ബാലഗോപാല്‍ മത്സരിക്കും
എന്നാല്‍ അത്തരമൊരു ചര്‍ച്ചയേ ഇല്ല എന്നാണ് ഗണേഷ് കുമാര്‍ പറയുന്നത്. മത്സരിക്കണോ വേണ്ടയോ എന്നത് പാര്‍ട്ടിയും മുന്നണിയും ആണ് തീരുമാനിക്കുക. ഇപ്പോള്‍ പ്രചരിക്കുന്നതെല്ലാം ആര്‍ക്കോ വേണ്ടി ആരോ എഴുതിയ തിരക്കഥയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു പ്രതികരണം. വിശദാംശങ്ങള്‍...
ദുഷ്ട ലക്ഷ്യം
പത്താനപുരം വിട്ട് കൊട്ടാരക്കരയിലേക്ക് പോകുന്നു എന്നത് ദുഷ്ട ലക്ഷ്യത്തോടെയുള്ള പ്രചാരണം ആണ് എന്നാണ് ഗണേഷ് കുമാര്‍ പറയുന്നത്. സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ ആണത്. താനിപ്പോള്‍ പത്തനാപുരത്ത് നിന്ന് മാറി മത്സരിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.
വിവാദം വിനോദം
പത്തനാപുരത്തെ ജനങ്ങളുമായി വലിയ ആത്മബന്ധമാണുള്ളത്. ഈ നാടിന്റെ നന്മ ഇഷ്ടപ്പെടുന്ന ആളാണ് താന്‍. ഇത്തരം വാര്‍ത്തകള്‍ ചമച്ചെടുക്കുന്നതാണ്. തന്റെ പേര് എഴുതിക്കാണിച്ച്, വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുക എന്നത് ചിലരുടെ ഒരു വിനോദമായി മാറിയിരിക്കുകയാണ് എന്ന് ഗണേഷ് കുറ്റപ്പെടുത്തുന്നു.
സിനിമയില്‍ തിരക്കഥയെഴുതാന്‍ പോണം
ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ക്ക് വലിയ ഭാവനയാണ്. അവര്‍ സിനിമയില്‍ തിരക്കഥയെഴുതാന്‍ പോകണം എന്നതാണ് തന്റെ അഭിപ്രായമെന്ന് ഗണേഷ് പരിഹസിക്കുന്നുണ്ട്. ഇത്രയും നന്നായി കഥ സൃഷ്ടിക്കുന്നവര്‍ക്ക് ഹിറ്റ് സിനിമകളും ഉണ്ടാക്കാമെന്നും ഗണേഷ് പരിഹസിച്ചു.
നാല് തവണ
കഴിഞ്ഞ നാല് തവണയും പത്തനാപുരത്ത് നിന്ന് ജയിച്ചുവന്ന ആളാണ്. വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കണോ വേണ്ടയോ എന്നൊക്കെ പാര്‍ട്ടിയും മുന്നണിയും ആണ് തീരുമാനിക്കുക. അത്, അതിന്റെ വഴിയ്ക്ക് തന്നെ നടക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്.
പാവപ്പെട്ടവന്‍
തന്നെ കുറിച്ച് വാര്‍ത്തകള്‍ വെറുതേ സൃഷ്ടിക്കേണ്ടതില്ല, താന്‍ ഒരു പാവപ്പെട്ടവനാണ് എന്നും തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്നും ഗണേഷ് പറഞ്ഞു. ഇത് ആര്‍ക്കോ വേണ്ടി ആരോ എഴുതുന്ന തിരക്കഥയാണെന്നത് വളരെ വ്യക്തമാണ്. ഇതിന് പിന്നില്‍ ഗൂഢ ലക്ഷ്യമുണ്ട് എന്നും അദ്ദേഹം ആരോപിച്ചു.
അങ്ങോട്ട് പോകേണ്ട കാര്യമില്ല
താന്‍ ഇപ്പോള്‍ കൊട്ടാരക്കരയിലേക്ക് പോകേണ്ട കാര്യമില്ലല്ലോ എന്നാണ് ഗണേഷ് ആവര്‍ത്തിച്ച് ചോദിക്കുന്നത്. അതില്‍ മാധ്യമങ്ങള്‍ക്ക് എന്തെങ്കിലും താത്പര്യം ഉണ്ടാകേണ്ട കാര്യമുണ്ടോ എന്നും ചോദിക്കുന്നുണ്ട്. കൊട്ടാരക്കരയില്‍ മത്സരിക്കാന്‍ യോഗ്യരായവര്‍ വേറെയുണ്ട്. ഇക്കാര്യങ്ങളെല്ലാം കേരള കോണ്‍ഗ്രസ് ബിയും എല്‍ഡിഎഫും തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് സീറ്റിനായി
ഇത്തവണ രണ്ട് സീറ്റുകള്‍ക്ക് ആവശ്യം ഉന്നയിച്ചിട്ടുണ്ട് എന്ന് ഗണേഷ് കുമാര്‍ വ്യക്തമാക്കി. നേരത്തേ രണ്ട് സീറ്റുകള്‍ ഉണ്ടായിരുന്നു. എല്‍ഡിഎഫ് സീറ്റ് വിഭജനം തുടങ്ങിയിട്ടില്ല. അതിന് ശേഷം ഇക്കാര്യത്തില്‍ ധാരണയാകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഭൂരിപക്ഷം
2011 ല്‍ യുഡിഎഫിന്റെ ഭാഗമായിരുന്നതിനേക്കാള്‍ ഭൂരിപക്ഷം 2016 ല്‍ എല്‍ഡിഎഫിന്റെ ഭാഗമായി മത്സരിച്ചപ്പോള്‍ ഗണേഷ് കുമാര്‍ നേടിയിരുന്നു. 2016 ല്‍ സിനിമ താരം ജഗദീഷ് ആയിരുന്നു പത്തനാപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. ബിജെപി സ്ഥാനാര്‍ത്ഥിയായി ഭീമന്‍ രഘുവും ഉണ്ടായിരുന്നു.
ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ എല്‍ഡിഎഫിന് തന്നെയാണ് ലീഡ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ലഭിച്ച ഭൂരിപക്ഷത്തിന്റെ നാലില്‍ ഒന്ന് മാത്രമാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ ലീഡ് എന്നൊരു പ്രത്യേകതയും ഉണ്ട്.