രക്ഷപ്പെടാനുള്ള പഴുതുകള്‍ അടയുന്നു; അമ്മയും സഹോദരിയും കൊലപാതക കേസില്‍ കുടുങ്ങും; പൊലീസ് നീക്കം
കൊല്ലം: കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു കൊല്ലം അഞ്ചല്‍ ഉത്ര കൊലപാതകം. സംഭവത്തില്‍ ഉത്രയുടെ ഭര്‍ത്താവ് സൂരജും പാമ്പ് പിടിത്തക്കാരനായ സുരേഷും സൂരജിന്റെ പിതാവ് സുരേന്ദ്രനും കസ്റ്റഡിയിലാണ്. സംഭവത്തില്‍ ഇതിനകം തന്നെ സൂരജിന്റെ മാതാവിലേക്കും സഹോദരിയിലേക്കും അന്വേഷണം എത്തിയിരുന്നു. എന്നാല്‍ ഇരുവര്‍ക്കുമെതിരെയുള്ള കുരുക്ക് മുറുക്കുന്നതാണ് പൊലീസ് നീക്കം. ഇരുവര്‍ക്കുമെതിരെ ഗാര്‍ഹിക പീഡനകുറ്റം ചുമത്തിലിയിരുന്നു. എന്നാല്‍ കൊലപാതകകേസില്‍ അമ്മയേയും സഹോദരിയേയും പ്രതിചേര്‍ക്കാനാണ് പൊലീസ് നീക്കം.
ഗാര്‍ഹിക പീഡനം
ഉത്ര ഗാര്‍ഹിക പീഡനത്തിന് ഇരയായെന്ന് ഇതിനകം തന്നെ അന്വേഷണം സംഘത്തിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിരുന്നു. കൊലപാതകത്തിന് തൊട്ട് മുന്‍പ് മാസങ്ങളോളം ഉത്ര മാനസിക പീഡനത്തിന് ഇരയായെന്നാണ് കണ്ടെത്തല്‍. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സൂരജിന്റെ അമ്മയേയും സഹോദരിയേയും ഗാര്‍ഹിക പീഢനത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യേണ്ടെന്നാണ് അന്വേഷണം സംഘത്തിന്റെ തീരുമാനം.
കൊലപാതക കേസില്‍ അറസ്റ്റ്
കൃത്യമായ തെളിവുകള്‍ ശേഖരിച്ച് ഇരുവരേയും കൊലപാതക കേസില്‍ തന്നെ ഉള്‍പ്പെടുത്തി അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കം. ഗാര്‍ഹിക പീഡനകേസില്‍ ഇവരെ അറസ്റ്റ് ചെയ്താല്‍ കേസ് ദുര്‍ബലപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് ഇരുവരുടേയും അറസ്റ്റ് നീക്കി കൊണ്ട് പോകുന്നത്.
ഉടന്‍ കുറ്റപത്രം
തൊണ്ണൂറ് ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനകം തന്നെ സൂരജിന്റെ അമ്മയും സഹോദരിയും മുന്‍ കൂര് ജാമ്യം ലഭിക്കുന്നതിനുള്ള നീക്കം നടക്കുന്നുണ്ട്. ഇരുവരേയും ഇന്നലെ എട്ട് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. മൂന്നാമത്തെ തവണയാണ് അമ്മയേയും സഹോദരിയേയും ചോദ്യം ചെയ്യുന്നത്.
മൊഴികളില്‍ വൈരുദ്ധ്യം
ആദ്യം ചോദ്യം ചെയ്തതില്‍ നിന്നും വ്യത്യസ്തമായി രണ്ടാം വട്ടം ചോദ്യം ചെയ്തപ്പോള്‍ നല്കിയ മൊഴികളില്‍ വൈരുദ്ധ്യം തോന്നിയിരുന്നു. ഇതില്‍ വ്യക്തത വരുത്തുന്നതിന് വേണ്ടിയായിരുന്നു വീണ്ടും ചോദ്യം ചെയ്തത്. കൊലപാതകത്തിന് മുമ്പ് ഉത്തര മാനസിക പീഡനത്തിന് ഇരയായതായി അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ വകുപ്പുകള്‍ ചുമത്തി ഇരുവരേയും അറസ്റ്റ് ചെയ്യേണ്ടയെന്നാണ് തീരുമാനം.
Recommended Video
കുടുംബത്തിന്റെ ഇടപെടല്‍
ഭര്‍തൃവീട്ടില്‍ ഉത്ര പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന് അറിഞ്ഞതോടെ ഉത്രയുടെ പിതാവും ബന്ധുവും കൂടി അവിടെ ചെന്നിരുന്നു. ഉത്രയേയും മകനേയും വീട്ടിലേക്ക് തിരികെ കൊണ്ട് വരാന്‍ തയ്യാറായിട്ടായിരുന്നു പോയത്. എന്നാല്‍ സൂരജിനെ ബന്ധുക്കള്‍ അതിന് സമ്മതിക്കാതെ വളരെ വൈകാരികമായി പെരുമാറുകയായിരുന്നു. അതിന്റെ പുറത്ത് ഉത്ര സൂരജിന്റെ വീട്ടില്‍ തുടരുകയും ചെയ്തു.
കൊല്ലാനുള്ള മുന്നൊരുക്കം
പിന്നീടുള്ള ദിവസങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കിലും അത് കൊല്ലാനുള്ള മുന്നൊരുക്കമായിരുന്നുവെന്നാണ് സൂചനയെന്നാണ് ഉത്രയുടെ ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ സങ്കല്‍പ്പത്തിലെ ഭാര്യയാവാന്‍ കഴിയാത്തതിനാലാണ് ഉത്രയെ കൊലപ്പെടുത്തിയതെന്ന് സൂരജ് സമ്മതിച്ചിരുന്നു. വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോഴായിരുന്നു സൂരജ് ഇക്കാര്യം വെളിപ്പെടുത്തിയത്.
എട്ടംഗ വിദഗ്ധ സമിതി
കേസില്‍ എട്ടംഗ വിദഗ്ധ സമിതിയുടെ കണ്ടെത്തലും നിര്‍ണ്ണായകമായിരുന്നു. പാമ്പ് സ്വയം രണ്ടാം നിലയിലുള്ള മുറിക്കുള്ളില്‍ കയറില്ലെന്ന് സംഘം പറയുന്നു. അഞ്ച് അടിയുള്ള മൂര്‍ഖന്‍ ജനാല വഴി എസി മുറിയില്‍ കയറില്ല. സൂരജിന്റെ വീടിന്റെ രണ്ടാം നിലയിലും അണലി സ്വയം എത്തില്ലെന്നും വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു. സൂരജിന്റേയും ഉത്രയുടേയും വീട്ടില്‍ പരിശോധന നടത്തിയശേഷമാണ് സംഘം ഇക്കാര്യം വ്യക്തമാക്കിയത്.