'കല്യാണമണ്ഡപങ്ങളിൽ നിന്നുള്ള ഭക്ഷണ ബാക്കി കഴിച്ച് ജീവിക്കുന്നു', വാർത്തയോട് പ്രതികരിച്ച് കൊല്ലം കളക്ടർ
കൊല്ലം: കൊല്ലം ജില്ലയിലെ ഒരു കുടുംബം കല്യാണ കല്യാണമണ്ഡപങ്ങളിൽ നിന്നുള്ള ഭക്ഷണ ബാക്കി കഴിച്ച് ജീവിക്കുന്നു എന്നുളള വാർത്തയോട് പ്രതികരിച്ച് കളക്ടർ ബി അബ്ദുൾ നാസർ. വാർത്തയും വിവരങ്ങളും യഥാർത്ഥ വസ്തുതകൾ പ്രകാരമല്ലെന്ന് കളക്ടർ വ്യക്തമാക്കി.
കളക്ടർ ബി അബ്ദുൾ നാസർ പങ്കുവെച്ച കുറിപ്പ് വായിക്കാം: '' അത്യന്തം ഹൃദയഭേദകമായ ഒരു വാർത്ത സമൂഹമാധ്യമങ്ങളിൽ കാണുവാനും വായിക്കുവാനും ഇടയായി. വാർത്ത ഇങ്ങനെയാണ്: താനും തൻ്റെ കുടുംബവും പട്ടിണിയിൽ ആണെന്നും കല്യാണമണ്ഡപങ്ങളിൽ നിന്നും ലഭിക്കുന്ന ഭക്ഷണങ്ങളുടെ ബാക്കി കഴിച്ചാണ് ജീവിക്കുന്നതെന്നും കാണിച്ച് കൊല്ലം ജില്ല കേന്ദ്രീകരിച്ച് ചില പ്രാദേശിക ചാനലുകൾ ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിൽ വന്ന വാർത്തയാണ് ഈ വിശദീകരണത്തിന് ആധാരം. പ്രസ്തുത വിവരം ശ്രദ്ധയിൽപ്പെട്ട മാത്രയിൽ തന്നെ വിഷയം ഗൗരവമായി എടുക്കുകയും അടിയന്തിര അന്വേഷണം നടത്തുകയുമുണ്ടായി.
ബന്ധപ്പെട്ട വകുപ്പുകളുടെ റിപ്പോർട്ടുകൾ പരിശോധിച്ചതിൽ പരാതി ഉന്നയിച്ച വ്യക്തി ജില്ലയിൽ മണ്ണ് സംരക്ഷണ വകുപ്പിൽ ഡ്രൈവർ തസ്തികയിൽ ജോലി ചെയ്തുവരവെ അച്ചടക്ക നടപടിയെ തുടർന്ന് സർവീസിൽ നിന്ന് പിരിച്ചുവിടപ്പെട്ട വ്യക്തിയാണ്. തുടർന്ന് ആലപ്പുഴ ജില്ലയിൽ താമസിച്ചു വന്നിരുന്നതും ആകുന്നു. ടി വ്യക്തിക്ക് നിലവിൽ രണ്ടിലധികം ഭാര്യമാരും നാല് കുട്ടികളും ഉള്ളതായി അറിയുന്നു. മൂന്ന് കുട്ടികൾ സ്കൂൾ പ0നം നടത്തി വരുന്നതുമാണ്. ഒരു മകൾ മൂന്നാലെ മരണപ്പെട്ടിട്ടുള്ളതും, മൂന്നു മക്കളിൽ മൂത്ത മകൾ സിവിൽ സർവീസ് പ0നത്തിന് പോകുന്നതായും പഠിക്കുന്ന സ്ഥാപനത്തിൻ്റെ സഹായത്താലാണ് പ0ന കാര്യങ്ങളും ഭക്ഷണവും നടന്നു പോകുന്നതും എന്ന മാധ്യമ വാർത്തയും തുടർന്ന് കാണുകയുണ്ടായി.
ഈ വാർത്തയുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകൻ എന്നു പറയുന്ന സുഹൃത്തോ അല്ലെങ്കിൽ ബന്ധപ്പെട്ട കക്ഷിയോ കുടുംബമോ ജില്ലാ കളക്ടറെയോ അല്ലെങ്കിൽ മറ്റേതെങ്കിലും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനെയോ ബന്ധപ്പെടുകയോ നിജസ്ഥിതി അന്വേഷിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ ആ വാർത്തയും വിവരങ്ങളും യഥാർത്ഥ വസ്തുതകൾ പ്രകാരമല്ല എന്ന് റിപ്പോർട്ടുകൾ പരിശോധിച്ചപ്പോൾ മനസ്സിലായിട്ടുള്ളതാണ്. ഇപ്പോൾ ആലപ്പുഴയിൽ സ്വന്തം സ്ഥലത്തു താമസിച്ചുകൊണ്ടിരുന്ന വ്യക്തിയും കുടുംബവും നാലു ദിവസങ്ങൾക്കു മുൻപ് മാത്രമാണ് കൊല്ലത്തു വീണ്ടും വന്നിട്ടുള്ളത്. ടി കുടുംബത്തിനായി ഭവനപദ്ധതി, ഭക്ഷ്യ സഹായ പദ്ധതി, പഠനസഹായം തുടങ്ങിയ ധനസഹായങ്ങൾ ഉൾപ്പെടെയുള്ളവ നൽകുന്നതിന് വിവിധ സർക്കാർ സംവിധാനങ്ങൾ തയ്യാറായി മുന്നോട്ടുവന്നുവെങ്കിലും ആയതിലേക്ക് ആവശ്യമായ അപേക്ഷകളോ രേഖകൾ ഉൾപ്പെടെ ഉള്ളവയോ സമർപ്പിക്കുവാൻ ടി കുടുംബം നാളിത് തയ്യാറായിട്ടില്ലാത്തതുമാകുന്നു.
കൃത്യമായ വിവരങ്ങൾ അന്വേഷിച്ചു പോയ ഉദ്യോഗസ്ഥയോട് പോലും നല്ലരീതിയിൽ അല്ല പെരുമാറിയിട്ടുള്ളതും.സിവിൽ സർവീസിന് കോച്ചിംഗ്ന് പോകുന്ന കുട്ടിയെ സംബന്ധിച്ചാണെങ്കിൽ ആയതിന് അടിസ്ഥാന ബിരുദ യോഗ്യത പോലും ടി കുട്ടി കരസ്ഥമാക്കിയതിനുള്ള ലഭ്യമാക്കിയിട്ടില്ല. ജോലിയിലിരിക്കെ ടി വ്യക്തിക്ക് അനുവദിച്ചു നൽകിയ സർക്കാർ കോട്ടേഴ്സിൽ, സർവീസിൽ നിന്ന് പിരിച്ചു വിട്ടതിനും ശേഷം പോലും ഒഴിഞ്ഞ് നൽകാതെ അനധികൃതമായി കൈവശം വെച്ചു കൊണ്ടാണ് അടിസ്ഥാന രഹിതമായ പരിദേവനങ്ങൾ, ആരോപണങ്ങൾ എന്നിവ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത്. 2020 ഏപ്രിൽ മാസത്തിലും ഇത്തരത്തിൽ വാർത്ത ചമച്ച് വിവിധ സംഘടനകളിൽ നിന്നും പലവിധ സഹായങ്ങൾ വാങ്ങിയതായും അറിവായിട്ടുള്ളതാണ്.
സർക്കാർ സംവിധാനങ്ങളെയാകെ പ്രതിക്കൂട്ടിൽ നിർത്തുന്നതും പൊതു ജനങ്ങളെ തെറ്റിധരിപ്പിക്കുന്നതുമായ ഇത്തരം പ്രവൃത്തികൾ ചില തല്പര സാമൂഹിക മാധ്യമങ്ങളും വ്യക്തികളും തുടരുന്നത് ഭൂഷണമല്ല. ബന്ധപ്പെട്ട വകുപ്പുകളുടെ അന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇത്തരം പ്രവൃത്തികൾക്ക് എതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതാണ്. ഒപ്പം കാര്യങ്ങളുടെ നിജസ്ഥിതി പരിശോധിക്കാതെ സർക്കാർ സംവിധാനങ്ങൾക്ക് എതിരെ തെറ്റിധാരണ ജനകവും അടിസ്ഥാന രഹിതവുമായ വാർത്തകൾ ചമക്കുന്ന സമൂഹമാധ്യമങ്ങൾ ഉൾപ്പെടെയുള്ളവർ ആയതിൽ നിന്ന് പിന്തിരിയണമെന്നും അല്ലാത്തപക്ഷം അത്തരക്കാർക്ക് എതിരെയും നിയമാനുസൃത നടപടികൾക്ക് സ്വീകരിക്കുവാൻ നിർബദ്ധിതമാകുമെന്നും ബന്ധപ്പെട്ട എല്ലാവരെയും ഇത്തരുണത്തിൽ അറിയിച്ചുകൊള്ളുന്നു. മാത്രമല്ല, ബന്ധപ്പെട്ട കുടുംബത്തിനും കുട്ടികൾക്കും അപേക്ഷകൾ പരിശോധിച്ചു അർഹമായ എല്ലാ നിയമാനുസൃത ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് വകുപ്പുകൾക്കു നിർദ്ദേശം നല്കിയിട്ടുള്ളതുമാണ്.