വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണ്ണമായും ലഹരി വിമുക്തമാക്കും; കൊല്ലം ജില്ല ലഹരിവിരുദ്ധ പ്രവർത്തനത്തിന്!
കൊല്ലം: ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പുകയില രഹിതവും ലഹരി വിമുക്തവുമാക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ പരിപാടിക്ക് തുടക്കമായി. ഗവണ്മെന്റ് മോഡല്‍ ബോയ്സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്ത്തികേയന് ഉദ്ഘാടനം നിര്‍വഹിച്ചു. ലഹരിയില്‍ നിന്ന് പൂര്‍ണമായും അകന്ന് നില്ക്കുന്ന തലമുറയിലാണ് നാടിന്റെ ഭാവിയെന്ന് കലക്ടര്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ തന്നെ മുന്‍കൈയെടുത്ത് ലഹരി വിരുദ്ധ പ്രചാരണം നടത്തണമെന്നും എല്ലാ പിന്തുണയും നല്കാന് ഭരണകൂടം ഒപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
വിദ്യാഭ്യാസ വകുപ്പ് അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് കെ. എം. ലീലാവതിയമ്മ അധ്യക്ഷയായി. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ജി. മുരളീധരന് നായര്‍ വിദ്യാര്‍ഥികള്‍ക്ക് പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. വിദ്യാലയങ്ങളുടെ 100 മീറ്റര്‍ ചുറ്റളവില്‍ പുകയില അടക്കമുള്ള എല്ലാ ലഹരി പദാര്‍ത്ഥങ്ങളുടെയും വില്‍പ്പന, വിതരണം എന്നിവ നിരോധിച്ച പശ്ചാത്തലത്തിലാണ് പരിപാടി നടപ്പാക്കുന്നത്. അടുത്ത അധ്യയന വര്ഷാരംഭത്തിനു മുന്‍പ് മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളേയും പുകയില - ലഹരി വിമുക്തമാക്കുകയാണ് ലക്ഷ്യം.
സ്കൂളിന്റെ 100 മീറ്റര്‍ ചുറ്റളവ് പുകയില വിമുക്തമാക്കി പ്രഖ്യാപിച്ചുകൊണ്ട് സ്ഥാപിച്ച ബോര്‍ഡ് ജില്ലാ കലക്ടര്‍ അനാവരണം ചെയ്തു. കോപ്പ നിയമത്തിന്റെ വ്യവസ്ഥകളും ശിക്ഷകളും ആലേഖനം ചെയ്ത ഇത്തരം ബോര്‍ഡുകള്‍ ജില്ലയിലെ എല്ലാം വിദ്യാലയ പരിസരങ്ങളിലും ഉടന്‍ സ്ഥാപിക്കും.
ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ആര്. സന്ധ്യ, എന്‍.സി.ഡി. നോഡല്‍ ഓഫീസര്‍ ഡോ. സി. ആര്. ജയശങ്കര്‍, ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ജെ. മണികണ്ഠന്, ഡോ. വി. കൃഷ്ണവേണി, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ഗീതാമണി അന്തര്‍ജ്ജനം, ആര്‍ദ്ര കൗണ്‍സിലര്‍ എം. ഇബ്രാഹിംകുട്ടി, നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. ജയകുമാര്‍, ഐ.എം.എ. പ്രതിനിധി ഡോ. ചന്ദ്രസേനന്, സ്കൂള്‍ പ്രിന്‍സിപ്പല്‍ എ. എന്‍. ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.