കൊവിഡ് ബോധവത്ക്കരണത്തിന് നേരിട്ടിറങ്ങി കൊല്ലം കളക്ടർ, വീടുകളിൽ മിന്നൽ സന്ദർശനം
കൊല്ലം: കൊല്ലത്ത് കൊവിഡ് ബോധവത്ക്കരണത്തിന് നേരിട്ടിറങ്ങി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍. ജില്ലയിലെ വീടുകളിലേക്കാണ് കളക്ടർ നേരിട്ട് കോവിഡിനെ വരുതിയിലാക്കാൻ ബോധവത്ക്കരണ സന്ദേശവുമായി എത്തിയത്. പെട്ടന്ന് വീട്ടുമുറ്റത്ത് കലക്ടറെ കണ്ടപ്പോൾ വീട്ടമ്മമാർ തെല്ലൊന്ന് അമ്പരന്നു. പിന്നെ ആ അമ്പരപ്പ് കുശലാന്വേഷണത്തിലേക്കും അൽപ്പം സീരിയസ് ആയ കോവിഡിലേക്കും വഴിമാറി.
കോവിഡിനെ പ്രതിരോധിക്കാൻ ഓരോരുത്തരും മുന്നിട്ടിറങ്ങേണ്ടതിന്റെ ആവശ്യകത ആളുകളെ പറഞ്ഞു ബോധ്യപ്പെടുത്തിയതിന് ശേഷം ആണ് കലക്ടർ വീടുകളിൽ നിന്നും ഇറങ്ങിയത്. കോവിഡ് നിയന്ത്രണ ബോധവൽക്കരണത്തിന്റെ ഭാഗമായി പ്രതിരോധ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരായണന്‍ എന്നിവര്‍ ഇന്നലെ നീണ്ടകരയിലും ചവറയിലും മിന്നല്‍ സന്ദര്‍ശനം നടത്തിയത്.
സിറ്റി കമ്മീഷണർ, തഹസിൽദാർ, ആരോഗ്യവകുപ്പ്, കോർപ്പറേഷൻ, പഞ്ചായത്ത്, തുടങ്ങി ബന്ധപ്പെട്ടവരുടെ കൂടെ ഉന്നത തല സ്‌പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിലാണ് പ്രദേശങ്ങളിൽ പരിശോധന നടത്തിയത്. സംരക്ഷിത കുടുംബ കൂട്ടായ്മ അഥവാ ക്ലോസ്ഡ് ക്ലസ്റ്റർ ഗ്രൂപ്പ്, CCG, കൂടുതൽ ഫലപ്രദമായി ഓരോ വ്യക്തികളും സജീവമായി ഏറ്റെടുത്തെങ്കിൽ മാത്രമേ പ്രതിരോധിക്കാൻ കഴിയുകയുള്ളുവെന്ന് സന്ദർശനവേളയിൽ കളക്ടർ പറഞ്ഞു.
വ്യക്തികൾ പരസ്പരവും, കുടുംബങ്ങൾ തമ്മിലും, ശരിയായ സാമൂഹിക അകലവും കോവിഡ് നിയന്ത്രണ നിർദ്ദേശങ്ങളും പാലിച്ചെങ്കിൽ മാത്രമേ CCG വിജയിക്കുകയുള്ളൂ. ഗ്രൂപ്പുകൾ ഉണ്ടായത് കൊണ്ടു മാത്രം കോവിഡിനെ ഓടിക്കാൻ കഴിയില്ല. പൊതു സ്ഥലങ്ങളിൽ കോവിഡ് പ്രോട്ടോകോൾ കൃത്യമായ രീതിയിൽ പാലിക്കുന്നു എന്ന് ഓരോരുത്തരും ഉറപ്പുവരുത്തണം. സാമൂഹിക അകലം കൃത്യമായ രീതിയിൽ മൂന്നു ആഴ്ചകൾ തുടർച്ചയായി CCG വഴി നടപ്പിലാക്കാൻ തയ്യാറയാൽ രണ്ടാം ആഴ്ച മുതൽ കോവിഡിന്റെ വ്യാപനം നല്ല രീതിയിൽ കുറക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
നീണ്ടകരയില്‍ രോഗബാധിതരുണ്ടാവുന്ന സാഹചര്യത്തില്‍ വീടുകളില്‍ നിന്നും മാറ്റി പാര്‍പ്പിക്കുന്നതിന് മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൗകര്യം ഉടന്‍ ഏര്‍പ്പെടുത്താന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. 84 പേരെ ഇവിടെ പാര്‍പ്പിക്കാനാവും. പഞ്ചായത്ത് പ്രസിഡന്റ് സേതുലക്ഷ്മിയുമായും ഇക്കാര്യം കലക്ടര്‍ ചര്‍ച്ച ചെയ്തു. കോവിഡ് ബാധ വിട്ടൊഴിയാത്ത ചവറ, താന്നിമൂട് ചന്ത, പരിസര പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും കലക്ടര്‍ സന്ദര്‍ശനം നടത്തി നിര്‍ദേശങ്ങള്‍ നല്‍കി. പ്രത്യേക ഉന്നത തല പരിശോധനകൾ ഇനിയും തുടരുമെന്ന് കലക്ടർ അറിയിച്ചു. തഹസീല്‍ദാര്‍ ഷിബു പോള്‍, ആരോഗ്യ വകുപ്പ്, തദ്ദേശസ്ഥാപന ഉദ്യോഗസ്ഥര്‍ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.