കൊവിഡ് പ്രതിരോധം ശക്തമാക്കാൻ കൊല്ലം, ജില്ലയില്‍ മൂന്നു കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ കൂടി
കൊല്ലം: തിരുവനന്തപുരത്തോട് ചേർന്ന് കിടക്കുന്ന കൊല്ലം ജില്ലയിലും കൊവിഡ് വ്യാപനം ശക്തമായിക്കൊണ്ടിരിക്കുകയാണ്. സമ്പർക്കത്തിലൂടെയുളള രോഗികളുടെ എണ്ണം ഉയരുന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്. ഇന്ന് ജില്ലയിൽ 106 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ 94ഉം സമ്പർക്കത്തിലൂടെയാണ്.
കൊവിഡ് വ്യാപനം ശക്തമാകുന്ന പശ്ചാത്തലത്തിൽ ജില്ലയില്‍ മൂന്നു കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ കൂടി തുറന്നു. ശാസ്താംകോട്ട മാര്‍ ബസേലിയസ് കോളജ് ഹോസ്റ്റല്‍, സെന്റ് മേരീസ് ഹോസ്റ്റല്‍ എന്നിവിടങ്ങളില്‍ 250 കിടക്കകളുണ്ട്. ഇളമ്പള്ളൂര്‍ ഗുരുദേവ ആഡിറ്റോറിയത്തില്‍ 100 കിടക്കളും, ആദിച്ചനല്ലൂര്‍ കുമ്മല്ലൂര്‍ തോണികടവിന് സമീപമുള്ള അസീസിയ വനിത ഹോസ്റ്റലില്‍ 100 കിടക്കകളുമാണ് സജ്ജമായത്. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ മൂന്നു കേന്ദ്രങ്ങളും ഉദ്ഘാടനം ചെയ്തു.

ജില്ലയുടെ തീരമേഖലയില്‍ കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന് പത്തോ പതിനഞ്ചോ വീടുകള്‍ ഉള്‍പ്പെടുത്തി ക്ലസ്റ്ററുകള്‍ രൂപീകരിക്കണമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. തീരമേഖലയില്‍ കോവിഡ് പ്രതിരോധം ഫലപ്രദമാക്കുന്നതിന് കലക്‌ട്രേറ്റില്‍ ചേര്‍ന്ന തീരദേശം ഉള്‍പ്പെടുന്ന മേഖലകളിലെ ജനപ്രതിനിധികള്‍, സന്നദ്ധപ്രവര്‍ത്തകര്‍, മതമേലധ്യക്ഷന്‍മാര്‍ എന്നിവരുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
തീരദേശത്തെ ജനപ്രതിനിധികള്‍ നിലവിലെ സാഹചര്യങ്ങളും, അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും യോഗത്തില്‍ വ്യക്തമാക്കി. ആലപ്പാട് മുതല്‍ പരവൂര്‍ വരെയാണ് ക്ലസ്റ്ററുകള്‍ രൂപീകരിക്കേണ്ടത്. പ്രതിരോധവും ബോധവത്കരണവും ക്ലസ്റ്ററുകള്‍ മുഖേന നടപ്പാക്കണം. നിശ്ചിത എണ്ണം വീടുകള്‍ ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന ക്ലസ്റ്ററുകളുടെ നിരീക്ഷണം ജനമൈത്രി പൊലീസ്, ഫിഷറീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെട്ട വാര്‍ഡ്തല സമിതികള്‍ നിര്‍വഹിക്കണം. തീരമേഖലയില്‍ വിനോദത്തിനും കാറ്റുകൊള്ളുന്നതിനും മറ്റുമായി കൂട്ടംചേരുന്നതിന് അനുവദിക്കരുതെന്നും മന്ത്രി നിര്‍ദേശിച്ചു. ആലപ്പാട് പണിക്കരുകടവില്‍ കോവിഡ് സംശയിക്കുന്നവരില്‍ പരിശോധന നടത്തേണ്ടവരെ ആരോഗ്യവകുപ്പ് കണ്ടെത്തി പരിശോധനയ്ക്ക് വിധേയമാക്കും. സ്വാബ് ശേഖരണത്തിന് മൊബൈല്‍ യൂണിറ്റ് ലഭ്യമാക്കിയതായും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications