കൊല്ലത്ത് സമ്പൂർണ്ണ ഹരിത ഓഫീസുകൾ; പുരോഗതി കൈവരിച്ച് ജില്ല
കൊല്ലം: സമ്പൂര്‍ണ ഹരിത ഓഫീസുകളെന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി കൊല്ലം ജില്ല. ശുചിത്വ മിഷന്‍ നിയോഗിച്ച വിദഗ്ധ സംഘം വിവിധ ഓഫീസുകളില്‍ നടത്തിയ പരിശോധന നടത്തി. ഇതേതുടര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം 37 ഓഫീസുകളില്‍ അജൈവ മാലിന്യം തരംതിരിച്ച് സംഭരിച്ച് കൈമാറുന്ന സംവിധാനം ഒരുക്കിയിട്ടുള്ളതായി വ്യക്തമായി.
32 ഓഫീസുകളില്‍ നിന്ന് ഇ-മാലിന്യവും ഉപയോഗ യോഗ്യമല്ലാത്ത ഫര്‍ണിച്ചറുകളും ഉപകരണങ്ങളും നീക്കം ചെയ്തു. 13 ഓഫീസുകളില്‍ കമ്പോസ്റ്റ്, ബയോഗ്യാസ് ഉപാധികള്‍ സ്ഥാപിച്ചിട്ടുണ്ട്. കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന പാത്രങ്ങള്‍ 51 ഓഫീസുകളില്‍ സജ്ജീകരിച്ചു. 18 ഓഫീസുകളില്‍ ജീവനക്കാര്‍ ആഹാരവും വെള്ളവും സ്റ്റീല്‍ പാത്രങ്ങളില്‍ മാത്രമാണ് കൊണ്ടുവരുന്നതെന്നും, ഓഫീസുകളില്‍ നടക്കുന്ന എല്ലാ ചടങ്ങുകളിലും ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ ഒഴിവാക്കി പ്രകൃതി സൗഹൃദ വസ്തുക്കളായ സ്റ്റീല്‍, കളിമണ്‍ പാത്രങ്ങള്‍ ഉപയോഗിച്ചുവരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പബ്ലിക് ലൈബ്രറി സരസ്വതി ഹാളില്‍ നടന്ന ഹരിതചട്ട നോഡല്‍ ഓഫീസര്‍മാരുടെ അവലോകന യോഗത്തില്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരായ എല്‍. ഷൈലജ, വി. സുജാത, തൊടിയൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് പുരോഗതി റിപ്പോര്‍ട്ട് എ.ഡി.എം. ബി. ശശികുമാറിന് കൈമാറി. ഹരിതചട്ട പാലനത്തിന് ജില്ലയിലെ ഉദ്യോഗസ്ഥരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് എ.ഡി.എം. പറഞ്ഞു.
ഓഫീസ് സന്ദര്‍ശനം വഴി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ കണ്ടെത്തിയ ന്യൂനതകള്‍ ഉടന്‍തന്നെ പരിഹരിക്കുന്നതിനും ജില്ലാ ഓഫീസുകള്‍ക്ക് കീഴിലുള്ള താലൂക്ക്, ബ്ലോക്ക്, ഗ്രാമതലത്തിലുള്ള ഓഫീസുകളിലേക്ക് ഹരിതചട്ടങ്ങള്‍ ബാധകമാക്കുന്നതിനും തീരുമാനിച്ചതായി അവലോകന യോഗത്തില്‍ പങ്കെടുത്തുകൊണ്ട് ജില്ലാതല നോഡല്‍ ഓഫീസര്‍മാര്‍ അറിയിച്ചു. ശുചിത്വമിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ജി. സുധാകരന്‍ ആമുഖ പ്രഭാഷണവും അവതരണവും നടത്തി. അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ യു. ആര്‍. ഗോപകുമാര്‍ ഹരിത നിയമാവലി അവതരിപ്പിച്ചു. ജില്ലാ സ്റ്റേഷനറി ഓഫീസര്‍, പൊതുമാരമത്ത് വകുപ്പ് കെട്ടിടം, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ് വിഭാഗം ഉദ്യോഗസ്ഥര്‍ ഓഫീസുകളില്‍ ഉണ്ടാകുന്ന മാലിന്യങ്ങള്‍ കൈമാറ്റം ചെയ്യുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. വിവിധ വകുപ്പുകളിലെ ജില്ലാതല ഹരിതചട്ട നോഡല്‍ ഓഫീസര്‍മാര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.