'അമ്മേ രക്ഷിക്കണേ എന്ന നിലവിളിയായിരുന്നു, കുഞ്ഞ് ഓടിവന്നു', ഞെട്ടിക്കുന്ന സംഭവത്തെക്കുറിച്ച് അയൽവാസി
കൊല്ലം: പത്തനാപുരം നടക്കുന്നിൽ ഭാര്യയേയും മകളേയും വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ് തീകൊളുത്തി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഓട്ടോറിക്ഷ ഡ്രൈവറായ 40 വയസ്സുള്ള രൂപേഷാണ് 27 വയസ്സുള്ള ഭാര്യ അഞ്ജുവിനെയും 10 വയസ്സുള്ള മകളെയും വെട്ടി ആത്മഹത്യ ചെയ്തത്. പുലർച്ചെ രണ്ടരയോടെ ആണ് സംഭവം നടന്നത്. ഇപ്പോൾ സംഭവത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പറയുകയാണ് അയൽവാസി.
" അമ്മേ രക്ഷിക്കണേ എന്ന നിലവിളിയായിരുന്നു. നിലവിളി കേട്ടപ്പോൾ ഞങ്ങൾ ഉറക്കത്തിൽ നിന്ന് ചാടിയെഴുന്നേറ്റു. അപ്പോൾ കുഞ്ഞ് ഓടിവന്നു, അമ്മയേയും എന്നേയും വെട്ടിയെന്ന് പറഞ്ഞ് കുഞ്ഞ് അവിടെ വീണു. അമ്മ വന്ന് കുഞ്ഞിനെ വലിച്ചെടുത്ത് നിലവിളിച്ച് ഗേറ്റ് തുറന്ന് റോഡിൽ പോയി.

അപ്പോഴേക്കും അപ്പുറത്തെ മോൾ പോലീസിനെ വിളിച്ചു. പോലീസ് വരുന്ന വഴി അമ്മയേയും കുഞ്ഞിനേയും കണ്ടു. അവരെ ഉടനെ ആശുപത്രിയിൽ എത്തിച്ചു, " അയൽവാസി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
രൂപേഷിന്റെ ആക്രമണത്തിൽ അഞ്ജുവിന് തലയ്ക്ക് പിന്നിലും ആരുഷ്മയ്ക്ക് കണ്ണിലുമാണ് പരിക്കേറ്റത്. ആക്രമണത്തിന് ശേഷം അടുക്കളയിലെത്തിയ രൂപേഷ് തീ കൊളുത്തി മരിച്ചു. ശബ്ദം കേട്ടെത്തിയ അയൽവാസികളാണ് പോലീസിലും ഫയർ ഫോഴ്സിലും വിവരമറിയിച്ചത്.
പുക ഉയരുന്നത് കണ്ട് അയൽവാസികൾ കരുതിയത് വീടിന് തീപിടിച്ചു എന്നായിരുന്നു. പിന്നീടാണ് രൂപേഷ് ഭാര്യയേയും മകളേയും വെട്ടിയ ശേഷം തീ കൊളുത്തിയതാണെന്ന് മനസ്സിലായത്.
കുടുംബവഴക്കാണ് ആക്രമണത്തിലും രൂപേഷിന്റെ മരണത്തിലും എത്തിയതെന്നാണ് പറയുന്നത്. നിരന്തരം വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു, പടിവൂർ സ്വദേശിയായ രൂപേഷും അലിമുക്ക് സ്വദേശിയായ അഞ്ജുവും പ്രണയ വിവാഹിതരാണ്.
ഒരു വർഷമായി നടുക്കുന്ന് കുളങ്ങരയിൽ വാടകയ്ക്കാണ് താമസം. വെട്ടേറ്റ അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യനില തൃപ്തികരമാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ഇരുവരും.












Click it and Unblock the Notifications