സ്റ്റേഷന് മുന്നിൽ ചാകാറായിക്കിടന്നു, കൂടെക്കൂട്ടി പോലീസുകാർ, കണ്ണിലുണ്ണിയായി 'ട്രാഫി'
കൊല്ലം: മനുഷ്യരേക്കാള്‍ നന്ദിയുളളത് നായ്ക്കള്‍ക്കാണ് എന്ന് പലരും പറയാറുണ്ട്. അത്തരത്തിലുളള അനുഭവങ്ങളും പലര്‍ക്കുമുണ്ടായിട്ടുണ്ട്. കൊല്ലത്തെ ട്രാഫിക് പോലീസുകാര്‍ക്കുമുണ്ട് അത്തരത്തിലൊരു ചങ്ങാതി. ട്രാഫിക് പോലീസുകാരുടെ നായ ആയത് കൊണ്ട് പേരും അങ്ങനൊക്കെ തന്നെ വേണമല്ലോ. ഒട്ടും കുറച്ചില്ല, ട്രാഫിക് പോലീസുകാര്‍ അവനെ വിളിച്ചു 'ട്രാഫി'.
കൊല്ലം ട്രാഫിക് പോലീസ് സ്‌റ്റേഷനിലേക്ക് വിളിക്കാതെ കയറി വന്ന അതിഥിയായിരുന്നു ട്രാഫി. ഇക്കഴിഞ്ഞ ഏപ്രില്‍ അഞ്ചാം തിയ്യതിയാണ് എഎസ്‌ഐ ജയപ്രകാശ് ട്രാഫിയെ കണ്ടെത്തുന്നത്. സ്റ്റേഷന് മുന്നില്‍ ചാകാറായത് പോലെ കിടക്കുകയായിരുന്നു അവന്‍. പ്രദേശത്ത് അലഞ്ഞ് തിരിഞ്ഞ് നടക്കുകയായിരുന്ന ട്രാഫി ചത്തെന്നാണ് ആദ്യം എല്ലാവരും കരുതിയത്.

എഎസ്‌ഐ ജയപ്രകാശ് അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് നായയ്ക്ക് ജീവനുണ്ടെന്ന് മനസ്സിലായത്. ലോക്ക്ഡൗണ്‍ ആണ് നായയ്ക്ക് വില്ലനായത്. പൊതുവേ നാടന്‍ നായ്ക്കള്‍ വിശപ്പടക്കാന്‍ ആശ്രയിക്കുന്നത് ഹോട്ടലുകളിലെ അവശിഷ്ടങ്ങളും മറ്റുമാണ്. എന്നാല്‍ ലോക്ക്ഡൗണ്‍ കാരണം ഹോട്ടലുകളടക്കമുളളവ അടച്ചതോടെ മറ്റ് നായ്ക്കളെ പോലെ ട്രോഫിയും പട്ടിണിയിലായി.
്ഭക്ഷണം ഇല്ലാതെ അവശനായി കിടന്ന ട്രോഫിയെ മരിക്കാന്‍ വിടില്ലെന്നാണ് പോലീസുകാര്‍ തീരുമാനിച്ചത്. ട്രോഫിക്ക് പോലീസുകാര്‍ വെള്ളവും ഭക്ഷണവും നല്‍കി. അവന്‍ പതിയെ തലയനക്കി. എഴുന്നേറ്റ് നിന്നു. തെരുവ് നായ ആയത് കൊണ്ട് തന്നെ പോലീസുകാര്‍ വൈകാതെ പേവിഷ പ്രതിരോധ കുത്തിവെയ്പ്പും നടത്തി. പോലീസുകാരുടെ സ്‌നേഹത്തില്‍ നായ പതുക്കെ ആരോഗ്യം വീണ്ടെടുത്തു. പോലീസുകാര്‍ അവനെ സ്‌നേഹത്തോടെ ട്രാഫി എന്ന് വിളിച്ചു. ഇപ്പോള്‍ കൊല്ലം ട്രാഫിക് പോലീസ് സ്‌റ്റേഷന്റെ കാവല്‍ ഭടനും പോലീസുകാരുടെ കണ്ണിലുണ്ണിയുമാണ് ട്രാഫി.












Click it and Unblock the Notifications