'നാട്ടിൽ ജോലി ലഭിക്കില്ല'; ഉത്രവധക്കേസിൽ നാലാം പ്രതിക്ക് വിദേശത്ത് പോകാൻ അനുമതി
കൊല്ലം: ഉത്ര വധക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി ഭർത്താവ് സൂരജിന്റെ സഹോദരി സൂര്യയ്ക്ക് തൊഴിൽ തേടി വിദേശത്ത് പോകാൻ കർശന ഉപാധകളോടെ അനുമതി. പുനലൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി ആശ മറിയം മാത്യൂസ് ആണ് അനുമതി നൽകിയത്.
ഉത്ര കേസുമായി ബന്ധപ്പെട്ട അനുബന്ധ കേസിലെ നാലാം പ്രതിയാണ് സൂര്യ.
അച്ഛൻ പക്ഷാഘാതം വന്ന് കിടപ്പിലാണെന്നും എം ബി എ ബിരുദധാരിയായ തനിക്ക് കേസിനെ തുടർന്ന് നാട്ടിൽ ജോലി ലഭിക്കാൻ സാധ്യതയില്ലെന്നും വിദേശത്ത് തൊഴിൽ തേടിപ്പോകാൻ പാസ്പോർട്ട് എടുക്കാൻ അനുവദിക്കണം എന്നുമായിരുന്നു സൂര്യയുടെ ഹർജി.
പ്രോസിക്യൂഷൻ ഇത് എതിർത്തെങ്കിലും വിശദവാദം കേട്ട കോടതി കർശന വ്യവസ്ഥകളോടെ അനുമതി നൽകുകയായിരുന്നു.

തൊഴിൽ ലഭിച്ചതിന്റെ രേഖ, വിദേശത്തെ താമസ സ്ഥലം, തൊഴിൽ ദാതാവ് തുടങ്ങിയ വിവരങ്ങൾ ഹാജരാക്കണമെന്നാണ് വ്യവസ്ഥ. കേസിന്റെ വിചാരണയിൽ കോടതി നേരിട്ട് ഹാജരാകുന്നതിൽ നിന്ന് സൂര്യയെ ഒഴിവാക്കി. സൂര്യയ്ക്ക് വേണ്ടി അഭിഭാഷകൻ അനീസ് തങ്ങൾകുഞ്ഞ് ഹാജരായി.
അഞ്ചൽ ഏറം വിഷുവിൽ ( വെള്ളശ്ശേരിൽ ) വിജയസേനന്റെയും മണിമേഖലയുടെയും മകളായി ഉത്രയെ മൂർഖൻ പാമ്പിന്റെ കടിയേൽപ്പിച്ച് കൊലപ്പെടുത്തി എന്ന കേസിൽ ഭർത്താവ് അടൂർ പറക്കോട് കാരയ്ക്കൽ ശ്രീസൂര്യയിൽ സൂരജ് എസ് കുമാർ ശിക്ഷിക്കപ്പെട്ടിരുന്നു. ഇയാൾ ജയിലിലാണ്. 2020 മേയിൽ ആയിരുന്നു സംഭവം. സ്ത്രീധന പീഡനക്കേസിൽ സൂരജിന് പുറമെ അച്ഛൻ സുരേന്ദ്ര പണിക്കർ, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരാണ് പ്രതികൾ
2018 മാർച്ച് 25 നായിരുന്നു ഉത്രയിടെയും സൂരജിന്റെയും വിവാഹം. രണ്ട് വർഷം കഴിഞ്ഞ് 2020 മാർത്ത് 2 നാണ് ഉത്രയ്ക്ക് ആദ്യം പാമ്പുകടി ഏൽക്കുന്നത്. അടൂരിൽ ഭർതൃവീട്ടിൽ വെച്ചാണ് പാമ്പ് കടിയേറ്റത്. അണലിയാണ് കടിച്ചത്. തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ 16 ദിവസം ചികിത്സയിലായിരുന്നു. ചികിത്സയ്ക്ക് ശേഷം ഉത്രയുടെ അഞ്ചലിലെ വീട്ടിൽ കഴിയുന്നതിനിടെ മേയ് ആറിന് വീണ്ടും പാമ്പ് കടിയേൽക്കുകയായിരുന്നു. ഉത്ര മരണപ്പെട്ടു. മൂർഖനാണ് അന്ന് കടിച്ചത്.
ഉത്രയുടെ ഭർത്താവ് സൂരജും വീട്ടിൽ ഉണ്ടായിരുന്നു. എയർഹോളുകൾ പൂർണമായും അടച്ച എ സിയുള്ള മുറിയിലായിരുന്നു ഉത്ര. ജനലുകൾ തുറന്നിടുന്ന പതിവ് ഇല്ല. എന്നിട്ടും എങ്ങനെ പാമ്പ് മുറിയിൽ കയറി എന്ന ബന്ധുക്കളുടെ സംശയമാണ് ഉത്രയുടെ മരണം കൊലപാതകമാണ് എന്ന നിഗമനിത്തിലെത്തിയതും കണ്ടെത്തിയതും.












Click it and Unblock the Notifications