സൂരജിന് കുരുക്ക് മുറുകുന്നു; ഉത്രയുടെ വസ്ത്രം പരിശോധനക്ക്, പാമ്പിന്‍റെ ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തും
കൊട്ടാരക്കര: ഉത്ര വധക്കേസിലെ പ്രധാന പ്രതി സൂരജ് അടക്കമുള്ളവര്‍ക്കെതിരേയുള്ള കുരുക്കുകള്‍ ശക്തമാക്കുകയാണ് അന്വേഷണ സംഘം. സൂരജിനേയും മറ്റ് പ്രതികളായ സൂരജിന്‍റെ പിതാവ് സുരേന്ദ്രന്‍, പാമ്പിനെ നല്‍കിയ സുരേഷ് എന്നിവരെ പോലീസ് നിരവധി തവണ ചോദ്യം ചെയ്തു കഴിഞ്ഞു.
സൂരജിന്‍റെ മാതാവ് രേണുകയേയും സഹോദരി സന്ധ്യയേയും ഒന്നിലേറെ തവണ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. മൊഴികളില്‍ വൈരുദ്ധ്യം നിലനില്‍ക്കുന്നതിനാല്‍ ഇരുവരേയും വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്നാണ് സൂചന. ഇതിനിടയിലാണ് മരണ ദിവസം ഉത്ര ധരിച്ചിരുന്ന വസ്ത്രം ഉള്‍പ്പടെ വിശദ പരിശോധനക്ക് വിധേയമാക്കാന്‍ പോലീസ് തിരുമാനിച്ചിരിക്കുന്നത്.
വസ്ത്രങ്ങള്‍ പരിശോധനയ്ക്ക്
കൊല്ലം അഞ്ചലിലെ വീട്ടില്‍ വെച്ച് മൂര്‍ഖന്‍ പാമ്പിന്‍റെ കടിയേറ്റ് മരിക്കുന്ന ദിവസം ഉത്ര ധരിച്ചിരുന്ന വസ്ത്രമാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. പാമ്പിന്‍റെ ശരീര അവശിഷ്ടങ്ങളുടെ സാന്നിധ്യം കണ്ടെത്തുന്നതിന് വേണ്ടിയാണ് പരിശോധന. ശാസ്ത്രീയ പരിശോധനകള്‍ക്കായി വസ്ത്രങ്ങള്‍ ഇന്നലെ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിലേക്ക് അയച്ചു.
കടിച്ചത് അതേ പാമ്പ്
കോടതിയുടെ അനുമതിയുടേയാണ് മരണം ദിവസം ഉത്ര ധരിച്ച നൈറ്റിയും പാവാടയും കിടക്ക വിരിയും പരിശോധനയക്ക് അയച്ചിരിക്കുന്നത്. പ്ലാസ്റ്റിക് ടിന്നിലാക്കി സൂരജ് കൊണ്ടുവന്ന അതേ പാമ്പാണ് ഉത്രയെ കടിച്ചതെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞിരുന്നു. ഇത് സൂരജിനെതിരേയുള്ള കുരുക്ക് മുറുക്കുന്നതില്‍ നിര്‍ണ്ണായകമാവും.
അന്വേഷണ സംഘത്തിന്‍റെ നിഗമനം
ഉത്രയുടെ വസ്ത്രങ്ങളിലും പാമ്പിന്‍റെ ശരീര സാമ്പിളുകള്‍ ഉണ്ടാവുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. പ്ലാസ്റ്റിക് ടിന്നില്‍ കൊണ്ടുവന്ന പാമ്പിനെ ഉറങ്ങിക്കിടക്കുന്ന ഉത്രയുടെ ശരീരത്തിലേക്ക് സൂരജ് തുറന്നു വിടുകയായിരുന്നു. ശരീരിത്തിലൂടെ ഇഴഞ്ഞ പാമ്പ് ഉത്രയുടെ ഇടതു കൈത്തണ്ടയില്‍ കൊത്തുകയായിരുന്നു.
രണ്ടാം ഘട്ട അന്വേഷണം
പായസത്തില്‍ ഉറക്കഗുളിക കലര്‍ത്തി ബോധം കെടുത്തിയതിനാല്‍ പാമ്പ് കടിച്ച വിവരം ഉത്ര അറിഞ്ഞിരുന്നില്ലെന്നാണ് ചോദ്യം ചെയ്യലില്‍ സൂരജ് പോലീസിന് നല്‍കിയ മൊഴി. കേസില്‍ രണ്ടാം ഘട്ട അന്വേഷണവും ഇന്നലെ തുടങ്ങിയിട്ടുണ്ട്. എസ് മധുസൂദനന്‍ അഡീഷനല്‍ എസ്പിയായി ഇന്നലെ ചുമതലയേറ്റു. പ്രത്യേക അന്വേഷണ സംഘത്തിന് എസ്പി ഹരിശങ്കര്‍ അന്തിമരൂപം നല്‍കി.
വനംവകുപ്പും
അതേസമയം, ഉത്ര വധക്കേസില്‍ സൂരജിനും പാമ്പു പിടുത്തക്കാരന്‍ ചാവര്‍ക്കാട് സുരേഷിനും എതിരെ കുറ്റപത്രം തയ്യാറാക്കാന്‍ വനംവകുപ്പും തീരുമാനിച്ചിട്ടുണ്ട്. ഇരുവരേയും ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വാങ്ങാനും ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.
അറസ്റ്റ് രേഖപ്പെടുത്തി
സൂരജിന്‍റേയും സുരേഷിന്‍റേയും അറസ്റ്റ് വനവകുപ്പ് കഴിഞ്ഞ ദിവസം ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്നു. ഇരുവരും റിമാന്‍ഡില്‍ കഴിയുന്ന കൊട്ടാരക്കര സബ്ജയിലില്‍ എത്തിയായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. വനം-വന്യജീവി ആക്ടിലെ 9, 39 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കുറ്റപത്രം
വന്യജീവികളെ വേട്ടയാടല്‍, വന്യജീവികളെ കൈവശം വെക്കല്‍, കൊലപ്പെടുത്തല്‍, അതിക്രമിച്ച കടക്കല്‍, വിവിധ വനം-വന്യജീവി വകുപ്പുകളുടെ ലംഘനം എന്നിവയാണ് കുറ്റം. ഈ കേസുകളില്‍ ഇരുവര്‍ക്കും പരമാവധി ശിക്ഷ ലഭിക്കുന്ന തരത്തില്‍ വനം വകുപ്പ് കുറ്റപത്രം ഒരുക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
വന്യജീവി സംരക്ഷണ നിയമം
വന്യജീവി സംരക്ഷണ നിയമപ്രകാരം 7 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ഇരുവരും ചെയ്തതതെന്നാണ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ബിആര്‍ ജയന്‍ വ്യക്തമാക്കുന്നത്. സുരേഷ് പാമ്പുകളെ പിടിച്ച സ്ഥലത്തും സൂരജ് പാമ്പിനെ ഒളിപ്പിച്ച സ്ഥലത്തും തെളിവെടുപ്പ് നടത്തും.
Recommended Video
തെളിവെടുപ്പ്
സൂരജിന് നല്‍കിയ അണിലിയേയും മൂര്‍ഖനേയും പിടിച്ച സ്ഥലങ്ങളിലാണ് തെളിവെടുപ്പ് നടത്തുക. അവിടെ കൂടുതലായി കാണപ്പെടുന്നയിനം പാമ്പുകളെ പറ്റി പ്രത്യേകം റിപ്പോര്‍ട്ട് തയ്യാറാക്കും. ഉത്രയെ കടിച്ചു കൊന്ന മൂര്‍ഖന്‍ പാമ്പിന്‍റെ ഫോറന്‍സിക് റിപ്പോര്‍ട്ട് നേരത്തെ പോലീസിന് ലഭിച്ചിരുന്നു. വനും വകുപ്പും ഇത് വാങ്ങി ഇരുവര്‍ക്കും എതിരായ തെളിവായി കോടതിയില്‍ ഹാജരാക്കും.
സര്‍ക്കാര്‍ അഭയകേന്ദ്രത്തിലെ 35 കുട്ടികള്‍ക്ക് കോവിഡ്; തമിഴ്നാടിനോട് റിപ്പോര്‍ട്ട് തേടി കോടതി