കോടതി വിധി നിരാശാജനകം; അപ്പീല്‍ പോയാല്‍ നിലനില്‍ക്കില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍
കൊല്ലം: വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് വിധിച്ച കൊല്ലം അഡിഷണല്‍ സെഷന്‍ക് കോടതി ഉത്തരവ് നിരാശജവകമാണെന്ന് കിരണിന്റെ അഭിഭാഷകന്‍ പ്രതാപചന്ദ്രന്‍ പറഞ്ഞു. അപ്പീല്‍ പോയാല്‍ നിലനില്‍ക്കുന്നതല്ല കേസിലെ വിധിയെന്നും അദ്ദേഹം വ്യക്തമാക്കി. പ്രോസിക്യൂഷന് കോടതിയില്‍ തെളിവുകളായി സമര്‍പ്പിച്ച ശബ്ദ രേഖകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്തതാണെന്നും പ്രതിഭാഗം അഭിഭാഷകന്‍ ആരോപിച്ചു.

കേസിന്റെ എല്ലാ വശവും പഠിച്ച ആളെന്ന നിലയില്‍ ഈ വിധി നിലനില്‍ക്കത്തക്കതല്ല, വിധി നിരാശജനകമാണ്. സംഭാഷണ ശകലത്തില്‍ നിന്ന് കുറച്ച് ഭാഗം അടര്‍ത്തിയെടുത്ത് കേള്‍ക്കുമ്പോള്‍ അത് വലിയ സംഭവമായി തോന്നും. കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കും. ഡിഫന്‍സ് ലോയര്‍ എന്ന നിലയില്‍ എന്റെ അനുഭവത്തില്‍ വെറുതെ വിടുമെന്ന് കരുതിയ കുറ്റങ്ങളില്‍ കോടതി ശിക്ഷിക്കുകയും പിന്നീല്‍ അപ്പീല്‍ നല്‍കുമ്പോള്‍ ഹൈക്കോടതി വെറുതെ വിടുകയും ചെയ്യുന്ന സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍ ചാനലിനോട് വ്യക്തമാക്കി.
കോടതി വിധിയെ സ്വാഗതം ചെയ്ത് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ രംഗത്തെത്തി. ഈ വിധി വ്യക്തിക്കെതിരെയല്ല, മറിച്ച് ശ്രീധനം എന്ന സാമൂഹിക വിപത്തിനെതിരെയാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് വാദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സ്ത്രീധനം ആഗ്രഹിച്ചുകൊണ്ടുനടക്കുന്ന വിവാഹങ്ങള്‍ക്കും അതുപോലെ സ്ത്രീധനം ചോദിച്ചുവാങ്ങുന്ന ആളുകള്‍ക്കുമെതിരേ ശക്തമായ താക്കീതായിമാറും വിസ്മയ കേസിലെ കോടതിവിധി എന്ന് പ്രതീക്ഷിക്കുകയാണെന്ന് കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി.സതീദേവി പറഞ്ഞു. കേരളീയ സമൂഹം ആഗ്രഹിച്ചതരത്തിലുള്ള ഒരു വിധിതന്നെയാകും വിസ്മയാ കേസില്‍ കോടതി പുറപ്പെടുവിക്കുക.
സ്ത്രീധന മരണവുമായി ബന്ധപ്പെട്ട് ധാരാളം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടാറുണ്ടെങ്കിലും പലപ്പോഴും നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് കുറ്റവാളികള്‍ രക്ഷപ്പെട്ടുപോകുന്ന സാഹചര്യമാണ് ഉണ്ടാകാറുള്ളത്.
സ്ത്രീധനമരണവുമായി ബന്ധപ്പെട്ട കേസുകളില്‍ പീഡനം സംബന്ധിച്ച തെളിവുകള്‍ സമാഹരിച്ചുകൊടുക്കുന്നതിലെ കാലവിളംബവും അതുപോലെ സാക്ഷിമൊഴികള്‍ വളരെ അപര്യാപ്തമാകുന്ന സാഹചര്യത്തില്‍ കുറ്റവാളികള്‍ രക്ഷപ്പെട്ടുപോകുന്ന രീതിയാണ് കഴിഞ്ഞ കാലഘട്ടങ്ങളിലെല്ലാം ഉണ്ടായിട്ടുള്ളത്. വിസ്മയ കേസില്‍ കുറ്റമറ്റ രീതിയിലുള്ള അന്വേഷണമാണ് പൊലിസിന്റെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. സമയബന്ധിതമായി അന്വേഷണ നടപടികള്‍ സ്വീകരിക്കാനും കോടതി മുമ്പാകെ ചാര്‍ജ് ഷീറ്റ് നല്‍കുന്നതിനും പൊലീസിന്റെ ഭാഗത്തുനിന്നുമുള്ള സമയബന്ധിതമായ നിലപാടാണ് ഇക്കാര്യത്തില്‍ പ്രോസിക്യൂഷന് സഹായകമായത്. പ്രോസിക്യൂഷനും സമയബന്ധിതമായി കേസ് വിചാരണ പൂര്‍ത്തിയാക്കി. ഇക്കാര്യത്തില്‍ പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തുനിന്നുള്ള അതീവജാഗ്രതയോടെയുള്ള സമീപനം ശ്ലാഘനീയമാണ്.
സാംസ്‌കാരികമായി പ്രബുദ്ധതയുള്ള സംസ്ഥാനം എന്നു നാം പറയുമ്പോഴും സ്ത്രീകളോടുള്ള വീക്ഷണഗതിയില്‍ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല എന്നതാണ് വര്‍ധിച്ചുവരുന്ന സ്ത്രീധന പീഡനങ്ങളും സ്ത്രീധന മരണങ്ങളും വ്യക്തമാക്കുന്നത്. സ്ത്രീയെ കേവലം ഉപഭോഗ വസ്തുവായി മാത്രം വീക്ഷിക്കുന്ന വിവാഹ കമ്പോളത്തില്‍ വിലപേശി വില്‍ക്കപ്പെടുന്ന വസ്തു മാത്രമായി സ്ത്രീയെ കാണുന്ന മനോഭാവത്തിനാണ് മാറ്റമുണ്ടാക്കിയെടുക്കേണ്ടത്. തീര്‍ച്ചയായും കേരള സമൂഹത്തിന് ശക്തമായ താക്കീതാണ് കോടതിയുടെ നിഗമനമെന്ന് സതീദേവി വ്യക്തമാക്കി.
Recommended Video
സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ ഭർത്താവ് കിരൺ കുമാറിനെതിരെയുള്ള കോടതി വിധി സ്വാഗതാർഹമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. മോട്ടോർ വാഹന വകുപ്പിന്റെ കൊല്ലം ഓഫീസിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആയിരുന്ന കിരൺകുമാറിനെ ഭാര്യ വിസ്മയയുടെ ആത്മഹത്യയെ തുടർന്ന് 45 ദിവസത്തിനുള്ളിൽ സമയബന്ധിതമായി അന്വേഷണം നടത്തി പിരിച്ചുവിട്ടിരുന്നു. സർക്കാർ ഉദ്യോഗസ്ഥന്മാർ സ്ത്രീധനം വാങ്ങരുതെന്ന നിയമത്തിനു വിരുദ്ധമായി പ്രവർത്തിച്ച കിരൺ കുമാറിനെതിരെയുള്ള നടപടി ശരിയായിരുന്നുവെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഇതു പോലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് കോടതിവിധി പാഠമാകണമെന്നും ആന്റണി രാജു പറഞ്ഞു.












Click it and Unblock the Notifications