'അവന്റെ ഭാര്യ പുലർച്ചെ ടിവി കണ്ടപ്പോഴാണ് വിവരം അറിഞ്ഞത്'; 3 മാസം കഴിഞ്ഞ് വരാനിരിക്കെ മരണം, നോവായി ഷമീർ
കൊല്ലം: കുവൈത്ത് അപകടത്തിന്റെ ഞെട്ടലിൽ നിന്ന് ആരും മുക്തരായിട്ടില്ല. അപകടത്തിൽ 50 പേർ മരണപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട മലയാളികളിൽ ഒരാളാണ് കൊല്ലം ശൂരനാട് വടക്ക് വയ്യാങ്കര തുണ്ടുവിള വീട്ടിൽ ഷമീർ ഉമറുദ്ദീൻ (30). മൂന്ന് മാസം കഴിഞ്ഞ് നാട്ടിലേക്ക് വരാനിരിക്കെയാണ് അദ്ദേഹത്തിന്റെ മരണം. ന്യൂസ് ചാനൽ കണ്ടപ്പോഴാണ് ഷമീറിന്റെ ഭാര്യ മരണവാർത്ത അറിഞ്ഞതെന്ന് ഷമീറിന്റെ ഉപ്പ പറഞ്ഞു. വൺഇന്ത്യ മലയാളത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'മൂന്നാല് ദിവസം മുൻപ് വിളിച്ചതാണ്. പിന്നെ വിളിച്ചിട്ടില്ല. ഇന്നലെ11 മണിക്കാണ് ഞാൻ അറിയുന്നത്. ആക്‌സിഡന്റ് പറ്റിയെന്നാണ് അറിയുന്നത്. വൈകീട്ട് ആറരയോടെയാണ് സ്ഥിരീകരിച്ചത്. പറഞ്ഞില്ലായിരുന്നു. വെന്റിലേറ്ററിലാണ് എന്നാണ് പറഞ്ഞത്. അവന്റെ വൈഫ് രാവിലെ നാല് മണിക്കാണ് അറിഞ്ഞത്. ന്യൂസ് ചാനൽ വെച്ചപ്പോഴാണ് അറിഞ്ഞത്. ഇനി ഇപ്പോൾ എങ്ങനെയാണ് എന്ന് അറിയില്ല. ശനിയാഴ്ച ബോഡി എത്തുമെന്നാണ് പറയുന്നത്. ഇപ്പോൾ നിൽക്കുന്ന കമ്പനയിൽ അഞ്ച് വർഷമായി.

നേരത്തെ രണ്ട് കൊല്ലം സൗദിയിൽ ഉണ്ടായിരുന്നു. ഒരു വർഷം നാട്ടിൽ ഉണ്ടായിരുന്നു. പിന്നെ കുവൈത്തിൽ പോയി. ആ കമ്പനിയിൽ തുടർച്ചയായി അഞ്ച് വർഷം നിന്നു, മുപ്പത് മാസം നിന്നിട്ട് വന്നിട്ട് കല്യാണം കഴിഞ്ഞിട്ട് രണ്ട് മാസം നിന്നിട്ട് പോയി. ഒരു വർഷം നിന്നിട്ട് രണ്ട് മാസത്തെ ലീവിന് വന്നു. ഒരു മാസം നിന്നിട്ട് അപ്പോഴെ വീണ്ടും പോയി. പോയിട്ട് ഒമ്പത് മാസമായി. അതിന് ശേഷമാണ് ഈ ആക്‌സിഡന്റ് പറ്റുന്നത്. മൂന്ന് മാസം കഴിഞ്ഞ് വരണമെന്ന് പറഞ്ഞ് നിന്നതായിരുന്നുവെന്നും ഷമീറിന്റെ ഉപ്പ പറയുന്നു. നാട്ടിൽ നിൽക്കാൻ പറഞ്ഞാലും നിൽക്കുന്നില്ല, പോകുവാന്ന് പറഞ്ഞത് പോയതാണ് എന്നും ഉപ്പ പറയുന്നു.
ബുധനാഴ്ച കുവൈത്തിലെ മംഗഫിലുണ്ടായ തീപിടുത്തത്തിൽ 50 പേർക്കാണ് ജീവൻ നഷ്ടമായത്. മലയാളിയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന എൻ ബി ടി സി കമ്പനിയുടെ തൊഴിലാളികൾ താമസിക്കുന്ന മംഗഫ് ബ്ലോക്ക് നാലിലാണ് തീപിടുത്തമുണ്ടായത്. മലയാളികൾ ഉൾപ്പെടെ തിങ്ങിപ്പാർക്കുന്ന മേഖല കൂടിയായിരുന്നു. ആകെ 195 പേരാണ് കെട്ടിടത്തിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം. ഗാർഡ് റൂമിലെ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് കുവൈത്ത് ഫയർഫോഴ്‌സിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്.












Click it and Unblock the Notifications