ചാത്തന്നൂരിനെ വിറപ്പിച്ച് കറുത്തരോമങ്ങൾ നിറഞ്ഞ ജീവി, കരടിയെന്ന് സംശയം, പരിഭ്രാന്തിയിൽ നാട്ടുകാര്‍..!
കൊല്ലം: ചാത്തന്നൂരില്‍ നാട്ടുകാരെ പരിഭ്രാന്തിയിലാക്കി കരടിയുടെ സാന്നിദ്ധ്യം. പൊലീസ് പട്രോളിംഗ് സംഘമാണ് കരടിയെ കണ്ടെന്ന വിവരം അറിയിച്ചത്. ഇതോടെ നാട്ടുകാര്‍ക്കിടയില്‍ പരിഭ്രാന്തി ഉയര്‍ന്നു. സംഭവത്തെ തുടര്‍ന്ന് വനംവകുപ്പിന്റെ ദ്രുതകര്‍മ്മ സേന സ്ഥലത്തെത്തി പരിശോധന നടത്തി. മേഖലയില്‍ വലിയ രീതിയിലുള്ള പരിശോധന നടത്തിയെങ്കിലും കരടിയെ കണ്ടെത്താനായില്ല.
ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ചാത്തന്നൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്ഐയും സംഘവുമാണ് മേഖലയില്‍ പട്രോളിംഗ് നടത്തിയത്. ഇവര്‍ ശീമാട്ടിയിലേക്ക് വരുന്നതിനിടെയാണ് ആദ്യം കരടി മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. കുറച്ചു ദൂരം ഓടിയെ കരടിയെ പിന്നീട് കാണാന്‍ സാധിച്ചില്ല. ഇതിന് പിന്നാലെ ശീമാട്ടിക്ക് സമീപത്ത് വച്ച് ഒറു കുടുംബം കരടിയെ കണ്ടതായി പറഞ്ഞു. ഇവരെ കൂടാതെ മറ്റുള്ളവരും പരിസരത്ത് കണ്ടതായി പൊലീസിനെ അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് വനം വകുപ്പിലെ ധ്രുത കര്‍മ്മസേന സ്ഥലത്തെത്തി പരിശോധന നടത്തി. ഡ്രോണ്‍ ക്യാമറ ഉള്‍പ്പടെ ഉപയോഗിച്ചാണ് വനം വകുപ്പ് പരിശോധന നടത്തിയത്. സംഭവം നാട്ടില്‍ പാട്ടായതോടെ ചില വാര്‍ഡുകളില്‍ നാട്ടുകാര്‍ ജാഗ്രത പാലിക്കണമെന്ന് കാണിച്ച് ഉച്ചഭാഷിണിയില്‍ അറിയിപ്പ് നല്കി.
കറുത്ത രോമങ്ങള്‍ നിറഞ്ഞ ഈ രൂപത്തിന് ഏതാനും അടി നീളമുണ്ടെന്നാണ് കണ്ടവര്‍ പറയുന്നത്. ഇതോടെ കരടിയെന്ന് തന്നെയാണ് ഉറപ്പിച്ചു. ദേശീയ പാതയ്ക്ക് സമീപം ഇത് നീങ്ങിയെന്ന വിവരം ലഭിച്ചപ്പോള്‍ പരിശോധന അങ്ങോട്ടേക്ക് മാറ്റി. ഇവിടെ എത്തിയപ്പോള്‍ പൊന്തക്കാടുകള്‍ നിറഞ്ഞ പുരയിടത്തിലേക്ക് മിന്നായം പോലെ മായുന്നതാണ് കണ്ടത്.