ക്ഷീരമേഖലയിലെ സംരംഭ വായ്പകളുടെ പലിശ നിരക്ക് കുറയ്ക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു; മന്ത്രി കെ.രാജു
കൊല്ലം: കാര്‍ഷിക അനുബന്ധ മേഖലയായി പ്രഖ്യാപിച്ച്, മൃഗസംരക്ഷണ ക്ഷീരമേഖലയിലെ സംരംഭങ്ങള്‍ക്ക് നല്‍കുന്ന വായ്പകളുടെ പലിശ നിരക്ക് കുറയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. കടപ്പാക്കട കാമ്പിശ്ശേരി കരുണാകരന്‍ ലൈബ്രറിയില്‍ മൃഗസംരക്ഷണ സംരംഭകത്വ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉമ്മന്‍ ചാണ്ടിയുടെ പേര് ഉമ്മര്‍ ഖാന്‍ എന്നാക്കണം! വര്‍ഗീയ പരാമര്‍ശവുമായി എഎന്‍ രാധാകൃഷ്ണന്‍
മൃഗസംരക്ഷണക്ഷീര മേഖലകളിലെ പ്രളയാനന്തര പുനര്‍നിര്‍മാണത്തിനായി 22 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. 44 കോടി രൂപയുടെ പദ്ധതി ക്ഷീരമേഖലയില്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതില്‍ 11 കോടി മില്‍മ വഹിക്കുമ്പോള്‍ ശേഷിക്കുന്ന 33 കോടി രൂപ കേന്ദ്രസഹായമായി പ്രതീക്ഷിക്കുകയാണ് എന്നും മന്ത്രി പറഞ്ഞു.
ലൈബ്രറി പ്രസിഡന്റ് സി. ആര്‍. ജോസ്പ്രകാശ് അധ്യക്ഷനായി. കെപ്‌കോ ചെയര്‍പേഴ്‌സണ്‍ ജെ. ചിഞ്ചുറാണി, കോര്‍പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ ചിന്ത എല്‍. സജിത്ത്, കെ.എല്‍.ഡി. ബോര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ജോസ് ജയിംസ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എസ്. എം. സാബു, ജനയുഗം യൂണിറ്റ് മേധാവി പി. എസ്. സുരേഷ്, സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ക്ഷീരവികസന പദ്ധതികള്‍ സംബന്ധിച്ച് ക്ഷീരവികസന ഓഫീസര്‍ എസ്. ബിജു, മൃഗസംരക്ഷണ സംരംഭങ്ങളെക്കുറിച്ച് മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ഡി. ഷൈന്‍കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു.