അമേരിക്കക്കാരി, റോസ്മേരി അയച്ച പിറന്നാള്‍ സമ്മാനം; തട്ടിപ്പിൽ വീണ് മലയാളി പ്രവാസി; നഷ്ടമായത് കോടികൾ
കൊട്ടാരക്കര: പ്രവാസിയിൽ നിന്ന് 1.6 കോടി രൂപ തട്ടി എടുത്ത കേസിൽ നാഗാലന്‍ഡ് സ്വദേശി അറസ്റ്റിൽ. അമേരിക്കൻ വനിത എന്ന പേരിൽ ഓൺലൈൻ തട്ടിപ്പ് നടത്തിയാണ് കോടികൾ തട്ടി എടുത്തത്. കൊഹിമ സ്വദേശി യാമ്പമോ ഒവുങ് (33) ആണ് സംഭവത്തിൽ പൊലീസ് പിടിയിലായത്.
ഇയാളെ കൊല്ലം റൂറല്‍ ജില്ലാ സൈബര്‍ ക്രൈം പോലീസ് ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊട്ടാരക്കരയ്ക്ക് അടുത്ത് കുന്നിക്കോട് സ്വദേശിയിൽ നിന്നാണ് കോടികൾ തട്ടിയെടുത്തത്. പൊലീസിന് അന്വേഷണത്തിന് പിന്നാലെ കേസിൽ വലിയ സംഘം ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്താൻ കഴിഞ്ഞു. തട്ടിപ്പിൽ ഉൾപ്പെട്ട മറ്റു പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
ഫേസ്ബുക്ക് വഴിയാണ് വിദേശ വനിതയെ പ്രവാസി പരിചയപ്പെട്ടത്. ലക്ഷങ്ങൾ വിലയുള്ള സമ്മാനം നൽകാമെന്നും ബിസിനസ് പങ്കാളി ആകാമെന്നും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഈ തട്ടിപ്പിന്റെ തുടക്കം കുറിക്കുന്നത് ഇങ്ങനെ ; - 'സമ്മാനം ലഭിക്കുന്നതിന് കസ്റ്റംസ് ഡ്യൂട്ടി ഇനത്തില്‍ പണം ആവശ്യപ്പെട്ടായിരുന്നു ആദ്യ നീക്കം. നീണ്ട ഒന്നര വർഷത്തിനുള്ളിൽ 1.6 കോടി രൂപ ഇത്തരത്തിൽ ഫേസ്ബുക്ക് വഴി കൊഹിമ സ്വദേശി തട്ടി എടുത്തു.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളും ഡൽഹിയും കേന്ദ്രീകരിച്ചാണ് വ്യാപകമായ തട്ടിപ്പ് നടന്നത് . 47 ബാങ്ക് അക്കൗണ്ടുകൾ തട്ടിപ്പിനായി ഉപയോഗിച്ചു. തുടർന്നും ഇത്തരത്തിൽ പണം ആവശ്യപ്പെട്ടുള്ള ഭീഷണി വർദ്ധിക്കുകയാണ് ചെയ്തത്. ഇതിന് പിന്നാലെ പൊലീസിൽ പരാതി നൽകി. സൈബര്‍ ക്രൈം പോലീസ് കേസ് ഏറ്റെടുക്കുകയായിരുന്നു. റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.ബി.രവിയുടെ നിര്‍ദേശ പ്രകാരമാണ് കേസ് ഏറ്റെടുത്തത്.
അതേസമയം, ഡല്‍ഹി കിഷന്‍ഗഡിൽ നിന്നാണ് പ്രധാന പ്രതിയായ യാമ്പമോ ഒവുങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം റൂറല്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഏലിയാസ് പി.ജോര്‍ജ്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സി.എസ്.ബിനു, സിവില്‍ പോലീസ് ഓഫീസര്‍ ജി.കെ.സജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു അറസ്റ്റ്.
അറസ്റ്റിന് പിന്നാലെ പ്രതിയെ പട്യാല മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കി. തുടർന്ന് കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നതിലേക്ക് വാറന്റ് അനുവദിച്ചു. തിങ്കളാഴ്ച കൊല്ലം കോടതിയില്‍ ഹാജരാക്കും എന്നാണ് വിവരം. അതേസമയം, ഡല്‍ഹി ഗുഡ്ഗാവ് ഐ.ടി. പാര്‍ക്കില്‍ കസ്റ്റമര്‍ കെയര്‍ സര്‍വീസ് റെപ്രസെന്റേറ്റീവ് ആയി ജോലി ചെയ്തുവരികയായിരുന്നു ഇയാള്‍.
റോസ്മേരിയുടെ ചാറ്റിങ്... സമ്മാനത്തിൽ വീണു... ഒടുവിൽ കുടുങ്ങി
അമേരിക്കക്കാരിയായ 'റോസ്മേരി' അയച്ച പിറന്നാൾ സമ്മാനം ആണ് പ്രവാസി മലയാളിക്ക് ഏകദേശം 1.6 കോടി രൂപ നഷ്ടമാകാൻ ഇടയായത്. കപ്പൽ ജീവനക്കാരെയും ബിസിനസുകാരിയും ആണ് റോസ്മേരി. ഇവരെ ഫേസ്ബുക്ക് വഴിയാണ് പ്രവാസി മലയാളി പരിചയപ്പെട്ടത്. അതീവ സുന്ദരിയും ആകർഷണമായ ഫേസ്ബുക്ക് പ്രൊഫൈലും കണ്ടപ്പോൾ തന്നെ പ്രവാസി മലയാളി വീണു. യുവതിയുടെ ഫേസ്ബുക്കിലെ ഫോട്ടോ കണ്ടപ്പോൾ മലയാളിക്ക് ഇഷ്ടമായി. പിന്നാലെ ചാറ്റിങും സൗഹൃദവും തുടങ്ങി. പിന്നീട് സൗഹൃദ ബന്ധം അതിരുകടന്ന് വളർന്നു.
അമേരിക്കയിൽ നിന്നും കേരളത്തിൽ എത്തി ബിസിനസ് ചെയ്യാം എന്നും ബിസിനസിൽ പങ്കാളിയാക്കാം എന്നും റോസ്മേരി മലയാളിയ്ക്ക് വാഗ്ദാനം നൽകി. കപ്പൽ ജോലി ചെയ്യുന്നതിനാൽ ആറുമാസം കഴിഞ്ഞ് മാത്രമെ കരയിൽ എത്തൂ എന്നാണ് റോസ്മേരി പറഞ്ഞത്. കരയിൽ എത്തിയാൽ ഉടൻ കേരളത്തിൽ എത്തും എന്നും റോസ്മേരി പ്രവാസി മലയാളിയ്ക്ക് വാക്കു നൽകി.
തുടർന്നും ഇരുവരുടെയും സൗഹൃദം വളർന്നു കൊണ്ടേയിരുന്നു. അങ്ങനെയിരിക്കെ പ്രവാസി മലയാളിയുടെ പിറന്നാൾ ദിനം എത്തി. പിറന്നാളിന് നല്ലൊരു വിലമതിക്കുന്ന സമ്മാനം നൽകും എന്നും അമേരിക്കക്കാരി റോസ്മേരി പറഞ്ഞു. ഈ സമ്മാനം താൻ നിരസിക്കരുത് എന്നും റോസ്മേരി അഭ്യർത്ഥിച്ചു. റോസ് മേരിയുടെ ഈ അഭ്യർത്ഥനയിൽ പ്രവാസി മലയാളി വീണു. പിറന്നാൾ ദിനത്തിൽ തന്നെ മലയാളിക്ക് ഡൽഹി കസ്റ്റംസിൽ നിന്ന് ഫോൺ കോൾ എത്തി. വലിയ വിലപിടിപ്പുള്ള ഒരു സമ്മാനം എത്തിയിട്ടുണ്ട് എന്നാണ് ഫോൺ കോളിലൂടെ പറഞ്ഞത്. കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കണമെന്നും അറിയിപ്പ് ലഭിച്ചു.
ഓരോ തവണ മലയാളി തുക അടയ്ക്കുമ്പോൾ കൂടുതല്‍ വിളികൾ എത്തിക്കൊണ്ടിരുന്നു. പിന്നീട് ഇത് ഭീഷണിയായി മാറി. ഇതോടെ തന്റെ സുഹൃത്ത് റോസ്മേരി ചതിച്ചെന്ന് പ്രവാസിയ്ക്ക് മനസ്സിലായി. കേസ് അന്വേഷിച്ചത് സൈബര്‍ ക്രൈം പോലീസാണ്. പിന്നാലെ റോസ്മേരിയെ തേടി കണ്ടെത്തിയിരുന്നു. അപ്പോഴാണ് തട്ടിപ്പ് ചെറുതല്ല എന്ന് ബോധ്യപ്പെട്ടത്.
'ചേച്ചി എനിക്ക് മനുഷ്യത്വം ഉണ്ടോ'; റോബിന്റെ ചോദ്യത്തിൽ ഞെട്ടൽ മാറാതെ ലക്ഷ്മിപ്രിയ
അമേരിക്കക്കാരി റോസ്മേരി എന്ന പേരില്‍ വ്യാജ ഫെയ്സ്ബുക്ക് ഉണ്ടാക്കി പ്രവാസിയെ വലയിലാക്കി പണം തട്ടിയത് ഡല്‍ഹി കേന്ദ്രീകരിച്ചുള്ള തട്ടിപ്പ് സംഘം ആയിരുന്നു. തട്ടിപ്പിലൂടെ 16 അക്കൗണ്ടിലേക്ക് 46 തവണ പണം കൈമാറി. എല്ലാം വിവിധ സംസ്ഥാനങ്ങളിലും വ്യത്യസ്ത ബാങ്കുകളിലും പണം എത്തി. എന്നാൽ, പൊലീസ് പിടിയിലായ നാഗലാന്‍ഡ് സ്വദേശിയുടെ പേരിലെ അക്കൗണ്ടിലേക്ക് ആറു ലക്ഷം രൂപയാണ് കൈമാറിയത്. കൂടുതൽ അന്വേഷിക്കുന്നതിലേക്ക് വേണ്ടി മുംബൈയിലും ഉദ്യോഗസ്ഥര്‍ എത്തി. ഡല്‍ഹിയില്‍ രണ്ടാഴ്ച തങ്ങിയാണ് പ്രതികളെ പിടി കൂടാൻ കഴിഞ്ഞത്.
Recommended Video