ഉത്ര കൊലക്കേസിൽ പുതിയ ട്വിസ്റ്റ്! അലറിക്കരഞ്ഞ് സൂരജ്, 'ഉത്രയെ കൊന്നിട്ടില്ല, പോലീസ് സമ്മതിപ്പിച്ചു'
അഞ്ചല്‍: കൊല്ലം ജില്ലയിലെ അഞ്ചലില്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഉത്ര എന്ന യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിന്റെ ചുരുളുകള്‍ അഴിഞ്ഞ് കൊണ്ടിരിക്കുകയാണ്. സ്വത്ത് മോഹിച്ചാണ് ഭര്‍ത്താവ് സൂരജ് ഉത്രയെ കൊലപ്പെടുത്തിയത് എന്നാണ് കേസ് അന്വേഷിക്കുന്ന പോലീസ് സംഘം കണ്ടെത്തിയിരിക്കുന്നത്.
ഇക്കാര്യം സൂരജ് പോലീസിന് മൊഴി നല്‍കിയിട്ടുമുണ്ട്. എന്നാല്‍ അടൂരിലെ സ്വന്തം വീട്ടില്‍ തെളിവെടുപ്പിന് കൊണ്ട് വന്നപ്പോള്‍ സൂരജ് വിളിച്ച് പറഞ്ഞ കാര്യങ്ങള്‍ കേസില്‍ പുതിയ വഴിത്തിരിവ് ആയിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

കൊലപ്പെടുത്തിയെന്ന് മൊഴി
ഉത്രയെ താന്‍ സ്വത്തിന് വേണ്ടി കൊലപ്പെടുത്തിയതാണ് എന്ന് ചോദ്യം ചെയ്യലിനിടെ സൂരജ് പോലീസിന് മൊഴി നല്‍കിയിരുന്നു. ഉത്രയും സൂരജും തമ്മില്‍ ദാമ്പത്യ ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഉത്രയെ സൂരജ് മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുമുണ്ടായിരുന്നു. ഇതറിഞ്ഞ ഉത്രയുടെ വീട്ടുകാര്‍ വിവാഹ മോചനത്തെ കുറിച്ച് സൂചിപ്പിച്ചതാണ് കൊലപാതകത്തിന് സൂരജിനെ പ്രേരിപ്പിച്ചത്.

ഇന്ന് പറഞ്ഞത് മറ്റൊന്ന്
ഉത്ര ഇല്ലാതാകുന്നതോടെ സ്വത്തുക്കള്‍ തന്റെ പേരിലോ കുഞ്ഞിന്റെ പേരിലോ ലഭിക്കും എന്നാണ് സൂരജ് കണക്ക് കൂട്ടിയിരുന്നത്. എന്നാല്‍ കൊലപാതകം പുറത്തായതോടെ സൂരജിന്റെ കണക്ക് കൂട്ടലുകള്‍ എല്ലാം തെറ്റി. പോലീസിന് മുന്നില്‍ കുറ്റം സമ്മതിച്ച സൂരജ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയുന്നത് മറ്റൊന്നാണ്.

ഉത്രയെ താന്‍ കൊന്നിട്ടില്ല
ഉത്രയെ താന്‍ കൊന്നിട്ടില്ല എന്നാണ് അടൂരിലെ വീട്ടില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോള്‍ സൂരജ് വിളിച്ച് പറഞ്ഞത്. പോലീസ് തന്നെ ക്രൂരമായി മര്‍ദ്ദിച്ച് ഉത്രയുടെ കൊലപാതക കുറ്റം സമ്മതിപ്പിക്കുകയായിരുന്നു എന്നാണ് സൂരജ് പറയുന്നത്. പോലീസ് ഉണ്ടാക്കിയത് തനിക്കെതിരെയുളള കൃത്രിമ തെളിവുകളാണ് എന്നും സൂരജ് പറയുന്നു.

കുപ്പി കൊണ്ടിട്ടത് പോലീസെന്ന്
സൂരജ് വീട്ടിലേക്ക് പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് കുപ്പി പോലീസ് കണ്ടെടുത്തിരുന്നു. എന്നാല്‍ ഈ കുപ്പി താന്‍ കൊണ്ടുവന്നത് അല്ലെന്നും പോലീസ് ഉത്രയുടൈ വീട്ടില്‍ കൊണ്ട് വെച്ചതാണ് എന്നും പോലീസ് ആരോപിച്ചു. ഈ കുപ്പിയില്‍ തന്റെ വിരലടയാളം പോലീസ് ബലപ്രയോഗത്തിലൂടെ പതിപ്പിച്ചതാണ് എന്നും സൂരജ് പറഞ്ഞു.

അലറിക്കരഞ്ഞ് സൂരജ്
ഉത്രയെ കൊന്നത് താനാണെന്ന് സമ്മതിച്ചില്ലെങ്കില്‍ തന്റെ കുഞ്ഞിനേയും അച്ഛനമ്മമാരേയും സഹോദരിയേയും ഉപദ്രവിക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയെന്നും സൂരജ് പറഞ്ഞു. മാധ്യമങ്ങള്‍ക്കും ബന്ധുക്കള്‍ക്കും മുന്നില്‍ സൂരജ് അലറിക്കരയുകയായിരുന്നു. സൂരജ് ഉത്രയെ കൊലപ്പെടുത്തില്ല എന്നാണ് സൂരജിന്റെ മാതാപിതാക്കളും സഹോദരിയും പറയുന്നത്.












Click it and Unblock the Notifications