ദശാബ്ദങ്ങളുടെ കാത്തിരിപ്പ്; ഒടുവില്‍ പൂവണിഞ്ഞു; കൊല്ലം വേങ്ങൂര്‍മല നിവാസികള്‍ക്ക് പട്ടയം അനുവദിച്ചു
കൊല്ലം: വേങ്ങൂര്‍ മലയിലെ കയ്യേറ്റ കൃഷിക്കാര്‍ക്ക് പട്ടയം അനുവദിച്ച് സര്‍ക്കാര്‍. വേങ്ങൂര്‍ വനഭൂമി കയ്യേറ്റ കൃഷിക്കാര്‍ക്ക് പതിച്ചു നല്‍കണമെന്ന ആവശ്യം പണ്ട് മുതല്‍ തന്നെ ഉയരുന്നതാണ്. 210 ഏക്കറോളം സ്ഥലത്തെ നൂറുകണക്കിനാളുകളാണ് പട്ടയത്തിനായി ദശാബ്ദങ്ങളായി കാത്തിരിക്കുന്നത്. നാല് സര്‍വ്വെ നമ്പറുകളിലായി കിടക്കുന്ന വിശാലമായ ഭൂപ്രദേശത്ത് കര്‍ഷകരും തൊഴിലാളികളും ചെറുകിട കര്‍ഷകരുമാണ് കൂടുതലായി താമസിക്കുന്നത്. അവരുടെ വലിയ ആവശ്യമാണ് സാക്ഷാത്കരിക്കപ്പെട്ടത്.
മുല്ലക്കര രത്നാകരന്റെ ഫേസ്ബുക്ക് കുറിപ്പ്;
ഏകദേശം നാല്‍പ്പതാണ്ടുകളാകാന്‍ പോകുന്ന, വളരെ സാധാരണക്കാരും കര്‍ഷകരുമായ നൂറ് കണക്കിന് മനുഷ്യരുടെ പട്ടയം എന്ന മോഹം പൂവണിയുന്നു. ഇതിന്റെ പിന്നില്‍ നടന്നവരെയെല്ലാം ഈ അവസരത്തില്‍ ഞാന്‍ ആദരപൂര്‍വ്വം ഓര്‍ക്കുന്നു. കഴിഞ്ഞ പതിനാല് വര്‍ഷങ്ങളിലും ഈ പ്രശ്നത്തിന് പരിഹാരം കാണാനുള്ള യാത്രയില്‍ എംഎല്‍എ എന്ന നിലയില്‍ ഞാന്‍ മുന്നിലുണ്ടായിരുന്നു.
ഹൈക്കോടതിയിലെ കേസും റവന്യുവകുപ്പിലെ കാലാകാലങ്ങളിലെ പട്ടയങ്ങളുമായി ബന്ധപ്പെട്ട ഉത്തരവുകളും കോടതി നിര്‍ദ്ദേശാനുസരണം പകരം ഭൂമി കണ്ടെത്താനുള്ള ശ്രമങ്ങളുമെല്ലാം ചേര്‍ന്ന്, നിരവധി വലുതും ചെറുതുമായ യോഗങ്ങള്‍ ചേര്‍ന്ന് ആവശ്യമായ തരത്തിലുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടി വന്നു. ഇപ്പോഴത്തെ റവന്യു മന്ത്രിയുടെ ഓഫീസില്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ നാലു പ്രാവശ്യം യോഗം ചേര്‍ന്നിരുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി മാത്രം ഒരു ഉദ്യോഗസ്ഥനെ മന്ത്രി ചുമതലപ്പെടുത്തുകയുണ്ടായി. കൊല്ലം കളക്ടറായിരുന്ന ശ്രീ.കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ കളക്ടറേറ്റിലും ഇളമാട് പഞ്ചായത്തിലുമായി പലതവണ യോഗം ചേര്‍ന്നിരുന്നു. ചെറുവക്കല്‍ ബൈബിള്‍ കോളേജില്‍ നൂറുകണക്കിന് ഗുണഭോക്താക്കള്‍ യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ പ്രതീക്ഷകളും ആശങ്കകളുമെല്ലാം അവരുടെ മുഖങ്ങളില്‍ നിന്ന് വായിച്ചെടുക്കാമായിരുന്നു. പഞ്ചായത്ത്-ബ്ലോക്ക്-ജില്ലാ ജനപ്രതിനിധികളും ഇളമാട് പഞ്ചായത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും നേതൃത്വങ്ങളും റവന്യു-സര്‍വ്വേ വകുപ്പുകളിലെ താഴെതലം വരെയുള്ള ഉദ്യോഗസ്ഥരും റവന്യു വകുപ്പ് മന്ത്രിയുടെ ഓഫീസും ഇതിനോട് സഹകരിച്ചത് ഒരു ജനപക്ഷ അഭിലാഷം പൂര്‍ത്തീകരിക്കണമെന്ന വാശിയിലാണ്. വകുപ്പിന്റെ തീരുമാനത്തിനപ്പുറം കാബിനറ്റിന്റെ അനുവാദവും വേണ്ടി വരുമെന്നുള്ളത് കൊണ്ട് അതിനുള്ള തയ്യാറെടുപ്പുകളും നടത്തിയിരുന്നു.
അങ്ങനെ ഇന്നത്തെ കാബിനറ്റില്‍ (01.07.2020) മുഖ്യമന്ത്രിയുടെ അനുവാദത്തോടെ വേങ്ങൂര്‍ മേഖലയിലെ എഴുന്നൂറില്‍ അധികം വരുന്ന കൈവശക്കാര്‍ക്കും താമസക്കാര്‍ക്കും പട്ടയം ലഭിക്കുകയാണ്. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും റവന്യുമന്ത്രി ശ്രീ. ഇ. ചന്ദ്രശേഖരനും അദ്ദേഹത്തിന്റെ ഓഫീസിനും റവന്യു- സര്‍വ്വേ വകുപ്പികളിലെ ഉദ്യോഗസ്ഥര്‍ക്കും, കൂടെ നടക്കുകയും ഇത് നടപ്പാക്കാനുള്ള കൂട്ടായ്മകളില്‍ പങ്കു ചേരുകയും ക്ഷമയോടെ കാത്തിരിക്കുകയും ചെയ്ത ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ഗുണഭോക്താക്കള്‍ക്കും ഇത് ജനശ്രദ്ധയില്‍ എപ്പോഴും സജീവമായി നിലനിറുത്തിയ മാദ്ധ്യമങ്ങള്‍ക്കും ഹൃദ്യമായ നന്ദിയും സ്നേഹവും അറിയിക്കുന്നു.
സിന്ധ്യയെ കൂടെ ചേര്‍ത്ത ബിജെപിക്ക് തലവേദന ഒഴിയുന്നില്ല; പുതിയ ആവശ്യം... ചൗഹാന് ദില്ലിയിലേക്ക്
യുവതികൾക്ക് ദിവസം 5 ലക്ഷം, കുടിച്ചുതീർത്തത് 250 ലിറ്റർ മദ്യം, ഉന്നത രാഷ്ട്രീയ നേതാക്കളും കുടുങ്ങും!!
മലപ്പുറത്ത് മരിച്ചയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; റിയാദില്‍ നിന്നെത്തിയത് ദിവസങ്ങള്‍ക്ക് മുമ്പ്