റംസിയുടെ ആത്മഹത്യ: സീരിയൽ നടിക്ക് മുൻകൂർജാമ്യം, ഒക്ടോബർ ആറ് വരെ അറസ്റ്റ് പാടില്ലെന്ന് കോടതി!!
കൊല്ലം: കൊട്ടിയത്ത് നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പ്രതിശ്രുത വരൻ പിന്മാറിയതോടെ യുവതി ആത്മഹത്യ ചെയ്ത കേസിന്റെ അന്വേഷണം പുരോഗമിക്കുന്നു. പ്രതി ഹാരീസിന്റെ ബന്ധുവായ സീരിയൽ നടിക്കെതിരെ ഗുരുതര ആരോപണം ഉയർന്നതോടെയാണ് പോലീസ് ഇവരെ ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തയും ചെയ്തത്. ഇതിന് പിന്നാലെയാണ് ഇവർ കൊല്ലം സെഷൻസ് കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. ജാമ്യാപേക്ഷ സമർപ്പിച്ച കോടതി നടിയ്ക്ക് അനുകൂലമായാണ് നീങ്ങിയിട്ടുള്ളത്.
ജെജെപിയെ എന്ഡിഎയില് നിന്നും ചാടിക്കാന് കോണ്ഗ്രസ്; ഹരിയാന സര്ക്കാര് പ്രതിസന്ധിയിലേക്ക്
വിവാഹം ഉറപ്പിക്കുകയും പണവും ആഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്ത ശേഷം ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്നുമാണ് മാതാപിതാക്കൾ പ്രതിയായ ഹാരീസിനെതിരെ ഉന്നയിക്കുന്ന ആരോപണം. റംസിയുടെ മരണത്തിൽ ഹാരീസിന്റെ സഹോദരന്റെ ഭാര്യയായ സീരിയൽ നടിയേയും ബന്ധുക്കളെയും പ്രതി ചേർക്കണമെന്നുമുള്ള ആവശ്യവും ശക്തമാണ്.
മുൻകൂർ ജാമ്യം
കൊട്ടിയത്ത് പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയയായ സീരിയൽ നടിയ്ക്ക് മുൻകൂർ ജാമ്യം. കൊല്ലം സെഷൻസ് കോടതിയാണ് ലക്ഷ്മി പ്രമോദിന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളത്. കൊട്ടിയത്ത് ആത്മഹത്യ ചെയ്ത റംസിയുടെ പ്രതിശ്രുത വരൻ ഹാരീസിന്റെ സഹോദരന്റെ ഭാര്യയാണ് ലക്ഷ്മി പ്രമോദ്. ഇതോടെ ഒക്ടോബർ ആറ് വരെ നടിയെ അറസ്റ്റ് ചെയ്യരുതെന്നും കോടതി പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി.
സീരിയൽ നടിക്കെതിരെ ആരോപണം
റംസിയുടെ മരണവുമായി ബന്ധപ്പെട്ട് വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ച കേസിൽ പള്ളിമുക്ക് സ്വദേശിയായ ഹാരീസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സീരിയൽ നടി ഉൾപ്പെടെ ഹാരീസിന്റെ കുടുംബത്തിനും യുവതിയുടെ ആത്മഹത്യയിൽ നിർണായക പങ്കുണ്ടെന്ന് കാണിച്ച് യുവതിയുടെ രക്ഷിതാക്കൾ വീണ്ടും ഡിജിപിയ്ക്ക് പരാതി നൽകുകയും ചെയ്തിരുന്നു. മൂന്ന് ഗർഭിണിയായിരുന്ന റംസിയെ നിർബന്ധിച്ച് ഗർഭഛിദ്രത്തിന് വിധേയമാക്കിയത് സീരിയൽ നടിയാണെന്നും കുടുംബം നേരത്തെ തന്നെ ആരോപണമുന്നയിച്ചിരുന്നു. ഇതിന് പുറമേ വിവാഹം നടന്നുവെന്ന മഹല്ലുകമ്മറ്റിയുടെ വ്യാജരേഖയുണ്ടാക്കി യുവതിയെ ഗർഭഛിദ്രത്തിന് വിധേയമാക്കിയത് നടിയുടെ നേതൃത്വത്തിലാണെന്നും കുടുംബം ചൂണ്ടിക്കാണിക്കുന്നു.
അന്വേഷണം ക്രൈം ബ്രാഞ്ചിന്
കേസിൽ പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് റംസിയുടെ കുടുംബത്തിന്റെ പരാതി പരിഗണിച്ച് പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തിന് കേസിന്റെ അന്വേഷണം കൈമാറുന്നത്. പത്തനംതിട്ട എസ്പി സൈമണിന്റെ നേത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. തുടർന്ന് റംസിയുടെ വീട്ടുകാരുടെ മൊഴിയും ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു. അതേ സമയം അന്വേഷണം പുരോഗമിക്കുന്നതിനിടെ റംസിയുടെ ആത്മഹത്യയിൽ സീരിയൽ നടിയുടെ പങ്ക് വെളിപ്പെടുത്തുന്ന രേഖകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചതായാണ് വിവരം.
പോലീസ് സഹായിക്കുന്നു
കേസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്നും വരൻ ഹാരീസ് മുഹമ്മദിന്റെ രക്ഷിതാക്കൾ സഹോദരന്റെ ഭാര്യ ലക്ഷ്മി പ്രമോദ് എന്നിവരെ കേസിൽ നിന്ന് രക്ഷപ്പെടാൻ ലോക്കൽ പോലീസ് സഹായിക്കുകയാണന്നും റംസിയുടെ ബന്ധുക്കൾ പരാതിയിൽ ആരോപിച്ചിരുന്നു. കഴിഞ്ഞ എട്ട് വർഷത്തോളമായി പ്രണയത്തിലായിരുന്ന ഹാരീസിന്റെയും റംസിയുടേയും വിവാഹം കഴിഞ്ഞ ജൂലൈയിലാണ് ഉറപ്പിച്ചിരുന്നത്. എന്നാൽ കൂടുതൽ മെച്ചപ്പെട്ട കുടുംബത്തിൽ നിന്നുള്ള വിവാഹാലോചന വന്നതോടെ റംസിയെ ഒഴിവാക്കിയെന്നും ഇതിൽ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്നുമാണ് കുടുംബം ആരോപിക്കുന്നത്.
Recommended Video
പീഡനക്കേസ്
റംസി ആത്മഹത്യ ചെയ്ത കേസിലെ പ്രതിയായ ഹാരീസിനെതിരെ പീഡനക്കുറ്റമാണ് പോലീസ് ചുമത്തിയിട്ടുള്ളത്. ആദ്യം ആത്മഹത്യാ പ്രേരണക്കുറ്റമായിരുന്നു ചുമത്തിയിരുന്നതെങ്കിലും കേസന്വേഷണം മുന്നോട്ടുപോയതോടെ കൂടുതൽ തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് റംസിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. റിമാൻഡിലുള്ള പ്രതി ഹാരിസിനെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി പോലീസ് കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.