റംസിയുടെ മരണം: സീരിയൽ നടിയ്ക്ക് കുരുക്ക് മുറുകുന്നു: വീണ്ടും ചോദ്യം ചെയ്യും
കൊല്ലം: പറഞ്ഞുറപ്പിച്ച വിവാഹത്തിൽ നിന്ന് പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയൽ നടിയെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ വ്യാഴാഴ്ചയാണ് റംസിയെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതിയായ ഹാരീസിനെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ ഹാരീസിന്റെ സഹോദരന്റെ ഭാര്യയും സീരിയൽ നടിയുമായ ലക്ഷ്മി പ്രമോദിനെതിരെ ഗുരുതര ആരോപണ ആരോപണങ്ങളാണ് റംസിയുടെ മാതാപിതാക്കൾ ഉന്നയിച്ചത്.

നടിയെ ചോദ്യം ചെയ്യും
കൊല്ലം കൊട്ടിയത്ത് റംസി എന്ന 24 കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ഹാരീസ് കഴിഞ്ഞ ദിവസം അറസ്റ്റിലായതിന് പിന്നാലെയാണ് സഹോദരന്റെ ഭാര്യയായ സീരിയൽ നടി ലക്ഷ്മി പ്രമോദിനെ പോലീസ് ചോദ്യം ചെയ്തത്. ഇവരുടെ ഫോണും പോലീസ് പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ലക്ഷ്മി പ്രമോദിനെയും ഭർത്താവിനെയും പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. റംസിയുടെ പിതാവ് സീരിയൽ നടിയ്ക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്ത് ഫോണും കസ്റ്റഡിയിലെടുത്തത്. ഹാരീസിന്റെ സഹോദരന്റെയും ഭാര്യയുടെയും മൊഴി രേഖപ്പെടുത്തുന്നതിനൊപ്പം ഉമ്മ, ഉപ്പ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തുമെന്നും പോലീസ് പറയുന്നു.

അന്വേഷണത്തിന് ഒമ്പതംഗ സംഘം
രണ്ട് സിഐമാർ ഉൾപ്പെട്ട ഒമ്പതംഗ സംഘത്തിന് റംസിയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിന്റെ ചുമതല. കൊട്ടിയം കണ്ണനല്ലൂർ സിഐമാർ ഉൾപ്പെട്ട പ്രത്യേക സംഘത്തെയാണ് കേസ് അന്വേഷണത്തിനായി ചാത്തന്നൂർ എസിപി നിയോഗിച്ചിട്ടുള്ളത്. രണ്ട് വനിതാ ഉദ്യോഗസ്ഥരും സൈബർ വിദഗ്ധരും ഉൾപ്പെടെയുള്ളവരും അന്വേഷണ സംഘത്തിലുണ്ട്. ഇതിനിടെ റിമാൻഡിലുള്ള പ്രതി ഹാരിസിനെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി പോലീസ് കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.

ആത്മഹത്യയിലേക്ക് തള്ളിവിട്ടു
റംസിയയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച സംഭവത്തിൽ സീരിയൽ നടിക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം റംസിയുടെ മാതാപിതാക്കളും ഉന്നയിച്ചിരുന്നു. വിവാഹം ഉറപ്പിക്കുകയും പണവും ആഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്ത ശേഷം ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്നുമാണ് മാതാപിതാക്കൾ നടിക്കെതിരെ ഉന്നയിക്കുന്ന ആരോപണം. റംസിയുടെ മരണത്തിൽ ഹാരീസിന്റെ സഹോദരന്റെ ഭാര്യയായ സീരിയൽ നടിയേയും ബന്ധുക്കളെയും പ്രതി ചേർക്കണമെന്നുമുള്ള ആവശ്യവും ശക്തമാണ്.

ഷൂട്ടിംഗിന് പോകുമ്പോൾ മകളെ കൊണ്ടുപോകും
നടി ഷൂട്ടിംഗിന് വേണ്ടി പോകുമ്പോൾ റംസിയെ ഒപ്പം കൊണ്ടുപോകുമായിരുന്നുവെന്നും കുഞ്ഞിനെ നോക്കാനെന്ന പേരിലായിരുന്നു ഇതെന്നുമാണ് മരിച്ച പെൺകുട്ടിയുടെ കുടുംബം ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ തിരിച്ചയയ്ക്കുന്നത് ഹാരീസിനൊപ്പമായിരിക്കും. ഗർഭിണിയായിരുന്ന റംസിയെ ഗർഭഛിദ്രത്തിന് വേണ്ടി കൊണ്ടുപോയത് സീരിയൽ നടിയായിരുന്നുവെന്നും റംസിയുടെ കുടുംബം പറയുന്നു. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് റംസി ഹാരീസുമായും ഹാരീസിന്റെ മാതാവ് ആരിഫയുമായും സംസാരിച്ചിരുന്നുവെന്നും യുവതിയുടെ ബന്ധുക്കൾ പറയുന്നു. ഹാരീസിന്റെ ഉമ്മ ആരിഫയുമായുള്ള ഫോൺ സംഭാഷണത്തിന്റെ ശബ്ദസന്ദേശങ്ങൾ നേരത്തെ സോഷ്യൽ മീഡിയ വഴി പ്രചരിക്കുകയും ചെയ്തിരുന്നു.

മകളെ ഒഴിവാക്കിയെന്ന്
റംസിയുമായി വിവാഹം ഉറപ്പിച്ചെങ്കിലും ഹാരീസിന് വീണ്ടും വിവാഹാലോചന വന്നതോടെ തന്റെ മകളെ ഒഴിവാക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നാണ് റംസിയുടെ മാതാപിതാക്കൾ ഉന്നയിക്കുന്ന ആരോപണം. എന്നാൽ ഹാരീസിനെ അല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ലെന്നും റംസി വ്യക്തമാക്കിയിരുന്നു. റംസിയുടെ ശബ്ദസന്ദേശം സോഷ്യൽ മീഡിയയിലും വൈറലായിരുന്നു. ഇരുവരും തമ്മിൽ ഏറ്റവും ഒടുവിൽ നടത്തിയ ഫോൺ സംഭാഷണത്തിനിടെയാണ് റംസി ആത്മഹത്യ ചെയ്തത്. ബ്ലേഡ് കൊണ്ട് കയ്യിന്റെ ഞരമ്പ് മുറിച്ചാണ് യുവതി ആത്മഹത്യ ചെയ്തത്. ഇതിന്റെ ഫോട്ടോകൾ പ്രതിയ്ക്ക് അയച്ച് നൽകുകയും ചെയ്തിരുന്നു. ഹാരിസിന്റെ മാതാവിനെയും ഇതിന് ശേഷം റംസി വിളിച്ചിരുന്നു.

എട്ട് വർഷത്തെ പ്രണയം
എട്ട് വർഷമായി ഹാരീസും റംസിയും പ്രണയത്തിലായിരുന്നുവെങ്കിലും ഇവർ തമ്മിലുള്ള വിവാഹം ഉറപ്പിക്കുന്നത് ജുലൈയിലാണ്. ഇതിന് ശേഷം പലപ്പോഴും ഹാരീസ് റംസിയുടെ വീട്ടുകാരിൽ നിന്ന് സ്വർണ്ണവും പണവും കൈപ്പറ്റിയിരുന്നതായും പിതാവ് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. വിവാഹം പല കാരണങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ടുപോയ ഹാരീസ് പിന്നീട് താൽപ്പര്യമില്ലെന്ന് അറിയിച്ചതോടെയാണ് യുവതി ആത്മഹത്യ ചെയ്യുന്നത്. ഇതിനിടെ ഇവർ ഹാരീസിന്റെ വീട്ടിലേക്ക് നേരിട്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ റംസിയെ വീട്ടിൽ കയറ്റാൻ തയ്യാറാവാത്ത യുവാവിന്റെ ബന്ധുക്കൾ വീട്ടിൽ നിന്ന് പുറത്താക്കുകയായിരുന്നു.

പ്രതിക്കെതിരെ പീഡനക്കുറ്റം
കേസിലെ പ്രതിയായ ഹാരീസിനെതിരെ പീഡനക്കുറ്റമാണ് പോലീസ് ചുമത്തിയിട്ടുള്ളത്. ആദ്യം ആത്മഹത്യാ പ്രേരണക്കുറ്റമായിരുന്നു ചുമത്തിയിരുന്നതെങ്കിലും കേസന്വേഷണം മുന്നോട്ടുപോയതോടെ കൂടുതൽ തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് റംസിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. റിമാൻഡിലുള്ള പ്രതി ഹാരിസിനെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി പോലീസ് കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications