ഉത്ര കൊലക്കേസ് മുതൽ ദേവനന്ദയുടെ ദുരൂഹ മരണം വരെ: 2020ൽ കൊല്ലത്തെ അടയാളപ്പെടുത്തിയ സംഭവങ്ങൾ
കൊല്ലം: കൊവിഡ് വ്യാപനവും തദ്ദേശ ലോക്ഡൌണും തദ്ദേശ തിരഞ്ഞെടുപ്പുമെല്ലാമായി തിരക്കുപിടിച്ച ഒരു വർഷമായിരുന്നു 2020. ഒരുപാട് പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നെങ്കിലും കുറച്ചെല്ലാം നല്ല അനുഭവങ്ങളും 2020 സമ്മാനിച്ചിട്ടുണ്ട്. മനുഷ്യർ പുതിയ പല തിരിച്ചറിവുകളും നേടിയ വർഷം കൂടിയാവും കടന്നുപോകുന്നത്. കൊല്ലം ജില്ലയും ഇത്തരം പല സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്.
2020ൽ കൊല്ലം സാക്ഷ്യം വഹിച്ച പ്രധാന സംഭവങ്ങളിലൂടെ ഒന്ന് തിരിഞ്ഞുനോക്കാം. ആർഎസ്എസ് പ്രവർത്തകനായിരുന്ന കടവൂർ ജയനെ കൊലപ്പെടുത്തിയ കേസിൽ കടവൂർ സ്വദേശികളായ ഒമ്പത് ആർഎസ്എസ് പ്രവർത്തകർക്ക് കോടതി ജീവപര്യന്തം കഠിനതടവും 50000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചത് ഈ വർഷമാണ്. 2012 ഫെബ്രുവരി ഏഴിന് പകലാണ് തൃക്കടവൂർ കോയിപുറത്തുവീട്ടിൽ രാജേഷ് എന്ന കടവൂർ ജയനെ ആർഎസ്എസിൽ നിന്ന് തെറ്റിപ്പിരിഞ്ഞതിന്റെ വൈരാഗ്യത്തിൽ നടുറോട്ടിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്.
ഫെബ്രുവരി 27ന് വ്യാഴാഴ്ച രാവിലെ വീട്ടിൽ നിന്ന് കാണാതായ നെടുവൻകാവ് ഇടവൂർ തടത്തിൻമുക്കത്ത് ധനീഷ് ഭവനിൽ പ്രദീപ് കുമാറിന്റെയും ധന്യയുടേയും മകൾ ദേവനന്ദയുടെ മൃതദേഹം 28ന് രാവിലെ ഏഴേകാലോടെയാണ് വീട്ടിൽ നിന്ന് 380 മീറ്റർ അകലെ ഇത്തിക്കരയാറിലെ കൈവഴിയിൽ കണ്ടെത്തിയത്. വള്ളിച്ചെടികൾക്കിടയിൽ മുടി കുരുങ്ങി കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ദേവനന്ദയെ കാണാതായ വാർത്ത സിനിമാ താരങ്ങളുൾപ്പെടെയുള്ളവർ മീഡിയയിൽ പങ്കുവെച്ചിരുന്നു. പോലീസും ഇതോടെ അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
ചവറയിൽ നിന്ന് ആർഎസ്പിക്കാരനല്ലാത്ത ആദ്യ പ്രതിനിധിയായി നിയമസഭയിലെത്തിയ എൻ വിജയൻപിള്ള മാർച്ച് എട്ടിന് അന്തരിച്ചിരുന്നു. അർബുദ ബാധയെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എംവി അരവിന്ദാക്ഷൻ വിഭാഗത്തിന് നൽകിയ ചവറ സീറ്റിൽ മുൻ മന്ത്രി ഷിബു ബേബി ജോണിനെ അട്ടിമറിച്ചാണ അദ്ദേഹം നിയമസഭയിലെത്തിയത്.
മെയ് ഏഴിനാണ് അഞ്ചൽ ഏറത്തെ വീട്ടിൽ ഉത്രയെ പുലർച്ചെ ഒന്നോടെ ഭർത്താവ് സൂരജ് മൂർഖനെ ഉപയോഗിച്ച് കടിപ്പിച്ച് കൊലപ്പെടുത്തിയത്. അസ്വാഭാവിക മരണത്തിന് അഞ്ചൽ പോലീസ് കേസെടുത്തെങ്കിലും അന്വേഷണമുണ്ടായില്ല. പിന്നീട് ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുക്കുകയായിരുന്നു. ഇതോടെയാണ് കൊല നടത്തിയത് സൂരജാണെന്ന് കണ്ടെത്തിയത്.
കടപ്പാക്കട അനൂപ് ഓർത്തോ കെയർ ആശുപത്രി ഉടമ കടപ്പാക്കട ഭദ്രശ്രീയിൽ ഡോ. അനുപ് കൃഷ്ണ ഒക്ടോബർ ഒന്നിനാണ് കൈ ഞരമ്പുകൾ മുറിച്ച ശേഷം വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചത്. സെപ്തംബർ 23ന് അനൂപ് ഓർത്തോ കെയറിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഏഴ് വയസ്സുകാരി മരിച്ചതിന് പിന്നാലെയാണ് ആശുപത്രിക്കും ഡോക്ടർക്കുമെതിരെ സോഷ്യൽമീഡിയിലൂടെ ഒരു വിഭാഗം വ്യാപക പ്രചാരണം നടത്തിയെന്ന് പ്രാഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തി.