വെറും വാക്കല്ല, പ്രഖ്യാപിച്ച പദ്ധതികള്‍ ഒന്നൊന്നായി സർക്കാർ നടപ്പാക്കുന്നുവെന്ന് മെഴ്സിക്കുട്ടിയമ്മ
കൊല്ലം: നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതികള്‍ ഒന്നൊന്നായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നതായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. കുണ്ടറയില്‍ രണ്ട് റോഡുകളുടെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സാധാരണക്കാരന്റെ കുട്ടികള്‍ക്ക് പോലും ഹൈടെക് സ്‌കൂളുകളില്‍ പഠിക്കാന്‍ അവസരം ലഭിക്കുന്നു. പാര്‍പ്പിടം ഇല്ലാത്തവര്‍ക്ക് പാര്‍പ്പിടം എന്ന സ്വപ്നം സാക്ഷാത്കരിച്ചു വരുന്നു. ഗ്രാമീണ റോഡുകള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കി പ്രവര്‍ത്തികള്‍ നടന്നുവരുന്നു. പ്രഖ്യാപിച്ച പദ്ധതികള്‍ വെറും വാക്കല്ല എന്ന് തെളിയിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് എട്ടില്‍ റേഡിയോ ജംഗ്ഷന്‍ മുതല്‍ കൊച്ചാലുംമൂട് വരെയുള്ള റോഡ്, കൊറ്റങ്കര ഗ്രാമപഞ്ചായത്തിലെ മാമ്മൂട് മുതല്‍ വായനശാല ജംഗ്ഷന്‍ വരെയുള്ള റോഡ് എന്നിവയുടെ പുനരുദ്ധാരണമാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. റേഡിയോ ജംഗ്ഷന്‍ മുതല്‍ മുതല്‍ കൊച്ചാലുംമൂട് വരെയുള്ള 1400 മീറ്റര്‍ റോഡ് 108.6 ലക്ഷം രൂപ ചെലവിട്ടാണ് നിര്‍മ്മിക്കുന്നത്. മാമൂട് മുതല്‍ വായനശാല ജംഗ്ഷന്‍ വരെയുള്ള റോഡ് 1510 മീറ്റര്‍ നീളത്തിലാണ്, 177 ലക്ഷം രൂപയാണ് ചെലവ്. റോഡുകളുടെ പ്രവര്‍ത്തി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി.
കൊല്ലം-ചെങ്കോട്ട പാതാവികസനത്തിന്റെ ഭാഗമായ കല്ലുംതാഴം-കരിക്കോട്-കുണ്ടറ റോഡ് വികസനത്തിന് സ്ഥലമെറ്റെടുക്കുമ്പോള്‍ ഉപജീവനമാര്‍ഗം നഷ്ടമാകുന്നവര്‍ക്ക് പുനരധിവാസം ഉറപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികളുമായും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി കൊറ്റങ്കര ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
സ്ഥലം വിട്ടുനല്‍കുന്നവര്‍ക്കുള്ള നഷ്ടപരിഹാരവും വ്യാപാരികളുടെ പുനരധിവാസവും സംബന്ധിച്ച ആശങ്കകള്‍ സര്‍ക്കാര്‍ നീതിപൂര്‍വ്വം പരിഹരിക്കുമെന്നും ഇക്കാര്യത്തില്‍ കൂട്ടായ സഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. മൂന്നാംകുറ്റി, കോയിക്കല്‍ പ്രദേശങ്ങളിലെ സ്ഥലമേറ്റെടുക്കല്‍ സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വരുംദിവസങ്ങളില്‍ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
ഗതാഗത പ്രശ്‌നങ്ങള്‍ ഏറെയുള്ള കരിക്കോട് മേഖലയിലെ ഷാപ്പ് ജംഗ്ഷന്‍ മുതല്‍ സുപ്രീം ബേക്കറി വരെ 30 മുതല്‍ 37 മീറ്റര്‍ വരെയാണ് ഏറ്റെടുക്കുന്നത്. ഏറ്റെടുക്കുന്ന ഭൂമിയുടേയും സ്വന്തമായും വാടകയ്ക്കും പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളുടേയും കൃത്യമായ വിവരം കണ്ടെത്തി സമര്‍പ്പിക്കാന്‍ കൊറ്റങ്കര പഞ്ചായത്ത് പ്രസിഡന്റിന് മന്ത്രി യോഗത്തില്‍ നിര്‍ദേശം നല്‍കി. ഈ വിവരങ്ങളെ അടിസ്ഥാനമാക്കി വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി ഡിസംബര്‍ മാസത്തില്‍ കിഫ്ബിയ്ക്ക് സമര്‍പ്പിക്കും.