വിഷപ്പാമ്പിന്റെ കടിയേറ്റിട്ടും ഉത്ര ഉണര്‍ന്നില്ല?; സൂരജിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും
കൊല്ലം: കിടപ്പ് മുറിയില്‍ പാമ്പിന്റെ കടിയേറ്റ് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ ചോദ്യം ചെയ്യും. ഉത്രയുടെ ഭര്‍ത്താവ് സൂരജിനെയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്.
സംഭവത്തില്‍ മാതാപിതാക്കളുടെ മൊഴി നേരത്തെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഉത്ര മരണപ്പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഉത്രയുടെ മാതാപിതാക്കളാണ് പരാതി നല്‍കിയത്. സംഭവത്തില്‍ പൊലിസ് അന്വേഷണം നടത്തി വരികയാണ്.
കൃത്യമായ നിഗമനത്തില്‍ എത്താനാകും എന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍. സൂരജിന് ചില പാമ്പ് പിടിത്തക്കാരുമായി ബന്ധമുണ്ടെന്നും അവരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും സൈബര്‍ സെല്‍ കണ്ടെത്തിയിരുന്നു. പിന്നാലെ സൂരജിന്റെ ചില സഹായികളും നിരീക്ഷണത്തിലാണ്.
മരണം സംഭവിച്ചതിന്റേ തലേ ദിവസം വലിയൊരു ബാഗുമായാണ് സൂരജ് വീട്ടിലെത്തിയതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.
മുറിയുടെ തുറന്നിട്ട വാതിലിലൂടെ കയറിയ മൂര്‍ഖന്‍ ഉത്രയെ കടിച്ചിട്ടുണ്ടാവാമെന്നാണ് സൂരജ് പറയുന്നത്. എന്നാല്‍ ജനല്‍ തുറന്നിടാറില്ലെന്ന് നേരത്തെ ഉത്രയുടെ അമ്മ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സൂരജിന്റെ വാദം ശരിയാണോയെന്നറിയാന്‍ ശാസ്ത്രീയ പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം. തറ നിരപ്പില്‍ നിന്നും പാമ്പിന് എത്ര ഉയരാന്‍ കഴിയുമെന്നാണ് ആദ്യം കണ്ടെത്തേണ്ടത്. ഇക്കാര്യത്തില്‍ പാമ്പ് പിടിത്തക്കാരുടേയും ജന്തു ശാസ്ത്രജ്ഞരുടേയും സഹായം തേടാനാണ് പൊലീസിന്റെ തീരുമാനം.
ഉറക്കത്തില്‍ വിഷപ്പാമ്പിന്റെ കടിയേറ്റാല്‍ ഉണരുമെന്നും വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഉത്ര ഉണര്‍ന്നിരുന്നില്ല. അതിന്റെ കാരണം പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അറിയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
മാര്‍ച്ച് 2 നാണ് ഉത്രക്ക് ആദ്യം പാമ്പ് കടിയേല്‍ക്കുന്നത്. സൂരജിന്റെ വീട്ടില്‍ വെച്ചായിരുന്നു പാമ്പിന്റെ കടിയേറ്റത്. അതിന്റെ ചികിത്സക്കിടെ മെയ് 7 ന് സ്വന്തം വീട്ടില്‍ വെച്ച് വീണ്ടും പാമ്പ് കടിയേല്‍ക്കുകയായിരുന്നു. പാമ്പ് കടിയേല്‍ക്കുന്ന രണ്ട് ദിവസങ്ങളിലും സൂരജ് സമീപത്തുണ്ടായിരുന്നു.
ഉത്രക്ക് വിവാഹ സമ്മാനമായി നല്‍കിയ സ്വര്‍ണ്ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കര്‍ മാര്‍ച്ച് 2 ന് തുറന്നിരുന്നു. ഉത്രയുടേയും സൂരജിന്റേയും സംയുക്ത അക്കൗണ്ടിലാണ് ലോക്കര്‍. ഈ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി രക്ഷിതാക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
രാജ്യം കൂടുതല്‍ ജാഗ്രതയിലേക്ക്; കൊവിഡ് രോഗികള്‍ 1,25000 കടന്നു; ഒറ്റ ദിവസം 6654 രോഗികള്‍
കോൺഗ്രസിന് കനത്ത തിരിച്ചടി; 200 ഓളം പേർ ബിജെപിയിൽ ചേർന്നു!! ലോക്ക് ഡൗൺ ലംഘനവും,വാക്പോര്