ഭരണം പക്ഷം നെഞ്ചും വിരിച്ച് നില്‍ക്കുമ്പോള്‍ പ്രതിപക്ഷം അടിമുടി അങ്കലാപ്പിൽ; തോമസ് ചാഴിക്കാടന്‍ എംപി
കൊല്ലം: നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഭരണപക്ഷം നെഞ്ചും വിരിച്ച് നില്‍ക്കുമ്പോള്‍ പ്രതിപക്ഷം ആകെ അങ്കലാപ്പിലാണെന്ന് തോമസ് ചാഴിക്കാടന്‍ എംപി. ബിനോയ് വിശ്വം എംപി നയിക്കുന്ന എല്‍ഡിഎഫിന്‍റെ തെക്കന്‍ മേഖല ജാഥയ്ക്ക് കൊല്ലത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേം. 'മാർച്ചിൽ തെരഞ്ഞെടുപ്പു പ്രഖ്യാപനമുണ്ടാകുമെന്നാണ് പൊതുവിൽ കരുതുന്നത്. എല്ലാ മുന്നണികൾക്കും ഉള്ളു കാളാൻ തുടങ്ങുന്ന സമയമാണിത് സാധാരണ - പ്രത്യേകിച്ചും, ആരാണോ ഭരണത്തിൽ, അവർക്ക്. എന്നാലിവിടെ പ്രതിപക്ഷത്തിനാണ് ആകെ പരവേശമാണ്'- തോമസ് ചാഴിക്കാടന്‍ എംപി പറഞ്ഞു.
എന്റെ രാഷ്ട്രീയജീവിതത്തിൽ ആദ്യമായി, ഒരു വേവലാതിയും കൂടാതെ ഒരു മുന്നണി, ഭരണത്തിലിരുന്നുകൊണ്ട് തെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ കാത്തിരിക്കുന്നത് കാണുകയാണിപ്പോൾ. ജനങ്ങൾക്ക് നല്കിയ വാക്കുകളെല്ലാം ചിട്ടയോടെ പാലിച്ചതും, അതിന് ജനങ്ങൾ നിർവ്യാജം നല്കുന്ന അംഗീകാരവുമാണ് ഇതിനു പിന്നിൽ. ചെയ്ത കാര്യങ്ങൾ അക്കമിട്ടു പറയുന്നതും, ജീവിതത്തിലതെല്ലാം നേരിട്ടറിയുന്ന സകലവിഭാഗത്തിലുമുൾപ്പെട്ട ജനങ്ങൾ അതൊക്കെയും തലകുലുക്കി അംഗീകരിക്കുന്നതും ഒപ്പംനിന്നുകാണൽ ഒരു പൊതുപ്രവർത്തകന് ആഹ്ലാദകരമായ കാഴ്ചയാണെന്നത് പറയാനില്ലല്ലോ.
വികസന മുന്നേറ്റ ജാഥ അവസാന ലാപ്പിലേയ്ക്ക് കടന്നുകഴിഞ്ഞു. പത്തനാപുരവും പുനലൂരും ചടയമംഗലവുമായിരുന്നു ഇന്ന് ഉച്ചയ്ക്കുശേഷം; നാളെ ഉച്ചയോടെ കൊല്ലം ജില്ലയിലെ പര്യടനം പൂർത്തിയാക്കി തലസ്ഥാനജില്ലയിലേക്ക് പ്രവേശിക്കും. പ്രതിപക്ഷം അടിമുടി അങ്കലാപ്പിൽ നിൽക്കുമ്പോൾ, ഇതെങ്ങനെ നെഞ്ചുംവിരിച്ച് നിൽക്കുന്നു ഇടതുപക്ഷജനാധിപത്യമുന്നണി. അതിന് കൊല്ലംജില്ല നല്കുന്ന ഉത്തരമാണ് ഈ വലിയ ജനാവലിയെന്നും അദ്ദേഹം പറഞ്ഞു.