കൈതച്ചക്കയിൽ പന്നിപ്പടക്കം വച്ചു, കൊല്ലത്ത് കാട്ടാന ചരിഞ്ഞ സംഭവം കൊലപാതകം, പിന്നിൽ മൃഗവേട്ടക്കാർ...!
കൊല്ലം: പത്തനാപുരത്ത് കാട്ടാന ചരിഞ്ഞ സംഭവം കൊലപാതകമാണെന്ന് വനംവകുപ്പ് അറിയിച്ചു. കൈതച്ചക്കയില്‍ വച്ച പന്നിപ്പടക്കം പൊട്ടിത്തെറിച്ചാണ് കാട്ടാനയുടെ വായില്‍ മുറിവുണ്ടായതെന്നും പിന്നീട് ആന ചരിയുകയായിരുന്നെന്നുമാണ് വനം വകുപ്പ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. സംഭവത്തെ തുടര്‍ന്ന് മൂന്ന് പേരെ വനപാലകര്‍ പിടികൂടിയിട്ടുണ്ട്. കറവൂര്‍ സ്വദേശികളായ രഞ്ജിത്, അനിമോന്‍, ശരത് എന്നിവരാണ് പിടിയിലായത്. ഇവരാണ് കൈതച്ചക്കയില്‍ പന്നിപ്പടക്കം വച്ചതെന്നാണ് വനംവകുപ്പ് പറയുന്നത്.
ഏപ്രില്‍ 11നായിരുന്നു പത്തനാപുരത്തെ കറവൂരില്‍ ആന ചരിഞ്ഞത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആനയുടെ വായില്‍ വ്രണം കണ്ടെത്തിയിരുന്നു. മരക്കഷണമോ മറ്റൊ കൊണ്ടാകും കാട്ടാനയുടെ വായില്‍ വ്രണമുണ്ടായതെന്നാണ് പ്രാഥമികമായി മനസിലാക്കിയത്. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്‌ഫോടക വസ്തുപൊട്ടിത്തെറിച്ചാണ് മുറിവ് ഉണ്ടായതെന്ന് കണ്ടു. ഇതോടെ വനംവകുപ്പ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
ഇപ്പോള്‍ വനംവകുപ്പ് പിടികൂടിയ മൂന്ന് പേരും മൃഗവേട്ടക്കാരാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മ്ലാവിനെ പിടികൂടാനാണ് ഇവര്‍ കൈതച്ചക്കയില്‍ പന്നിപ്പടക്കം ഒളിപ്പിച്ചത്. എന്നാല്‍ കാട്ടാന ഇത് കഴിക്കുകയായിരുന്നു. ഇത് പൊട്ടിത്തെറിച്ച് മുറിവുണ്ടായതിന് ശേഷം വെള്ളം കുടിക്കാനാകാതെ ആന കറവൂരില്‍ എത്തിയിരുന്നു. ഇത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അവശനിലയിലാണ് ആന വീണ്ടും കാട്ടിലേക്ക് കയറിയതിന് ശേഷം ചരിയുകയായിരുന്നു.
സ്ഥിരം മൃഗവേട്ട നടത്തുന്നവരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ഇവര്‍ക്കെതിരെ മ്ലാവ്, മലമ്പാമ്പ് തുടങ്ങിയ വന്യ ജീവികളെ വേട്ടയാടി കൊന്നതിനും കേസെടുക്കാമെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് പാലക്കാട് ജില്ലയിലും ഒരു കാട്ടാന പന്നിപ്പടക്കം വച്ച കൈതച്ചക്ക കഴിച്ചതിനെ തുടര്‍ന്ന് ചരിഞ്ഞിരുന്നു. ദേശീയ തലത്തില്‍ വരെ ചര്‍ച്ച ചെയ്ത സംഭവത്തില്‍ നിരവധി പ്രമുഖര്‍ പ്രതികരിച്ചിരുന്നു. ഈ സംഭവത്തിലും രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ജയമോഹൻ തമ്പിയെ കൊന്നത് മകൻ, കൊലയ്ക്ക് പിന്നിലെ കാരണം..!! ചോദ്യം ചെയ്യലിൽ എല്ലാം തുറന്നുപറഞ്ഞ് അശ്വിൻ
ക്വാറന്റീൻ കേന്ദ്രത്തിൽ നിന്ന് രോഗമില്ലെന്ന് പറഞ്ഞ് വീട്ടിലേക്കയച്ച യുവാവിന് കൊവിഡ്, ഗുരുതര വീഴ്ച..!