ദുരന്തമുഖത്ത് അകപ്പെട്ടുപോകുന്ന ഭിന്നശേഷിക്കാര്‍ക്ക് കൈത്താങ്; കൊല്ലത്ത് പരിശീലന പരിപാടികൾക്ക് തുടക്കം...
കൊല്ലം: ദുരന്തമുഖത്ത് അകപ്പെട്ടുപോകുന്ന ഭിന്നശേഷിക്കാര്‍ക്ക് അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ സഹായകമായ പരിശീലന പരിപാടികള്‍ ജില്ലയില്‍ അവസാന ഘട്ടത്തില്‍. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സാമൂഹ്യനീതി വകുപ്പും ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസബിലിറ്റി സ്റ്റഡീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പബ്ലിക് ലൈബ്രറിയിലെ സരസ്വതി ഹാളില്‍ നടന്ന പരിശീലന പരിപാടി സബ് കലക്ടര്‍ എ. അലക്‌സാണ്ടര്‍ ഉദ്ഘാടനം ചെയ്തു.
ബൈക്ക് മോഷണം: കൗമാരസംഘം പിടിയില്‍, മോഷകാശ് കൊണ്ട് വിനോദയാത്ര, സംഭവം ഇങ്ങനെ...
ദുരന്ത ലഘൂകരണ നിവാരണ പ്രവര്‍ത്തനങ്ങളില്‍ ഭിന്നശേഷിക്കാരുടെ ശാക്തീകണം ഉറപ്പുവരുത്തുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം. ഭിന്നശേഷി അവകാശ നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി 2016 ല്‍ ആരംഭിച്ച പദ്ധതിയിലൂടെ മൂവ്വായിരത്തോളം ഭിന്നശേഷിയുള്ള വ്യക്തികള്‍ക്ക് ജില്ലകള്‍ കേന്ദ്രീകരിച്ച് പരിശീലനം നല്‍കും.
ദുരന്തങ്ങളെയും ദുരന്ത നിവാരണങ്ങളെയും സംബന്ധിച്ച ആമുഖം, ഭിന്നശേഷിക്കാര്‍ക്കായുള്ള ദുരന്ത സാധ്യതാ ലഘൂകരണം, പ്രഥമശുശ്രൂഷയും അതിജീവനശേഷിയും എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് പരിശീലനം നല്‍കുന്നത്. സംവേദനശേഷിയുടെ അടിസ്ഥാനത്തില്‍ ഭിന്നശേഷിക്കാരെ നാലായി തരംതിരിച്ചാണ് പരിശീലിപ്പിക്കുന്നത്. ഇന്ന് കാഴ്ച സംബന്ധമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കാണ് പരിശീലനം നല്‍കിയത്. നാളെ ശ്രവണ സംസാര വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും മറ്റന്നാള്‍ അസ്ഥി/ചലന സംബന്ധമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും അവസാന ദിവസമായ ഫെബ്രുവരി 15ന് ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവരുടെ പരിപാലകര്‍ക്കുമാണ് ദുരന്ത നിവാരണ പഠനം.
എം.ജി. യൂണിവേഴ്‌സിറ്റി ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസബിലിറ്റി സ്റ്റഡീസ് ഹോണററി ഡയറക്ടര്‍ ഡോ. പി.റ്റി. ബാബുരാജ് അധ്യക്ഷനായി. സ്റ്റേറ്റ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഡോ. എന്‍.എന്‍. ഹേന, ജില്ലാ സാമൂഹ്യനീതി വകുപ്പ് ജൂനിയര്‍ സൂപ്രണ്ട് എസ്.ഐ. മോഹന്‍കുമാര്‍, ജില്ലാ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സുരേഷ്‌കുമാര്‍, ഹസാര്‍ഡസ് അനലിസ്റ്റ് ഗോപിക, സംസ്ഥാന ജോയിന്റ് കോഓര്‍ഡിനേറ്റര്‍ ഡോ. അനില, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ജീവനക്കാര്‍, ജില്ലാ ഫയര്‍ സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍, ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പരിശീലനത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഭിന്നശേഷിയുള്ള വ്യക്തികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.