ഉത്ര കൊലക്കേസ്; സൂരജ് തന്നെയും കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്ന് ഉത്രയുടെ സഹോദരൻ
അഞ്ചൽ; ഉത്ര കൊലക്കേസിൽ സൂരജിനെതിരെ ഉത്രയുടെ സഹോദരൻ വിഷ്ണു. സൂരജ് തന്നെയും പാമ്പിന്റെ മുൻപിലിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്ന് സൂരജ് വൺ ഇന്ത്യയോട് പറഞ്ഞു. താനും പാമ്പ് കടിയേറ്റ് മരിച്ചാൽ കാര്യങ്ങൾ എളുപ്പമായല്ലോ എന്ന് ചിന്തിച്ചായിരിക്കണം ഇത്. കൊടും കുറ്റവാളികൾക്ക് മാത്രമേ ഇതുപോലെയൊക്കെ പെരുമാറാൻ സാധിക്കൂവെന്നും വിഷ്ണു പറഞ്ഞു. വിഷ്ണുവിന്റെ വാക്കുകളിലേക്ക്
മെയ് 7 ന് രാവിലെ അമ്മയുടെ വിളി കേട്ടാണ് എഴുന്നേറ്റ് വന്നത്. മുകളിലെ മുറിയിലായിരുന്നു താൻ കിടന്നത്. അമ്മ അവളെ കുലുക്കി വിളിക്കുന്നുണ്ടായിരുന്നു. ബഹളം കേട്ട് അച്ഛനും വന്നു. അതിന് ശേഷമാണ് സൂരജ് വന്നത്. ഉത്ര കുഴഞ്ഞ് കിടക്കുകയായിരുന്നു. ഉടൻ തന്നെ ഞങ്ങൾ ആശുപത്രിയിലേക്ക് പോകാനായി ഇറങ്ങി. തനിക്ക് വയ്യ അതിനാൽ വാഹനം ഓടിക്കാനാകില്ലെന്ന് സൂരജ് പറഞ്ഞു. അതോടെ താനാണ് വണ്ടിയോടിച്ചത്.
അഞ്ചൽ മിഷൻ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. പ്രഷർ കുറഞ്ഞ് ബോധരഹിതയായതായിരിക്കും എന്നാണ് ഞങ്ങൾ പ്രതീക്ഷിച്ചത്. എന്നാൽ അവളെ പരിശോധിച്ചതോടെ പാമ്പിന്റെ കടിയേറ്റ പോലൊരു പാട് കണ്ടു. വീട്ടിൽ പോയി പരിശോധിക്കാൻ പറഞ്ഞു. ഉടൻ തന്നെ ഞാനും സൂരജും വീട്ടിലെത്തി. അയാൾ റൂമിലേക്ക് പോയി ദേ വിഷ്ണു പാമ്പെന്ന് വിളിച്ച് പറഞ്ഞു പുറത്തേക്ക് പോയി. ഞാൻ ഓടിച്ചെന്ന് വടിയെടുത്ത് അതിനെ തല്ലി കൊന്നു. ആ സമയം അയാൾ അടുക്കയള ഭാഗത്ത് നിൽക്കുകയായിരുന്നു.
ഇപ്പോൾ ചിന്തിക്കുമ്പോഴാണ് തന്നെയും പാമ്പിന്റെ മുൻപിൽ ഇട്ട് പോയതാണെന്ന് മനസിലാകുന്നത്. താനും പാമ്പ് കടിയേറ്റ് മരിച്ചാൽ കാര്യങ്ങൾ എളുപ്പമായല്ലോ എന്ന് ചിന്തിച്ചായിരിക്കണം പെരുമാറിയത്. ഇപ്പോൾ എല്ലാം തെളിഞ്ഞല്ലോ. കൊടുംകുറ്റവാളിക്ക് മാത്രമേ ഇങ്ങനെയൊക്കെ ചെയ്യാൻ സാധിക്കുള്ളൂ. പോലീസ് നല്ല രീതിയിലാണ് കേസ് അന്വേഷിക്കുന്നത്.
പാലക്കാട് ജില്ലയിൽ ഇന്ന് ഒരു അതിഥി തൊഴിലാളിക്ക് ഉൾപ്പെടെ 7 പേർക്ക് കോവിഡ്