ഉത്ര മരിച്ചു, സൂരജ് അറസ്റ്റിൽ, കുഞ്ഞിനെ ഇനി ആര് നോക്കും? കൈമാറണമെന്ന് ഉത്രയുടെ കുടുംബം
അഞ്ചൽ; ഉത്ര കേസിൽ ഉത്രയുടെ ഭർത്താവ് സൂരജ് അറസ്റ്റിലായോടെ കുഞ്ഞിന്റെ സംരക്ഷണ ചുമതല ആരേറ്റെടുക്കും എന്ന കാര്യത്തിൽ ആശങ്ക. ഉത്രയുടെ മരണ ശേഷം ഒന്നര വയസുള്ള കുഞ്ഞിനെ സൂരജിന്റെ വീട്ടുകാരായിരുന്നു നോക്കിക്കൊണ്ടിരുന്നത്. എന്നാൽ സൂരജിന്റെ അറസ്റ്റോട് കൂടി കുട്ടിയെ തങ്ങൾക്ക് വേണമെന്ന ആവശ്യമാണ് ഉത്രയുടെ വീട്ടുകാർ ഉയർത്തുന്നത്. ഇക്കാര്യത്തിൽ നിയമ നടപടി സ്വീകരിക്കുമെന്നും ഇവർ പറയുന്നു.
ഒരു വയസു മൂന്നു മാസവുമാണ് കുഞ്ഞിന്റെ പ്രായം. സൂരജ് അറസ്റ്റിലായ സാഹചര്യത്തിൽ ഇനി കുഞ്ഞിനെ സൂരജിന്റെ വീട്ടിൽ നിർത്തേണ്ടതില്ലെന്നാണ് ഉത്രയുടെ വീട്ടുകാരുടെ തിരുമാനം. കുഞ്ഞിനെ തിരികെ ലഭിക്കുന്നതിനായി നിയമ വിദഗ്ദരുമായി ആലോചിച്ച് മുന്നോട്ടുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉത്രയുടെ കുടുംബം പറഞ്ഞു. ഉത്രയുടെ മരണത്തിൽ വീട്ടുകാർക്കും പങ്കുണ്ടെന്ന ആരോപണങ്ങൾ ഉയരുന്നുണ്ട്.

അതേസമയം കുഞ്ഞിന്റെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി കൊണ്ട് മാത്രമേ വിഷയത്തിൽ തിരുമാനം കൈക്കൊള്ളൂവെന്ന് പത്തനംതിട്ട ശിശുക്ഷേമ സമിതി അധ്യക്ഷൻ സക്കീർ ഹുസൈൻ പ്രതികരിച്ചു. ആർക്കാണ് കുഞ്ഞിന്റെ ചുമതല നൽകേണ്ടതെന്ന കാര്യത്തിൽ അന്തിമ തിരുമാനം ഉടൻ കൈക്കൊള്ളുമെന്ന് കൊല്ലം ജില്ലാ ശിശുക്ഷേമ സംരക്ഷണ ഓഫീസറും അറിയിച്ചു. നേരത്തേ സൂരജ് സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ അമ്മ മരിച്ച കുട്ടിയെന്ന നിലയ്ക്കാണ് അയാളുടെ കുടുംബത്തിന് കുട്ടിയെ കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു.
അതേസമം അധികൃതർ എന്താണ് തിരുമാനിക്കുന്നത് അത് അനുസരിക്കുമെന്നായിരുന്നു സൂരജിന്റെ വീട്ടുകാരുടെ പ്രതികരണം. നേരത്തേ കുഞ്ഞിനെ ഉത്രയുടെ വീട്ടിൽ വിട്ടപ്പോൾ കുഞ്ഞ് ഭയങ്കര കരച്ചിലായിരുന്നു. തുടർന്നാണ് കുട്ടിയെ വീട്ടിൽ വളർത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്. മൂന്ന് വയസ് മുതൽ കുഞ്ഞിനെ താനാണ് നോക്കിയിരുന്നതെന്നും സൂരജിന്റെ അമ്മ പറഞ്ഞു.
ഇന്നലെയാണ് ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സൂരജ്, സുഹൃത്ത് സുരേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് മാസം മുൻപാണ് സൂരജ് കൊലയ്ക്കുള്ള ആസൂത്രണം നടത്തിയത്. സുരേഷിൽ നിന്നും 10000 രൂപയ്ക്ക് പാമ്പിനെ വാങ്ങിയായിരുന്നു സൂരജ് കൊലനടത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട മുഴുവൻ പേരേയും നിയമത്തിന് മുൻപിൽ കൊണ്ടുവരുമെന്നും പോലീസ് അറിയിച്ചു.












Click it and Unblock the Notifications