ഉത്ര കൊലക്കേസില്‍ സൂരജിന്റെ അച്ഛന്‍ അറസ്റ്റില്‍! അപ്രതീക്ഷിത ട്വിസ്റ്റ്! വീട്ടുവളപ്പിൽ കുഴിച്ചിട്ടത്
അഞ്ചല്‍: കൊല്ലം അഞ്ചലിലെ ഉത്ര കൊലക്കേസില്‍ അമ്പരപ്പിക്കുന്ന വഴിത്തിരിവ്. കൊലക്കേസില്‍ പ്രതിസ്ഥാനത്തുളള ഉത്രയുടെ ഭര്‍ത്താവിന്റെ അച്ഛന്‍ സുരേന്ദ്രനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് സുരേന്ദ്രന് പൂട്ട് വീണിരിക്കുന്നത്.
Recommended Video
അച്ഛന് എല്ലാം അറിയാമെന്നാണ് സൂരജ് പോലീസിന് മൊഴി കൊടുത്തിരുന്നത്. എന്നാല്‍ തനിക്കൊന്നും അറിയില്ല എന്നാണ് ചോദ്യം ചെയ്യലില്‍ ഉടനീളം സുരേന്ദ്രന്‍ ആവര്‍ത്തിച്ച് കൊണ്ടിരുന്നത്. സൂരജിന്റെ വീട്ടില്‍ സുരേന്ദ്രനുമായി എത്തിയ പോലീസ് നിര്‍ണായക തെളിവും കണ്ടെടുത്തിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ..
ഉത്രയോട് മകളോടെന്ന പോലെ സ്‌നേഹം
ഉത്രയുടെ മരണത്തില്‍ സൂരജിന്റെ കുടുംബത്തിനും പങ്കുണ്ടെന്ന സംശയം നേരത്തെ മുതല്‍ക്കേ തന്നെ ഉയര്‍ന്ന് വന്നിരുന്നു. കഴിഞ്ഞ ദിവസം സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരില്‍ നിന്നും പോലീസ് മൊഴി എടുത്തിരുന്നു. ഉത്രയോട് മകളോടെന്ന പോലെ സ്‌നേഹം ആയിരുന്നുവെന്നും ഉത്രയെ കൊന്നുവെങ്കില്‍ കൊലയാളി ശിക്ഷ അര്‍ഹിക്കുന്നു എന്നുമാണ് സുരേന്ദ്രന്‍ പോലീസിനോട് പറഞ്ഞത്.
തനിക്ക് അറിവില്ല
മാത്രമല്ല സൂരജ് സ്വര്‍ണം എന്ത് ചെയ്തു എന്ന് തന്നോട് പറഞ്ഞിട്ടില്ലെന്നും മകന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് തനിക്ക് അറിവില്ലെന്നും സുരേന്ദ്രന്‍ മൊഴി നല്‍കിയിരുന്നു.ഉത്രയുടെ വീട്ടില്‍ നിന്ന് പലപ്പോഴായി സഹായം വാങ്ങിയ കാര്യവും സുരേന്ദ്രന്‍ പോലീസിനോട് സമ്മതിച്ചിരുന്നു.
ഉത്രയെ അസഭ്യം പറയാറുണ്ടായിരുന്നു
എന്നാല്‍ സുരേന്ദ്രന്‍ മദ്യപിച്ചെത്തി ഉത്രയെ അസഭ്യം പറയാറുണ്ടായിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. സുരേന്ദ്രനെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷമാണ് ഉത്ര കൊലക്കേസിലെ രഹസ്യങ്ങള്‍ ചുരുളഴിഞ്ഞ് തുടങ്ങിയത്. അച്ഛന് എല്ലാം അറിയാം എന്ന് സൂരജ് മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു വിശദമായ ചോദ്യം ചെയ്യല്‍.
വീട്ടില്‍ കുഴിച്ചിട്ടു
ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തില്‍ സുരേന്ദ്രന്‍ അന്വേഷണ സംഘത്തോട് സഹകരിച്ചിരുന്നില്ല. എന്നാല്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ സുരേന്ദ്രന്‍ പല കാര്യങ്ങളും പോലീസിന് മുന്നില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ വീട്ടില്‍ കുഴിച്ചിട്ടിരിക്കുകയാണെന്ന് സുരേന്ദ്രന്‍ പോലീസിനോട് വെളിപ്പെടുത്തി.
98 പവന്‍ സ്വര്‍ണാഭരണങ്ങൾ
സുരേന്ദ്രനുമായി സൂരജിന്റെ വീട്ടില്‍ എത്തിയ അന്വേഷണ സംഘം കുഴിച്ചിട്ട നിലയില്‍ ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു. 98 പവന്‍ സ്വര്‍ണാഭരണങ്ങളാണ് ഉത്രയ്ക്ക് വിവാഹ സമയത്ത് വീട്ടുകാര്‍ നല്‍കിയിരുന്നത്. ഇത് അടൂരിലെ ബാങ്ക് ലോക്കറില്‍ ആയിരുന്നു സൂക്ഷിച്ചിരുന്നത്. ഉത്രയെ കൊലപ്പെടുത്തുന്നതിന് മുന്‍പ് ബാങ്കില്‍ നിന്ന് സൂരജ് സ്വര്‍ണം എടുത്തിരുന്നു.
ബാങ്ക് ലോക്കറും തുറന്നു
അടൂരിലെ സൂരജിന്റെ വീടിന് പുറത്ത് പലയിടങ്ങളിലായി കുഴിച്ചിട്ട നിലയിലാണ് സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തത്. നേരത്തെ ബാങ്ക് ലോക്കറും പോലീസ് തുറന്ന് പരിശോധിച്ചിരുന്നു. സുരേന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന. തുടര്‍ന്ന് സുരേന്ദ്രനുമായി അടൂരിലെ വീട്ടിലെത്തി. ഇവിടെ വെച്ചുളള ചോദ്യം ചെയ്യലിലാണ് സുരേന്ദ്രന്‍ സ്വര്‍ണം കുഴിച്ചിട്ടത് കാട്ടിക്കൊടുത്തത്.
മുപ്പത്തി ഏഴര പവന്‍ സ്വര്‍ണം
മുപ്പത്തി ഏഴര പവന്‍ സ്വര്‍ണമാണ് സൂരജിന്റെ വീടിന് പിറകിലുളള റബ്ബര്‍ തോട്ടത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. രണ്ട് സ്ഥലങ്ങളിലായി രണ്ട് കിഴികളിലായാണ് സ്വര്‍ണം കുഴിച്ചിട്ടിരുന്നത്. സൂരജിന്റെ വീട്ടിലുളള മറ്റുളളവരുടെ ബാങ്ക് ലോക്കറുകളും അന്വേഷണ സംഘം പരിശോധിക്കും. സൂരജിന്റെ വീട്ടില്‍ പോലീസ് രണ്ട് തവണ തെളിവെടുപ്പ് നടത്തിയിട്ടുണ്ട്.
മൊഴിയില്‍ പൊരുത്തക്കേടുകൾ
സൂരജിന്റെ അമ്മയും സഹോദരിയും അടക്കമുളള കുടുംബാംഗങ്ങള്‍ നല്‍കിയ മൊഴിയില്‍ പൊരുത്തക്കേടുകളുണ്ട്. ഈ സാഹചര്യത്തില്‍ സൂരജിന്റെ അമ്മയും സഹോദരിയും അടക്കമുളളവരെ വീണ്ടും ചോദ്യം ചെയ്‌തേക്കും. സൂരജ് ഉത്രയുടെ മരണത്തിന് മുന്‍പും വീട്ടിലേക്ക് പാമ്പിനെ കൊണ്ടുവന്നിട്ടുളളതായി അച്ഛന്‍ സുരേന്ദ്രന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.