പൊട്ടിക്കരഞ്ഞ് സൂരജിന്റെ അമ്മ രേണുക, കൂസാതെ പെങ്ങൾ സൂര്യ! ഉത്ര കൊലക്കേസ് ചുരുളഴിയുന്നു!
കൊല്ലം: ഉത്ര കൊലക്കേസുമായി ബന്ധപ്പെട്ട രഹസ്യങ്ങളുടെ ചുരുള്‍ ഓരോ ദിവസവും അഴിഞ്ഞ് കൊണ്ടിരിക്കുകയാണ്. ഉത്രയുടെ ഭര്‍ത്താവ് സൂരജ് മാത്രമാണ് കേസിലെ പ്രതി എന്ന് കരുതിയ ഇടത്ത് നിന്ന് സൂരജിന്റെ കുടുംബം ഒന്നാകെ കുരുക്കിലേക്ക് നീങ്ങുന്ന കാഴ്ചയാണ് കാണുന്നത്. ഉത്രയുടെ സ്വർണം കുഴിച്ചിട്ടതിൽ കുടുംബത്തിലെ മറ്റുളളവർക്കും പങ്കുണ്ടെന്ന് സൂരജിന്റെ അച്ഛൻ മൊഴി നൽകിയിരുന്നു.
Recommended Video
സൂരജിന്റെ അമ്മയേയും സഹോദരിയേയും മണിക്കൂറുകളോളമാണ് പോലീസ് ചോദ്യം ചെയ്തത്. സൂരജിന്റെ അമ്മ രേണുക ആദ്യം പോലീസിന് മുന്നില്‍ കരച്ചില്‍ മാത്രമായിരുന്നു. അതേസമയം സഹോദരി സൂര്യയ്ക്ക് ഭാവവ്യത്യാസങ്ങളൊന്നുമില്ല. രേണുകയും സൂര്യയുമാണ് കൊലപാതകത്തിന്റെ യഥാര്‍ത്ഥ ആസൂത്രകരെന്നാണ് ഉത്രയുടെ കുടുംബം ആരോപിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...
സൂരജ് മാത്രമല്ല പ്രതി
വന്‍ തുകയും സ്വത്തും സ്ത്രീധനമായി നല്‍കിയാണ് സൂരജിന് ഉത്രയെ വിവാഹം ചെയ്ത് നല്‍കിയത്. അതിന് ശേഷവും ഉത്രയുടെ കുടുംബത്തില്‍ നിന്ന് നിരവധി സാമ്പത്തിക സഹായങ്ങള്‍ സൂരജിനും വീട്ടുകാര്‍ക്കും ലഭിച്ചിട്ടുണ്ട്. ഉത്രയെ കൊലപ്പെടുത്തി സ്വത്തുക്കള്‍ സ്വന്തമാക്കാം എന്നാണ് സൂരജ് ലക്ഷ്യമിട്ടിരുന്നത്. സൂരജ് മാത്രമല്ല പ്രതിയെന്ന് ഉത്രയുടെ കുടുംബം നേരത്തെ മുതല്‍ക്കേ ആരോപിക്കുന്നുണ്ട്.
റബ്ബര്‍ തോട്ടത്തില്‍ സ്വര്‍ണാഭരണങ്ങള്‍
സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അച്ഛന് എല്ലാം അറിയാം എന്നുളള സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സുരേന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് വീടിന് പിന്നിലെ റബ്ബര്‍ തോട്ടത്തില്‍ ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ കുഴിച്ചിട്ടത് അടക്കം സുരേന്ദ്രന്‍ പോലീസിന് കാട്ടിക്കൊടുത്തു.
മൂന്ന് ദിവസത്ത കസ്റ്റഡി
തെളിവ് നശിപ്പിക്കല്‍, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ പുനലൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് പോലീസ് കോടതിയോട് ആവശ്യപ്പെട്ടത്. മൂന്ന് ദിവസത്തേക്കാണ് കോടതി കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.
മണിക്കൂറുകളോളം ചോദ്യം ചെയ്യൽ
സൂരജിന്റെ അമ്മ രേണുകയോടും സഹോദരി സൂര്യയോടും ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവര്‍ ഹാജരായില്ല. തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയോടെ പിങ്ക് പോലീസ് അടൂരിലെ വീട്ടില്‍ എത്തി ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അതിന് ശേഷം മണിക്കൂറുകളോളമായി ഇവരെ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു.
കരഞ്ഞ് രേണുക
ചോദ്യം ചെയ്യലിന്റെ തുടക്കത്തില്‍ രേണുക കരയുകയായിരുന്നു. തനിക്കൊന്നും അറിയില്ലെന്ന് മാത്രം പറഞ്ഞ് അവര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കരഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുളള തെളിവുകള്‍ നിരത്തി പോലീസ് ചോദ്യങ്ങള്‍ ചോദിച്ചതോടെ രേണുക പതറി. തുടര്‍ന്നുളള ചോദ്യങ്ങള്‍ക്ക് രേണുക ഉത്തരം നല്‍കാനും തുടങ്ങിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ഒരു ഭാവവ്യത്യാസവും ഇല്ലാതെ
രേണുകയേയും സൂര്യയേയും രണ്ട് മുറികളായി ഇരുത്തിയാണ് ചോദ്യം ചെയ്തത്. രേണുകയെപ്പോലെ സൂര്യ കരയുകയോ മറ്റോ ചെയ്തില്ല. മറിച്ച് പ്രത്യേകിച്ച് ഒരു ഭാവവ്യത്യാസവും ഇല്ലാതെ ആണ് സൂര്യ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലിരുന്നത്. രേണുകയെ ചോദ്യം ചെയ്തതിന് ശേഷം അതേ പോലീസ് ഓഫീസര്‍ തന്നെ സൂര്യയേയും ചോദ്യം ചെയ്യും.
രേണുകയേയും സൂര്യയേയും വിട്ടയച്ചു
ഇരുവരേയും ഒരുമിച്ച് ഇരുത്തിയും പിന്നീട് സൂരജിനൊപ്പവും അന്വേഷണ സംഘം ചോദ്യം ചെയ്യും. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ രേണുകയേയും സൂര്യയേയും പോലീസ് വിട്ടയച്ചു. ഇവരെ വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിക്കും. അതേസമയം സുരേന്ദ്രനുമായി നാളെ അന്വേഷണ സംഘം വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തും. ഉത്രയുടെ കൊലപാതകത്തിന് പിന്നിൽ സൂരജിന്റെ കുടുംബത്തിന്റെ ഗൂഢാലോചന ഉണ്ടോ എന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.
സിന്ധ്യയുടെ തലവര തന്നെ മാറ്റിയെഴുതും, 'കോട്ട 16' കോൺഗ്രസ് പൊളിക്കും! കെണിവെച്ച് വീഴ്ത്താൻ 'ടീം'!