ആൾട്ടോ പോര, ബൊലേനോ തന്നെ വേണം! ഉത്ര കൊലക്കേസ് രഹസ്യങ്ങൾ ചുരുളഴിയുന്നു, പാമ്പിനെ എത്തിച്ചത്
അഞ്ചല്‍: പൊന്നില്‍ കുളിപ്പിച്ചാണ് ഉത്രയെ മാതാപിതാക്കള്‍ സൂരജിന് കൈ പിടിച്ച് നല്‍കിയത്. ഒപ്പം ലക്ഷങ്ങളുടെ സ്വത്ത് നല്‍കി. ലക്ഷങ്ങള്‍ വിലയുളള കാര്‍ നല്‍കി. വിവാഹശേഷവും സൂരജ് ആവശ്യപ്പെട്ടപ്പോഴൊക്കെ പണം നല്‍കി. സൂരജിന്റെ സഹോദരിയുടെ പഠനത്തിനുളള ചിലവ് പോലും ഉത്രയുടെ അച്ഛന്‍ നല്‍കി.
ഇത്രയൊക്കെ ചെയ്തിട്ടും ഉത്ര ഭര്‍ത്താവിന്റെ വീട്ടില്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടിരുന്നു എന്നാണ് ഉത്രയുടെ വീട്ടുകാര്‍ ആരോപിക്കുന്നത്. ഉത്രയുടെ വീടാണ് അവളെ കൊലപ്പെടുത്താന്‍ സൂരജ് തിരഞ്ഞെടുത്തത്. വിവാഹ സമ്മാനമായി നൽകിയ ചുവന്ന മാരുതി ബൊലേനോ കാറിനും കേസിൽ നിർണായക റോളുണ്ട്. ഉത്ര കൊലക്കേസില്‍ പോലീസിന് സഹായകരമായി പുതിയ തെളിവുകള്‍ മറ നീക്കി പുറത്ത് വരികയാണ്.
പഴുതടച്ച തെളിവുകള്‍ വേണം
ഉത്ര കൊലക്കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന സൂരജ് ശിക്ഷിക്കപ്പെടണമെങ്കില്‍ പഴുതടച്ച തെളിവുകള്‍ വേണം. കേസില്‍ ദൃക്‌സാക്ഷികളില്ല എന്നതാണ് പോലീസിന്റെ ജോലി കഠിനമാക്കുന്നത്. വിവാഹ മോചനം നടന്നാല്‍ ഉത്രയുടെ സ്വത്തുക്കള്‍ തനിക്ക് നഷ്ടമാകും എന്ന് കരുതിയാണ് സൂരജ് അതിക്രൂരമായ കൊലപാതകത്തിന് മുതിര്‍ന്നത് എന്നാണ് പോലീസ് പറയുന്നത്.
പെട്ടിക്കടയ്ക്ക് സമീപത്ത് വെച്ച്
ലോക്ക്ഡൗണ്‍ കാലത്താണ് സൂരജ് പാമ്പിനെ വാങ്ങിയത്. 5 വയസ്സുളള മൂര്‍ഖനെ സുരേഷ് ചന്തമുക്ക് ജംഗ്ഷനിലെ പെട്ടിക്കടയ്ക്ക് സമീപത്ത് വെച്ച് സൂരജിന് കൈമാറി. സൂരജിനെ വീട്ടില്‍ വെച്ച് ആദ്യം പാമ്പ് കടിയേറ്റ് ചികിത്സയില്‍ ആയിരുന്ന ഉത്ര സ്വന്തം വീട്ടില്‍ വിശ്രമത്തിലായിരുന്നു. അവിടേക്ക് സൂരജ് പാമ്പിനെ കൊണ്ട് പോയത് ഉത്രയുടെ അച്ഛന്‍ വാങ്ങിക്കൊടുത്ത കാറിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
സൂരജ് വാശി പിടിച്ചു
ഉത്രയുമായുളള വിവാഹ നിശ്ചയം കഴിഞ്ഞതിന് പിന്നാലെ തന്നെ കാര്‍ വാങ്ങി നല്‍കാം എന്ന് സൂരജിനോട് അച്ഛന്‍ പറഞ്ഞിരുന്നു. ആള്‍ട്ടോ കാര്‍ വാങ്ങി നല്‍കാം എന്നായിരുന്നു പറഞ്ഞത്. എന്നാല്‍ അതിനേക്കാള്‍ വലുതും വിലകൂടിയതുമായ ബൊലേനോ കാര്‍ തന്നെ വേണം എന്നാണ് സൂരജ് വാശി പിടിച്ചത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഉത്രയ്ക്ക് ഡ്രൈവിംഗ് അറിയില്ല
ഇത് പ്രകാരം ഉത്രയുടെ അച്ഛന്‍ ബെലേനോ കാര്‍ വാങ്ങി നല്‍കി. ഉത്രയുടെ പേരിലാണ് കാര്‍ വാങ്ങിയത്. എന്നാല്‍ ഉത്രയ്ക്ക് ഡ്രൈവിംഗ് അറിയുമായിരുന്നില്ല. അതിനാല്‍ സൂരജ് തന്നെ ആയിരുന്നു എപ്പോഴും ഈ കാര്‍ ഉപയോഗിച്ച് കൊണ്ടിരുന്നത് . ഒടുവില്‍ ഉത്രയുടെ അച്ഛന്‍ വാങ്ങിനല്‍കിയ കാര്‍ തന്നെ അവളെ കൊലപ്പെടുത്താനുളള പാമ്പിനെ വീട്ടിലേക്ക് എത്തിക്കാനും സൂരജ് ഉപയോഗിച്ചുവത്രേ.
ഇതേ കാറില്‍ തന്നെ
മെയ് ആറാം തിയ്യതിയാണ് പാമ്പുമായി സൂരജ് ഉത്രയുടെ വീട്ടില്‍ എ്ത്തിയത്. പാമ്പിനെ പ്ലാസ്റ്റിക് ജാറില്‍ ആയിരുന്നു സൂക്ഷിച്ചിരുന്നത്. അന്ന് രാത്രി ഉത്രയ്ക്ക് കിടപ്പുമുറിയില്‍ വെച്ച് പാമ്പ് കടിയേറ്റു. പിറ്റേ ദിവസം രാവിലെ ഇതേ കാറില്‍ തന്നെയാണ് ഉത്രയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലാണ് ഉത്രയെ കൊണ്ടുപോയത്.
മരണശേഷം ഈ കാര്‍ ഉപയോഗിച്ചിട്ടില്ല
എന്നാല്‍ ഉത്രയെ കൊണ്ടുപോകുമ്പോള്‍ കാറോടിക്കാന്‍ തനിക്കാവില്ലെന്ന് പറഞ്ഞ് സൂരജ് മാറി നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഉത്രയുടെ സഹോദരന്‍ വിഷ്ണു ആണ് കാറോടിച്ചത്. ഉത്രയുടെ മരണശേഷം ഈ കാര്‍ ഉപയോഗിച്ചിട്ടില്ല. ഷെഡില്‍ സൂക്ഷിച്ചിരിക്കുന്ന കാറിലെ വിരലടയാളങ്ങള്‍ കഴിഞ്ഞ ദിവസം വിദഗ്ധര്‍ പരിശോധിച്ചിരുന്നു. കേസ് അന്വേഷിക്കുന്ന പോലീസ് സംഘം നിലവില്‍ ഈ കാര്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്.