ഉത്ര വധം: സുരേന്ദ്രന്റെ കള്ളം പോലീസ് പൊളിച്ചത് ഇങ്ങനെ, വണ്ടി വാങ്ങാനും ഉത്രയുടെ സ്വര്‍ണ്ണം
കൊല്ലം: ഉത്ര വധക്കേസില്‍ സൂരജിന്റെ മാതാപിതാക്കളേയും സഹോദരിയേയും ചോദ്യം ചെയ്തതിലൂടെ നിര്‍ണ്ണായകമായ പല വിവരങ്ങളുമാണ് പുറത്തു വന്നിരിക്കുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത സൂരജിന്റെ പിതാവ് അടൂര്‍ പറക്കോട്ട് ശ്രീ സൂര്യയില്‍ സുരേന്ദ്രന് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. മൂന്ന് ദിവസത്തേക്കാമ് സുരേന്ദ്രനെ പുനലൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
കസ്റ്റഡിയില്‍ അനുവദിക്കണം
കൊല്ലപ്പെട്ട ഉത്രയുടെ ബാക്കി വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെത്തുന്നതിനും കൂടുതല്‍ ചോദ്യം ചെയ്യലിനും സുരേന്ദ്രനെ കസ്റ്റഡി അനുവദിക്കണമെന്ന പ്രോസിക്യൂഷന് വാദം കോടതി അംഗീകരിക്കുകയായിരുന്നു. സ്വര്‍ണാഭരണങ്ങള്‍ വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ കുഴിച്ചിട്ടത് സുരേന്ദ്രനാണെന്ന് തെളിഞ്ഞതോടെയായിരുന്നു ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തത്.
സ്വര്‍ണ്ണം എവിടെ
വിവാഹ സമയത്ത് ഉത്രക്ക് നല്കിയ ആഭരണങ്ങള്‍ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചു വെച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഉത്രയുടെ കൊലപാതകത്തില്‍ സൂരജിനെ കസ്റ്റഡിയിലെത്ത് ചോദ്യം ചെയ്തപ്പോള്‍ പോലീസിനെ കുഴക്കുന്ന മറുപടിയാണ് സ്വര്‍ണ്ണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ലഭിച്ചത്. സ്വര്‍ണ്ണാഭരണങ്ങള്‍ ഉത്രയുടെ വീട്ടുകാരുടെ കൈവശമാണെന്നായിരുന്നു സൂരജിന്റെ വാദം.
കുഴങ്ങിയ പോലീസ്
ഉത്രയുടെ മാതാപിതാക്കള്‍ ഈ വാദം നിഷേധിക്കുകയും സൂരജ് തന്റെ ഭാഗത്ത് ഉറച്ച് നില്‍ക്കുകയും ചെയ്തതോടെ പോലീസ് കുഴങ്ങി. നിരന്തരമായ ചോദ്യം ചെയ്യലിനൊടുവില്‍ സ്വര്‍ണ്ണം ബാങ്ക് ലോക്കറില്‍ നിന്ന് താന്‍ എടുത്തെന്ന് സൂരജ് സമ്മതിച്ചു. ലോക്കറില്‍ നിന്ന് എടുത്ത സ്വര്‍ണ്ണം വിറ്റെന്നായിരുന്നു സൂരജിന്റെ പിന്നീടുള്ള വാദം.
ഉത്തരമില്ലാതെ
ഇത്രയും സ്വര്‍ണ്ണം എവിടെയാണ് വിറ്റതെന്ന പോലീസിന്റെ ചോദ്യത്തിന് മുന്നില്‍ ഉത്തരമില്ലാതായതോടെയാണ് ബന്ധുക്കള്‍ക്ക് നല്‍കിയെന്ന സൂരജ് തുറന്ന് സമ്മതിച്ചത്. ഇതോടെയാണ് അച്ഛന് സുരേന്ദ്രനെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് തീരുമാനിച്ചത്. പോലീസ് ചോദ്യം ചെയ്യലില്‍ തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
ഒന്നിച്ച് ഇരുത്തി ചോദ്യം ചെയ്യല്‍
എന്നാല്‍ ക്രൈംബ്രാഞ്ച് സംഘം നിരന്തരമായി ചോദ്യം ചെയ്തതോടെ സുരേന്ദ്രന് പിടിച്ചു നില്ക്കാന് പറ്റാതായി. ഒടുവില്‍ ചില സൂചനകള്‍ പുറത്തു വന്നതോടെ അന്വേഷണ സംഘം സൂരജിനേയും സുരേന്ദ്രനേയും ഒന്നിച്ച് ഇരുത്തി ചോദ്യം ചെയ്തു. ഇതോടെയാണ് സ്വര്‍ണ്ണം തന്റെ പക്കലുണ്ടെന്നും കവറുകളിലാക്കി വീട്ടു പറമ്പില്‍ കുഴിച്ചിട്ടതായും സുരേന്ദ്രന് സമ്മതിച്ചു.
ആദ്യ ഘട്ടത്തില്‍ തയ്യാറായില്ല
തുടര്‍ന്ന് മിനിയാന്ന് വൈകുന്നേരത്തോടെ അടൂരിലെ വീട്ടിലേക്ക് സുരേന്ദ്രനെ കൊണ്ടുപോയി രണ്ട് മണിക്കൂറിലേറെ തിരച്ചില്‍ നടത്തിയെങ്കിലും സ്വര്‍ണ്ണം കണ്ടെത്താനാവാതെ പോലീസ് കുഴങ്ങി. സ്വര്‍ണ്ണം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് കാണിച്ചു കൊടുക്കാന്‍ ആദ്യ ഘട്ടത്തില്‍ സുരേന്ദ്രന് തയ്യാറായില്ല.
വാഹനം വാങ്ങുന്നതിനായി
ഒടുവില്‍ പോലീസ് വിടാന്‍ ഭാവമില്ലെന്ന് വ്യക്തമായതോടെ സ്വര്‍ണ്ണം കുഴിച്ചിട്ട കൃത്യമായ സ്ഥലം സുരേന്ദ്രന് പറഞ്ഞു കൊടുത്തു. ഇതോടെയാണ് 37.5 പവന് സ്വര്‍ണ്ണം കണ്ടെത്താനായത്. പുല്ല് വളര്‍ന്ന് കാടായി മാറിയ അവസ്ഥയിലായിരുന്നു സ്വര്‍ണ്ണം കുഴിച്ചിട്ട സ്ഥലം. വാഹനം വാങ്ങുന്നതിനായി ഉത്രയുടെ സ്വര്‍ണ്ണത്തില്‍ നിന്നും ഒരു ഭാഗം എടുത്തിരുന്നതായി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്.
വീണ്ടും ചോദ്യം ചെയ്യും
അതേസമയം, സൂരജിന്റെ അമ്മയേയും സഹോദരിയേയും ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. ഉത്രയെ വധിക്കാന്‍ സൂരജ് നടത്തിയ ഗൂഡാലോചനയെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് ആദ്യ ഘട്ട ചോദ്യം ചെയ്യലില്‍ ഇവര്‍ പറഞ്ഞത്. എന്നാല്‍ ഇത് പൂര്‍ണ്ണമായി വിശ്വസിക്കാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല.
അറിയില്ലായിരുന്നു
സൂരജ് ഉത്രയെ കൊലപ്പെടുത്തുമെന്ന് അറിയില്ലായിരുന്നുവെന്നാണ് സുരേന്ദ്രന്റേയും രേണുകയുടേയും സഹോദരിയുടേയും മൊഴി. എന്നാല്‍ പല തവണയായി സൂരജ് വീട്ടില്‍ വിഷ പാമ്പുകളെ കൊണ്ടു വന്നിരുന്നുവെന്ന കാര്യം മൂവരും ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്. അറസ്റ്റിലാകുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ സൂരജിന് ഒളിവില്‍ കഴിയാന്‍ സഹായിച്ചതായി സഹോദരയും സമ്മതിച്ചിട്ടുണ്ട്.
കോടതിയെ സമീപിക്കും
സൂരജ് നല്കിയ മൊഴിയും മാതാപിതാക്കളും സഹോദരിയും നല്കിയ മൊഴിയിലും വൈരുധ്യങ്ങളുണ്ട്. അതിനാല്‍ സൂരജിന്റെയും സുരേന്ദ്രന്റേയും കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന് മുമ്പ് അമ്മയേയും സഹോദരിയേയും വീണ്ടും ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ച് ഒരുങ്ങുന്നത്. സൂരജിനേയും രണ്ടാംപ്രതിയും പാമ്പ് പിടുത്തക്കാരനുമായ സുരേഷിനെയും കസ്റ്റഡിയിൽ കിട്ടുന്നതിന് വനം വകുപ്പും കോടതിയെ സമീപിക്കും.
Recommended Video
ഉത്ര കേസിൽ ട്വിസ്റ്റ്; സത്യം വെളിപ്പെടുത്തി രേണുകയും സൂര്യയും! എല്ലാം തുറന്ന് പറഞ്ഞു