ഉത്ര കൊലപാതകം: വാവ സുരേഷിനെ സാക്ഷിയാക്കിയേക്കില്ല, പ്രതികരണവുമായി വാവ സുരേഷ്
കൊല്ലം: ഉത്രകൊലക്കേസില്‍ പ്രതി സൂരജിനെ കുരുക്കാന്‍ പോലീസിന് സഹായകമായത് അദ്ദേഹത്തിന്‍റെ തന്നെ നുണകളായിരുന്നു. വാവാ സുരേഷ് വഴിയാണ് പാമ്പുപിടുത്തക്കാരന്‍ ചാവരുകാവ് സുരേഷിനെ പരിചയപ്പെട്ടതെന്ന് സൂരജ് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എ അശോകന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വാവാ സുരേഷിനെ ബന്ധപ്പെടുന്നത്. സൂരജ് തന്നെ വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്ന പാമ്പ് പിടിത്തുക്കാരനെ അറിയില്ലെന്നുമായിരുന്നു വാവാ സുരേഷ് പോലീസിനോട് വ്യക്തമാക്കിയത്. ഇത് കേസില്‍ നിര്‍ണ്ണായകമായി.
അഭിപ്രായങ്ങളും വിലയിരുത്തലുകളും
കേസുമായുള്ള വാവാ സുരേഷിന്‍റെ ബന്ധം അവിടം കൊണ്ടും അവസാനിച്ചില്ല. പാമ്പുകളെ അടുത്തറിയുന്ന വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ പല അഭിപ്രായങ്ങളും വിലയിരുത്തലുകളും കേസില്‍ പോലീസിന് സഹായകമായി. ഉത്രയുടെ മരണത്തില്‍ സംശയം തോന്നിയ ബന്ധുക്കളും നാട്ടുകാരും വാവാ സുരേഷിനോട് ഇത് സംബന്ധിച്ച സംശയങ്ങള്‍ ഉന്നയിച്ചിരുന്നു,
മുകള്‍ നിലയില്‍ വെച്ച്
അടൂരിലെ വീടിന്‍റെ മുകള്‍ നിലയില്‍ വെച്ചാണ് ഉത്രക്ക് ആദ്യമായി അണലിയുടെ കടിയേറ്റത് എന്ന് അറിഞ്ഞപ്പോള്‍ തന്നെ സൂരജ് സംശയം പ്രകടിപ്പിച്ചു. അടൂരിലുള്ള സുഹൃത്തുക്കളുമായി ബന്ധപ്പെട്ട വാവാ സുരേഷ് വീട് സ്ഥിതിചെയ്യുന് സ്ഥലത്തെ പറ്റി കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കി. സമീപ പ്രദേശങ്ങളില്‍ മുമ്പ് പാമ്പിനെ പിടിക്കാനും സുരേഷ് പോയിട്ടുണ്ട്.
അനുയോജ്യമായ സ്ഥലമല്ല
പ്രദേശത്തെ മണ്ണിന്‍റെ ഘടനയും ഭൂപ്രകൃതിയും അനുസരിച്ച് അണലിവര്‍ഗത്തില്‍പ്പെട്ട ഉരഗങ്ങള്‍ക്ക് ജീവിക്കാന്‍ അനുയോജ്യമായ സ്ഥലമായിരുന്നില്ല അവിടം. വീടിന്‍റെ മുകല്‍ നിലയിലെ മുറിയോട് ചേര്‍ന്ന് മരങ്ങളോ വള്ളിപ്പടര്‍പ്പുകളോ ഇല്ലാത്തതും സംശയങ്ങള്‍ കൂടുതല്‍ ശക്തമാക്കി.
ശക്തമായ വേദനയും പുകച്ചിലും
ടൈല്‍ പതിച്ച മിനുസമുള്ള തറകളായതിനാല്‍ പാമ്പുകള്‍ക്ക് വേഗത്തില്‍ ഇഴഞ്ഞു നീങ്ങാനും കഴിയില്ല. ഇത്തരം സാഹചര്യങ്ങള്‍ വിലയിരുത്തിയതിന് ശേഷമാണ് അണലിയെ മുകള്‍ നിലയില്‍ എത്തിച്ചതാകാമെന്ന നിഗമനത്തിലേക്ക് വാവാ സുരേഷ് എത്തുന്നത്. അണലി പോലുള്ള പാമ്പിന്‍റെ കടിയേറ്റാല്‍ ശക്തമായ വേദനയും പുകച്ചിലും അനുഭവപ്പെടുകയും ചെയ്യും.
മണിക്കൂറുകള്‍ കഴിഞ്ഞ്
എന്നാല്‍ അണലിയുടെ കടിയേറ്റ ഉത്തര മണിക്കൂറുകള്‍ കഴിഞ്ഞാണ് പാമ്പ് കടിച്ചതിന്‍റെ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നത്. ഇതോടെയാണ് പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നതിന് മുമ്പ് ഉത്തരയ്ക്ക് ഉറക്ക ഗുളിക പോലുള്ള വല്ലതും നല്‍കിയിരിക്കാമെന്നും വിലയിരുത്തപ്പെട്ടത്. അഞ്ചലിലെ വീട്ടില്‍ എത്തിയും വാവാ സുരേഷ് പരിസരങ്ങള്‍ പരിശോധിച്ചിരുന്നു.
അടപ്പ് തുറന്നാലുടന്‍
ജാറില്‍ അടച്ച് സൂക്ഷിച്ചിരിക്കുന്ന മൂര്‍ഖന്‍ ജാറിന്‍റെ അടപ്പ് തുറന്നാലുടന്‍ കടിക്കണമെന്നില്ല. പാമ്പിനെ പ്രകോപിപ്പിച്ച് കടിപ്പിച്ചതാകാമെന്നാണ് സുരേഷിന്‍റെ സംശയം. ഇതോടെ പാമ്പ് പിടുത്ത മേഖലയില്‍ അറിവുള്ള വ്യക്തിയെന്ന കേസില്‍ വാവാ സുരേഷിനെ പോലീസ് സാക്ഷിയാക്കാനുള്ള നീക്കവും നടത്തിയിരുന്നു.
സാക്ഷിയാക്കാന്‍ നീക്കം
എന്നാല്‍ കൊലപാതക കേസിൽ വാവ സുരേഷിനെ സാക്ഷിയാക്കാനുള്ള നീക്കം പൊലീസ് ഉപേക്ഷിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കേസ് ശക്തിപ്പെടുത്താന്‍ ശാസ്ത്രീയമായ നിലയിൽ വൈദഗ്ധ്യമുള്ള ഫോറന്‍സിക് വിദഗ്ധർ, ഡോക്ടർമാർ, വെറ്റിനറി ഡോക്ടർമാർ എന്നിവരെ സാക്ഷികളാക്കാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്.
സാക്ഷിയാക്കില്ല
വാവാ സുരേഷില്‍ നിന്നും കേസിന് സഹായകരമാവുന്ന വിവരങ്ങള്‍ ശേഖരിക്കുമെങ്കിലും അദ്ദേഹത്തിന്‍റെ സാക്ഷിയാക്കേണ്ടതില്ലെന്നാണ് പോലീസ് നിലപാട്. പ്രവര്‍ത്തി പരിചയം മാത്രമുള്ള വാവാ സുരേഷിന്‍റെ മൊഴികള്‍ക്ക് കോടതിയില്‍ എത്രത്തോളം സാധ്യതയുണ്ടാകാമെന്ന സംശയം നിയമ വിദഗ്ധര്‍ അടക്കം മുന്നോട്ട് വെക്കുന്നു.
Recommended Video
അറിയില്ല
എന്നാല്‍ തന്നെ സാക്ഷിയാക്കാനുള്ള നീക്കം ഉപേക്ഷിക്കുന്നത് സംബന്ധിച്ച് തനിക്ക് വിവരം ഒന്നും ലഭിച്ചിട്ടില്ലെന്ന് വാവ സുരേഷ് അഭിപ്രയാപ്പെടുന്നത്. നേരത്തെ പൊലീസ് വിളിക്കുമെന്നും മൊഴി നൽകണമെന്നായിരുന്നു പറഞ്ഞിരുന്നതെന്നും എന്നാൽ പുതിയ തീരുമാനത്തെ കുറിച്ച് അറിയില്ലെന്നും വാവ സുരേഷ് അഭിപ്രായപ്പെട്ടു.
ഉത്ര കൊലക്കേസില്‍ നിര്‍ണ്ണായക മൊഴി; ഉത്രക്ക് നല്‍കിയത് 6 പാരസെറ്റാമോളും അലര്‍ജി ഗുളികളുമെന്ന്
പുല്‍വാമയില്‍ വന്‍ സ്ഫോടനം നടത്താനുള്ള ഭീകരുടെ നീക്കം തകര്‍ത്ത് സൈന്യം; ദൃശ്യങ്ങള്‍ പുറത്ത് വിട്ടു